സോഷ്യൽ മീഡിയയിലൂടെയാണ് ജനപ്രീതി നേടിയ താരപുത്രിയാണ് നടി താര കല്യാണിന്റെ മകളായ സൗഭാഗ്യ വെങ്കിടേഷ്. നടനും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ ഭർത്താവ്. അടുത്തിടെയായിരുന്നു അർജുന്റെ ചേട്ടൻ അരുണിന്റെ രണ്ടാം വിവാഹം. കൊവിഡ് കാലത്താണ് മാതാപിതാക്കൾക്കൊപ്പം ഭാര്യയേയും അരുണിന് നഷ്ടപ്പെടുന്നത്. അരുണിന്റെ വിവാഹത്തിന്റെ വിശേഷങ്ങളെല്ലാം സൗഭാഗ്യ വീഡിയോയായി പങ്കുവെച്ചിരുന്നു.
വിദ്യയാണ് അരുണിന്റെ ഭാര്യ. ഇതുവരെ അരുണും മക്കളും അർജുനും സൗഭാഗ്യയും മകളുമെല്ലാം ഒരുമിച്ചാണ് താമസിച്ചിരുന്നത്. അരുണിന് പുതിയ പങ്കാളിയായതോടെയാണ് വേർപിരിഞ്ഞ് രണ്ട് വീടുകളിൽ താമസിക്കാമെന്ന തീരുമാനത്തിലേക്ക് അരുണും അർജുനും എത്തുന്നത്. അരുണിന് രണ്ട് മക്കളും വിദ്യയ്ക്ക് ഒരു മകളുമാണുള്ളത്. സൗഭാഗ്യ പുതിയ വ്ലോഗിൽ പുത്തൻ വീടിന്റെ വിശേഷങ്ങളാണ് ഏറെയും പങ്കുവെച്ചത്. തങ്ങളുടെ വളർത്ത് മൃഗങ്ങൾക്ക് കൂടി സൗകര്യപ്രദമായ രീതിയിൽ താമസിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ വീട് അർജുനും സൗഭാഗ്യയും എടുത്തിരിക്കുന്നത്.
ഞങ്ങൾ ഇതുവരെ താമസിച്ചിരുന്ന വീട്ടിൽ നിന്നും പോവുകയാണ്. എന്തുകൊണ്ടാണ് വീട് മാറുന്നത്?, വാടകയ്ക്ക് എടുത്ത വീടാണോ?, നിങ്ങൾ മാത്രമായാണോ മാറുന്നത്? എന്നൊക്കെ നിരവധി ചോദ്യങ്ങൾ വന്നിരുന്നു അതിനുള്ള മറുപടി എന്നോണമാണ് വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞാണ് സൗഭാഗ്യ വീഡിയോ ആരംഭിച്ചത്. ഇതുവരെയും ഞങ്ങൾ വാടകയ്ക്കാണ് താമസിച്ചിരുന്നത്.
എല്ലാവരും ഒരുമിച്ചായിരുന്നു. കൊവിഡ് സമയത്ത് ഒരോ ബുദ്ധിമുട്ടുകളും വീട്ടിൽ മരണങ്ങളും സംഭവിച്ചപ്പോഴാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. അഞ്ച് വർഷമായി എല്ലാവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഞങ്ങളുടെ പെറ്റ്സിന് അടക്കം എല്ലാവർക്കും താമസിക്കാൻ സൗകര്യപ്രദമായ വീടായിരുന്നു. ആറ് ബെഡ്റൂമുള്ള വീടായിരുന്നു.
പക്ഷെ ഇപ്പോൾ ആ വീട്ടിൽ നിന്നും മാറേണ്ട സമയമായി. അരുൺ ചേട്ടനും വിദ്യയ്ക്കും അവർക്ക് അഞ്ചുപേർക്കും താമസിക്കാൻ പാകത്തിന് ഒരു വീട് റെഡിയായി. എല്ലാവർക്കും ഓരോ ബെഡ്റൂമൊക്കെയുള്ള വീട് തന്നെയാണ് അവർക്ക് കിട്ടിയത്. ഞങ്ങൾക്ക് വളർത്ത് മൃഗങ്ങൾ ഒരുപാട് ഉള്ളതുകൊണ്ട് വലിയ കോമ്പൗണ്ടും പെറ്റ് ഫ്രണ്ട്ലി പരിസരവുമുള്ള വീട് വേണമായിരുന്നു. അങ്ങനൊരു വീട് ഞങ്ങൾക്കും കിട്ടി. സിറ്റിക്കുള്ളിലാണ് വീടെങ്കിലും അതിന്റേതായ തിരക്കുകൾ ഒന്നും ഇല്ലാത്ത സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്താണ് വീട്. റെയിൽവേ പാളവും വീടിന് സമീപത്ത് കൂടി പോകുന്നുണ്ട്. ഇത് രണ്ടും ഞങ്ങൾക്ക് വളരെ ഇഷ്ടമുള്ള കാര്യങ്ങളാണ്. അതുകൊണ്ട് ഞങ്ങൾക്ക് ഇത് ജാക്ക് പോട്ടാണ്. ഞങ്ങൾ മൂന്ന് പേരും മാത്രമെ താമസിക്കാനുള്ളു എന്നതുകൊണ്ട് ഒരുപാട് സ്പേസുണ്ട്. നാല് മുറികളാണ്.
വീടിന് ചുറ്റും നിരവധി മരങ്ങളുണ്ട്. വീട്ടിലേക്ക് കയറും മുമ്പ് അരിയും അവശ്യ സാധനങ്ങളും വീട്ടിൽ കൊണ്ടുവെച്ചു. അത് ഞങ്ങളുടെ ഒരു വിശ്വാസത്തിന്റെ ഭാഗമാണ്. ശേഷമാണ് പഴയ വീട്ടിൽ നിന്നും സാധനങ്ങളെല്ലാം ഇവിടെ എത്തിച്ചത്. എനിക്കും അർജുൻ ചേട്ടനും പ്രത്യേകം പ്രത്യേകം മുറികളുണ്ട്. അപ്പോൾ നിങ്ങൾക്ക് തോന്നും ഭാര്യയ്ക്കും ഭർത്താവിനും പ്രത്യേകം മുറികളെന്ന്. ഞങ്ങളുടെ സാധനങ്ങൾ സെപ്പറേറ്റായാണ് വെക്കുന്നതും സൂക്ഷിക്കുന്നതും. അതുകൊണ്ട് ഞങ്ങൾ ഇങ്ങനെ ചെയ്യുന്നത്. നേരത്തെ മുതലുള്ള ശീലമാണ്. ഞങ്ങൾ വീട് മാറിയപ്പോൾ ഏറ്റവും സങ്കടപ്പെട്ടത് അനുവും കൊച്ചു ബേബിയുമാണെന്നും സൗഭാഗ്യ പറഞ്ഞു.
യൂട്യൂബ് വീഡിയോകളിലൂടെ തന്റെ കുടുംബത്തിലേ വിശേഷങ്ങളെല്ലാം സൗഭാഗ്യ പങ്കുവെക്കാറുണ്ട്. പ്രതിസന്ധി നിറഞ്ഞ ഒന്നിലേറെ ഘട്ടങ്ങൾ സൗഭാഗ്യക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അച്ഛന്റെയും അമ്മൂമ്മയുടെയും മരണം, അമ്മയുടെ അസുഖം, കൊവിഡ് സമയത്ത് ബന്ധുക്കൾ മരിച്ചത് തുടങ്ങിയ വിഷമ ഘട്ടങ്ങൾ സൗഭാഗ്യ നേരിട്ടു. അടുത്തിടെ ഇതേ കുറിച്ചെല്ലാം താരം തുറന്ന് സംസാരിച്ചിരുന്നു. എന്റെ കുടുംബം അർജുൻ ചേട്ടന്റെയും കുടുംബമാണ്.
അർജുൻ ചേട്ടന്റെ കുടുംബം എന്റെയും. അതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. എന്റെ അമ്മയെ വേറൊരാളായി കണ്ടാൽ അവരുടെ കുടുംബത്തിലേക്ക് കൊണ്ട് വരുമ്പോൾ സ്വീകരിക്കാൻ പറ്റില്ല, പക്ഷെ അങ്ങനെയല്ല. അർജുൻ ചേട്ടൻ അമ്മയെ ഇപ്പോഴും ടീച്ചർ എന്നാണ് വിളിക്കുന്നത്. ഫ്രീഡവും സ്നേഹവും ഉണ്ട്. ഏത് സാഹചര്യത്തിലും അമ്മ നമ്മുടെ കൂടെ വന്ന് നിന്നാൽ വേറൊരാൾ വന്ന് നിൽക്കുന്നു എന്ന തോന്നൽ ഇല്ല.
ബ്രദർ ഇൻ ലോയ്ക്ക് എന്റെ അമ്മയുടെ പ്രായമുണ്ട്. എന്നെ മോളെയെന്നാണ് വിളിക്കുന്നത്. മൂത്ത മകളാണ് ഞാനെന്ന് അദ്ദേഹം പറയുന്നു. ആ സ്നേഹമുള്ളതിനാൽ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കുന്നുണ്ടെന്നും സൗഭാഗ്യ വെങ്കിടേഷ് വ്യക്തമാക്കി. സാമ്പത്തിക കാര്യങ്ങളെല്ലാം ഇപ്പോൾ ശ്രദ്ധിക്കാറുണ്ടെന്നും സൗഭാഗ്യ വ്യക്തമാക്കി. മകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇപ്പോഴേ ചിന്തിക്കാറുണ്ട്. എന്റെയും അർജുൻ ചേട്ടന്റെയും റിട്ടെയർമെന്റിനുള്ളത് ഇപ്പോഴേ ചിന്തിച്ച് വെക്കാറുണ്ട്.
അർജുൻ ചേട്ടൻ കുടുംബത്തിന് വേണ്ടി എല്ലാം ചെലവഴിക്കുന്ന ആളാണ്. കണക്ക് നോക്കാതെ ചെയ്യുന്ന ആളാണ്. ഒരാളങ്ങനെയായതിനാൽ ഒരാൾ പണത്തിന്റെ കാര്യത്തിൽ ശ്രദ്ധ നൽകുന്നെന്നും സൗഭാഗ്യ പറഞ്ഞു. ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ച് പോയെന്നും സൗഭാഗ്യ തുറന്ന് പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ സംഭവിച്ച് പോയി.
അത് റിലേഷൻഷിപ്പാണെങ്കിലും അച്ഛന്റെ മരണമാണെങ്കിലും. അവിടെ നിന്ന് ജീവിതം മാറിയത് എനിക്കിപ്പോഴും വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. അതിൽ നിന്ന് വന്ന സ്ട്രസ് എന്നത് ആൾക്കാർക്ക് എന്റെയടുത്ത് നിന്നും അർജുൻ ചേട്ടന്റെയടുത്ത് നിന്നുമുള്ള എക്സ്പെക്ടേഷൻ കൂടുതലാണ്. നമ്മൾ ചെയ്തത് ശരിയാണോ, അവർക്കത് ചെയ്ത് കൊടുക്കുന്നുണ്ടോ എന്നൊക്കെ ഓവറായി നോക്കിക്കൊണ്ടിരുന്നാൽ സ്ട്രസ് ആകും. നമ്മളെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി നമ്മൾ ചെയ്യുന്നുണ്ട്.
വിശ്രമിക്കാൻ പറ്റാത്ത ഫേസിൽ കൂടെ പോകുന്നതായി ഇപ്പോഴും ഞങ്ങൾക്ക് തോന്നാറുണ്ട്. എത്ര പെട്ടെന്നാണ് ജീവിതം മാറിപ്പോയത്. കല്യാണം കഴിഞ്ഞിട്ട് നാല് വർഷമാകുന്നതേയുള്ളൂ. അതിനുള്ളിൽ വളരെ എക്സ്ട്രീം ആയ സാഹചര്യം കഴിഞ്ഞു. പ്രോസസ് ചെയ്യാനുള്ള സമയം പോലും കിട്ടിയിട്ടില്ല. ആ രീതിയിൽ മുന്നോട്ടേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. നമ്മളങ്ങനെ ചെയ്യില്ലെന്ന് തീരുമാനമെടുത്ത ആൾക്കാരായിരുന്നു.
റിലാക്സ് ചെയ്ത് ജീവിതം കൊണ്ട് പോകും, ഒരു മകൾ മതി എന്നൊക്കെ ചിന്തിച്ചിരുന്നു. അവിടെ നിന്നും ആരാദ്യം മുന്നിലെത്തും എന്ന നിലയിൽ മുന്നോട്ടേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ വർക്ക് ചെയ്താലേ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പറ്റൂ എന്നായി. ഈ ഘട്ടമേ തനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് സൗഭാഗ്യ വ്യക്തമാക്കിയിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ്, സായി ഗ്രാമത്തിലെ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ സൗഭാഗ്യയുടെ ചിത്രങ്ങളും വൈറലായിരുന്നു. സൗഭാഗ്യ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നീല പട്ടുസാരിയണിഞ്ഞ്, മുല്ലപ്പൂ ചൂടിയെത്തിയ സൗഭാഗ്യ, ദക്ഷിണ വാങ്ങുന്നതും അതിനുശേഷം വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാമായിരുന്നു. സൗഭാഗ്യയുടെ അമ്മയും നടിയും നർത്തകിയുമായ താര കല്യാണിന്റെ നീല പട്ടുസാരി അണിഞ്ഞാണ് സൗഭാഗ്യ സായി ഗ്രാമത്തിലെ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയത്.
ടിക് ടോക്ക് താരമായാണ് സൗഭാഗ്യ ആദ്യം ശ്രദ്ധ നേടിയത്. ഇപ്പോൾ മറ്റ് സോഷ്യൽ മീഡിയ പേജുകളിലും യൂട്യൂബ് ചാനലിലും താരം സജീവമാണ്. സൗഭാഗ്യയുടെ വ്ലോഗുകൾക്ക് ആരാധകർ ഏറെയാണ്. ഭർത്താവ് അർജുനൊപ്പമുള്ള വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളുമൊക്കെ ഇരുവരും തങ്ങളുടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമാണ് ഇപ്പോൾ സൗഭാഗ്യയും അർജുനും തങ്ങളുടെ വിശേഷങ്ങൾ പ്രധാനമായും ആരാധകരോട് പങ്കുവെയ്ക്കാറുള്ളത്. വീട്ടിലെ വിശേഷങ്ങളും ഡാൻസ് ക്ലാസിലെ കാര്യങ്ങളും മകളെക്കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. സുദർശന എന്നാണ് സൗഭാഗ്യയുടെ മകളുടെ പേര്. കുഞ്ഞിന്റെ ജനനം മുതലുള്ള ഓരോ വിശേഷങ്ങളും സൗഭാഗ്യ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്.
മകൾക്ക് പേരിട്ടതും അവളുമായി വീട്ടിലെത്തിയതുമൊക്കെ സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അമ്മയെപ്പോലെ സൗഭാഗ്യക്കും നൃത്തം ജീവനാണ്. നൃത്തം പോലെ തന്നെ സൗഭാഗ്യയ്ക്ക് ഇഷ്ടമുള്ള മറ്റൊരു കാര്യമാണ് വളർത്തു മൃഗങ്ങൾ. നായകളുടെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നതും താരം വ്ളോഗിലൂടെ പങ്കുവെയ്ക്കാറുണ്ട്.
സുദർശനയും അമ്മയേയും അച്ഛനേയും അമ്മമ്മയേയും പോലെ ഒരു കൊച്ചുസെലിബ്രിറ്റിയാണ്. എവിടെ പോയാലും ആളുകൾ ഓടി കൂടുന്നത് സുദർശനയെ കാണാനാണെന്ന് പലപ്പോഴായി താര കല്യാൺ തന്നെ പറയാറുണ്ട്. സുദർശനയും നൃത്തം പഠിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം അടുത്തിടെയായിരുന്നു നിലച്ചുപോയ ശബ്ദത്തിന്റെ തിരിച്ചുവരവിനായി നടി താര കല്യാൺ ഒരു സർജറിക്ക് വിധേയയായത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന താരയ്ക്ക് അടുത്തിടെയാണ് ശബ്ദം തിരികെ കിട്ടിയത്.
വോയ്സ് ഡിസോർഡറായ സ്പാസ്മോഡിക് ഡിസ്ഫോണിയ എന്ന ആരോഗ്യപ്രശ്നത്തെ തുടർന്നാണ് അമ്മയുടെ ശബ്ദം നഷ്ടപ്പെട്ടതെന്ന് സൗഭാഗ്യ ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു. തലച്ചോറിൽ നിന്ന് വോക്കൽ കോഡിലേക്ക് നൽകുന്ന നിർദ്ദേശം അപ്നോർമൽ ആവുമ്പോൾ സംഭവിക്കുന്ന അവസ്ഥയാണിതെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. സംസാരിക്കുമ്പോൾ അമ്മ ഒരുപാട് സ്ട്രെയിൻ ചെയ്യുന്നുണ്ട്. നമ്മളെ പോലെ ഈസിയല്ല. തൊണ്ടയിൽ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്.
സ്ട്രെയിൻ ചെയ്യുന്തോറും അത് കൂടി വരും. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നതെന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനുള്ള മരുന്നും ഇല്ല. ഈ അവസ്ഥയിൽ നിന്ന് പുറത്ത് കടക്കാൻ രണ്ട് വഴികളാണ് ഉള്ളത്. അതിലൊന്ന് ബോട്ടോക്സ് ആയിരുന്നു. അതാണ് ആദ്യം ചെയ്തത്. പക്ഷെ ആ സമയത്തായിരുന്നു അമ്മമ്മയുടെ മരണം. ബോട്ടോക്സ് കഴിഞ്ഞാൽ പൂർണമായും വിശ്രമം ആവശ്യമാണ്.
എന്നാൽ അമ്മമ്മയുടെ മരണത്തോടെ അതിന് സാധിച്ചില്ല. മരണം അറിഞ്ഞ് വന്നവരോട് സംസാരിക്കാതിരിക്കാൻ പറ്റില്ലായിരുന്നു. വീണ്ടും സ്ട്രെയിൻ ചെയ്ത് സംസാരിച്ചതോടെ ആ അവസ്ഥ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നു. പിന്നീടുള്ള ട്രീറ്റ്മെന്റ് സർജറി മാത്രമായിരുന്നു. ഇപ്പോൾ സർജറി കഴിഞ്ഞു നിൽക്കുന്ന സ്റ്റേജ് ആണ് എന്നുമാണ് താരം പറഞ്ഞിരുന്നത്.