കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. സിനിമ ചിത്രീകരണം നിർത്തിവെച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. എന്നാൽ നൃത്ത പരിപാടിക്കായി നാട്ടിലെത്തിയപ്പോള്‍ ലോക്ഡൗണില്‍ പെട്ടിരിക്കുകയാണ് നടി ആശ ശരത്ത്. ഭര്‍ത്താവും മകളും ഒപ്പമുണ്ടെങ്കിലും മറ്റൊരു മകള്‍ കാനഡയിലാണ് സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ ജീവനക്കാരും ദുബായിലുമാണ്. എന്നാൽ ഈ മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പം ആശ ശരത് ഉണ്ടെങ്കിലും കൂടെ മകളില്ലാത്തതിന്റെ സങ്കടം ഉള്ളിലൊതുക്കുകയാണ് . മാതൃദിനത്തിലാണ് ഇരുവരും ഒന്നിച്ച് ലൈവിൽ എത്തിയത്
പത്തിരുപത്തിയഞ്ച് വർഷങ്ങൾക്കു ശേഷമാണ് ഞാൻ അമ്മയുടെ കൂടെ ഇത്രനാൾ നിൽക്കുന്നതെന്ന് ആശ ശരത് പറയുന്നു . ഈ ദുരിതകാലത്തെ അകറ്റിനിർത്താൻ അമ്മയുടെ സാന്നിധ്യം എന്നെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല ഇടയ്ക്ക് അമ്മയ്ക്കും അച്ഛനുമൊക്കെ അസുഖമുണ്ടായി. അവർക്കൊപ്പം ആശുപത്രിയിൽ നിൽക്കാൻ സാധിച്ചു. കുറച്ച് സങ്കടങ്ങള്‍ ഉണ്ടെങ്കിലും അതിൽ വലിയൊരു സന്തോഷം അമ്മയുമായി സമയം പങ്കിടാന്‍ പറ്റി എന്നതാണ്.’–ആശാ ശരത്ത് പറഞ്ഞു.
‘പതിനെട്ട് വയസ്സിൽ കല്യാണം കഴിഞ്ഞുപോയതാണ് ഞാൻ. വിവാഹം കഴിഞ്ഞ് ആദ്യ കാലത്ത് നൃത്തത്തിൽ കൂടുതൽ പഠിക്കാൻ അമ്മ വിളിക്കുമ്പോൾ വരാൻ സാധിക്കാറില്ലായിരുന്നു. ഈ സമയത്ത് അതൊക്കെ വീണ്ടും പഠിക്കാൻ കഴിഞ്ഞു. ഇപ്പോഴും ഒരു 300 കുട്ടികളെ അമ്മ പഠിപ്പിക്കുന്നുണ്ട്. 74 വയസ്സായി അമ്മയ്ക്ക്. ഞാനും അമ്മയാകാൻ തന്നെയാണ് പഠിക്കുന്നത്. അവരെയൊരു മുത്തശ്ശി എന്ന നിലയിലാണ് പഠിപ്പിക്കുന്നത്. അതു കണ്ട് നിൽക്കാൻതന്നെ രസമാണ്. പഠിപ്പിക്കുമ്പോൾ ടീച്ചർ തന്നെയാണ്. എന്നെ ഇപ്പോഴും ചീത്ത വിളിച്ചു തന്നെയാണ് പഠിപ്പിക്കുന്നത്.’–ആശാ ശരത്ത് പറഞ്ഞു.
അമ്മൂമ്മ അമ്മയെ ചീത്ത വിളിക്കുന്നതു കാണുമ്പോൾ തനിക്ക് ചിരി വരുമെന്ന് ആശയുടെ മകൾ ഉത്തര പറയുന്നു. ഈ ലോക്ഡൗൺ കാലത്തും അമ്മയുടെയും അമ്മൂമ്മയുടെയും കൈയ്യിൽ നിന്നും നൃത്തം പഠിക്കാൻ അവസരം ലഭിച്ചെന്നും ഉത്തര പറയുന്നു.
കാനഡയിൽ നിന്ന് എല്ലാദിവസവും വീട്ടിലേയ്ക്ക് വിളിക്കാറുണ്ടെന്ന് കീർത്തന പറയുന്നു. ‘ഞാൻ കാനഡയിൽ ഒറ്റപ്പെട്ടുവെന്നറിഞ്ഞപ്പോൾ അമ്മയ്ക്ക് ഒത്തിരിപേടി വന്നിരുന്നു. നമ്മൾ കുടുംബത്തിൽ നിന്നും ഒരുപാട് അകന്നുനിൽക്കുമ്പോഴാണ് അവർ എത്രത്തോളം നമ്മളെ സ്നേഹിച്ചിരിക്കുന്നുവെന്ന് മനസ്സിലാകുന്നത്. എന്റെ അമ്മ എന്റെ എല്ലാമാണ്. ഐ ലവ് യു അമ്മാ.’–കീർത്തന പറഞ്ഞു.
‘അമ്മു എന്നാണ് ഞാൻ കീർത്തനയെ വിളിക്കുന്നത്. എന്നു വരാൻ പറ്റുമെന്ന് എനിക്ക് അറിയില്ല. അതിന്റെ ഭയങ്കരമായ വിഷമം എന്നിലുണ്ട്. എല്ലാ ദിവസം അവളുമായി സംസാരിക്കുന്നുണ്ട്. ഇപ്പോൾ തനിയെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നുണ്ട്. എന്നിരുന്നാലും എന്നെ സമാധാനിപ്പിക്കാൻ അവിടെ പ്രശ്നമൊന്നുമില്ലെന്നു പറയുന്നതാണോ എന്നൊക്കെ തോന്നും. പക്ഷേ ഇങ്ങനെയുള്ള സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാൻ കഴിയുന്ന കുട്ടിയാണ് അവൾ. അമ്മു എന്നോട് നുണ പറയുകയല്ല എന്ന് വിശ്വസിക്കുന്നു.’–ആശാ ശരത്ത് പറഞ്ഞു.
asha sharath