പിന്നൊന്നും നോക്കിയില്ല ,ഞാനും ഭർത്താവും കാറിൽ നിന്നിറങ്ങി ഓടി – അനു സിത്താര

മലയാള സിനിമയുടെ ഭാഗ്യ നായികയായി മാറുകയാണ് അനു സിത്താര . ഇപ്പോൾ മമ്മൂട്ടിക്കൊപ്പം മാമാങ്കം എന്ന ചരിത്ര സിനിമയിലാണ് അനു സിത്താര അഭിനയിച്ചിരിക്കുന്നത് . മമ്മൂട്ടിയോടുള്ള അനു സിത്താരയുടെ ആരാധന ആരാധകർക്കെല്ലാം അറിയാവുന്നതാണ്. ഇപ്പോൾ ആ ആരാധനയുടെ പേരിൽ നടത്തിയ പ്രയത്നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അനു സിത്താര.

പണ്ട് കൂട്ടുകാരികളോടു പറയുന്നൊരു ‘തള്ള് കഥ’ ഉണ്ടായിരുന്നു. ഒരു പരിപാടിക്ക് പോയപ്പോൾ തിരക്കിനിടയിൽ ആരോ എന്റെ പേര് വിളിക്കുന്നു. നല്ല പരിചയമുള്ള ശബ്ദം. തിരിഞ്ഞു നോക്കുമ്പോൾ ആരാ, സാക്ഷാൽ മമ്മൂട്ടി. കഥ പുളുവാണെന്ന് കേട്ടവരിൽ പലർക്കും മനസ്സിലായേയില്ല. മമ്മൂക്കയെ ദൂരെ നിന്നെങ്കിലും നേരിൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു.

‘പേരൻപി’ന്റെ ഷൂട്ടിങ്ങിനു മമ്മൂക്ക ചെന്നൈയിൽ വന്നപ്പോൾ ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കുകയാണ്. കാത്തിരുന്ന് കാണാൻ ചാൻസ് കിട്ടി. പക്ഷേ, ഭയങ്കര ട്രാഫിക് ബ്ലോക്ക്. പറഞ്ഞ സമയത്ത് എത്താൻ കഴിയുമോ എന്ന് ടെൻഷൻ. ഇനി ഒരു കിലോമീറ്റർ കൂടിയേ ഉള്ളൂ എന്നറിഞ്ഞപ്പോൾ ഞാനും വിഷ്ണുവേട്ടനും കാറിൽ നിന്നിറങ്ങി ഓടി. മമ്മൂക്കയെ നേരിൽ കണ്ട് അന്ന് കരഞ്ഞുപോയി. പിന്നീട് ‘അങ്കിളി’ന്റെ ഷൂട്ടിങ്ങിന് വയനാട്ടിൽ വന്നപ്പോൾ മീൻകറിയൊക്കെ വച്ചു കൊണ്ടുപോയി കൊടുത്തു. രണ്ടു വർഷം മുൻപുള്ള എന്റെ ജന്മനാളിന് മമ്മൂക്കയ്ക്ക് മെസേജ് അയച്ചു, അപ്പോൾ തന്നെ വിഷസ് വന്നു. കുറച്ചു കഴിഞ്ഞപ്പോൾ ‘ഗിഫ്റ്റ് വേണ്ടേ’ എന്നു ചോദിച്ച് വിളിക്കുന്നു. ആ ഗിഫ്റ്റ് ആണ് ‘കുട്ടനാടൻ ബ്ലോഗി’ലെ എന്റെ റോൾ. ഇപ്പോൾ ‘മാമാങ്ക’ത്തിലും മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചു.

ആരാധന തലയ്ക്കു പിടിച്ചപ്പോഴാണ് മോഹൻലാലിനെ നേരിൽ കാണാൻ പോയത്. ‘റെഡ്‌വൈൻ’ സിനിമയുടെ ലൊക്കേഷൻ തപ്പിപിടിച്ചു പോയാണ് ലാലേട്ടനെ കാണുന്നത്. ഞാനഭിനയിച്ച ‘നീയും ഞാനു’മിൽ നരേഷൻ െചയ്തത് ലാലേട്ടനാണ്. ലാലേട്ടനൊപ്പമൊരു സിനിമ എന്റെ സ്വപ്നമാണ്. വിഷ്ണു പ്രസാദുമായുള്ള പ്രണയത്തെ കുറിച്ചും അനു പറയുന്നു .

അമ്മയുടെ അകന്ന ബന്ധുവാണ് വിഷ്ണുവേട്ടൻ. പണ്ടൊരിക്കൽ അമ്മയുടെ സ്കൂളിൽ ചെന്നപ്പോൾ വിഷ്ണുവേട്ടൻ കണ്ടിട്ടുണ്ടത്രേ. പിന്നെ, കണ്ടത് കലാമണ്ഡലത്തിൽ നിന്നുവന്ന ശേഷം. അന്ന് ഏട്ടൻ സ്റ്റുഡിയോ നടത്തുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോൾ ഏട്ടൻ ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും ഞാ ൻ പച്ചക്കൊടി കാണിച്ചില്ല. ചീത്തപ്പേര് ഉണ്ടാക്കരുത് എന്നുവരെ ഞാൻ പറഞ്ഞു. അതോടെ കാണാൻ വരാതായി. എനിക്കത് വല്ലാതെ മിസ് ചെയ്തു. പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കണമെന്ന ആഗ്രഹം എന്റെ മനസ്സിലുണ്ടായിരുന്നു.

ഡിഗ്രി രണ്ടാം വർഷം അവസാനമായപ്പോഴേക്കും ഇഷ്ടമാണെന്നു തുറന്നുപറഞ്ഞു. പിന്നെ, പത്തു മാസം കട്ടപ്രേമം. വിഷ്ണുവേട്ടന് വേറെ കല്യാണമാലോചിച്ചതോടെ ഞങ്ങൾ രഹസ്യമായി രജിസ്റ്റർ വിവാഹം ചെയ്തു. പിന്നീട് വീട്ടുകാരെല്ലാം കൂടി റിസപ്ഷൻ നടത്തി തന്നു. കല്യാണം കഴിഞ്ഞിട്ടാണ് ‘ഹാപ്പി വെഡ്ഡിങ്ങി’ൽ അഭിനയിക്കുന്നത്.

‘പ്രണയം പറഞ്ഞ ശേഷമുള്ള ആ പത്തു മാസം ഞങ്ങൾ കത്തെഴുതുമായിരുന്നു. ചിങ്ങമാസത്തിലെ തിരുവാതിരയാണ് എന്റെ നാള്. ചിങ്ങത്തിലെ കുട്ടിയായതിനാൽ ‘ചിങ്ങിണി’ എന്നാണ് വീട്ടിൽ വിളിക്കുക. കത്തിൽ അവസാനം എഴുതുന്നത് ചിങ്ങിണിയുടെ ആദ്യ അക്ഷരമായ ‘C’ എന്നാണ്. വിഷ്ണുവേട്ടനെ വിളിക്കുന്നത് ‘V’ എന്നാണ്. എങ്ങാനും കത്ത് പിടിച്ചാലും ആർക്കാണ് എഴുതിയതെന്ന് മനസ്സിലാകരുതല്ലോ. ഒരിക്കൽ പിടിക്കപ്പെടുമെന്നായപ്പോൾ വിഷ്ണുവേട്ടനെഴുതിയ കത്തുകളെല്ലാം നശിപ്പിക്കേണ്ടി വന്നു. പക്ഷേ, ഞാനെഴുതിയ കത്തുകളെല്ലാം ഏട്ടൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

anu sithara about vishnu prasad

Sruthi S :