എന്റെ കണ്ണിന്റെ ലേസർ കഴിഞ്ഞിരിക്കുകയായിരുന്നു ആ സമയത്ത്. എനിക്ക് കണ്ണിന് വിശ്രമം വേണമായിരുന്നു. ഇപ്പോഴും ലൈറ്റ് പ്രശ്നമാണ്; വിവാദങ്ങൾക്ക് മറുപടിയുമായി അനശ്വര രാജൻ

മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് അനശ്വ രാജൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിക്കാൻ താരത്തിനായി. ഉദാഹരണം സുജാത മുതൽ ഇങ്ങോട്ട് ഗുരുവായൂർ അമ്പല നടയിൽ വരെയുള്ള ചിത്രങ്ങളിലെ അനശ്വരയുടെ കഥാപാത്ര അവതരണം ആരും മറക്കില്ല. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സ്കൂൾ ലൈഫും കോളേജ് ലൈഫുമൊക്കെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴുള്ള ജീവിതം താൻ ഭയങ്കരമായി ആസ്വദിക്കുന്നുണ്ടെന്ന് നടി അനശ്വര രാജൻ. ഞാൻ ഫിനാൻഷ്യലി ഇന്റിപന്റന്റ് ആണ്. എന്റെ ജീവിതത്തിൽ എനിക്ക് വേണ്ടത് എന്താണെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. എന്നാൽ എന്റെ കൂടെ പഠിച്ച പലർക്കും അത് സാധിച്ചിട്ടില്ല’, താരം പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘അവർക്കുള്ള ലൈഫ് അല്ല എന്റേത്. ഈ ഇൻഡസ്ട്രിയിൽ എത്തിയ ശേഷമാണ് എനിക്ക് ഇതാണ് വേണ്ടതെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ലൈഫിൽ എന്തെങ്കിലും ലക്ഷ്യമോ സ്വപ്നമോ ഉണ്ടാകുന്നതിനൊക്കെ മുൻപേ ഞാൻ ഈ ഫീൽഡിലേക്ക് വന്നിട്ടുണ്ട്. എനിക്ക് ഇനിയും നല്ല സിനിമകൾ ചെയ്യണമെന്ന് തന്നെയാണ്. ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് തരുന്ന ആത്മവിശ്വാസം ഉണ്ട്. അതും ഞാൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോൾ ഉള്ളതിലൊക്കെ ഞാൻ സന്തോഷവതിയാണ് എന്നും അനശ്വര വ്യക്തമാക്കി.

മുൻപ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ എന്ന സിനിമയുടെ പ്രമോഷനുമായി നടി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകൻ നടത്തിയ വിമർശനത്തിലും അനശ്വര മറുപടി നൽകി. നമ്മൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത് ഒരു കാര്യത്തിൽ വീഴ്ച സംഭവിച്ചാൽ സമൂഹത്തിൽ അതിൽ കുറ്റപ്പെടുത്തും. അതിൽ ആളുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മളും അങ്ങനെത്തന്നെയായിരിക്കും.

പക്ഷെ എന്നെ സംബന്ധിച്ച് ഞാൻ ഭാഗമാകുന്ന സിനിമകൾ എന്നാൽ കഴിയുന്നത് പോലെ പ്രമോട്ട് ചെയ്ത് കൊടുക്കുകയെന്നതാണ്. അത് ഞാൻ ചെയ്യുന്നുണ്ട്. മുൻപും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും. വിവാദങ്ങളിൽ നിന്നും മാറി പോകാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. വെറുതെ വഴിയിൽ പോകുന്ന വള്ളിയെടുത്ത് പിടിക്കുന്ന ആളല്ല ഞാൻ. സിനിമയുടെ മാർക്കറ്റിംഗിന് വേണ്ടി എന്നെ ഒരു മാർക്കറ്റിംഗ് ടൂളാക്കി ഉപയോഗിച്ച് വിവാദമുണ്ടാക്കാൻ അനുവദിക്കുന്ന ആളുമല്ല ഞാൻ.

എന്റെ കണ്ണിന്റെ ലേസർ കഴിഞ്ഞിരിക്കുകയായിരുന്നു ആ സമയത്ത്. എനിക്ക് കണ്ണിന് വിശ്രമം വേണമായിരുന്നു. ഇപ്പോഴും ലൈറ്റ് പ്രശ്നമാണ്. ഞാൻ ഐ ഡ്രോപ്സ് ഉപയോഗിക്കുന്നുണ്ട്. അന്ന് എനിക്ക് 10 ദിവസം 15 ദിവസം റസ്റ്റ് വേണമായിരുന്നു. ആ ലേസർ ചികിത്സ കഴിഞ്ഞ് ഞാൻ ഇപ്പോഴാണ് പുറത്തേക്ക് ഇറങ്ങുന്നത്. പെട്ടെന്നായിരുന്നു ആ പടത്തിന്റെ റിലീസ് മാറിയത്. ആ സമയത്താണ് എന്റെ ഓപ്പറേഷൻ നടന്നത്.

എന്റെ എല്ലാ ഷൂട്ടും മാറി. ഒരു വർഷത്തിനിടയിൽ എനിക്ക് ഇത്രയും വലിയൊരു ബ്രേക്ക് കിട്ടിയിട്ടില്ല. കാരണം അത് ഓപ്പറേഷൻ കഴിഞ്ഞത് മാത്രമാണ് കിട്ടിയത് എന്നും അനശ്വര പറഞ്ഞു. ഇന്ദ്രജിത്തും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’. സിനിമയുടെ പ്രമോഷവുമായി ബന്ധപ്പെട്ട് അനശ്വര സഹകരിക്കുന്നില്ലെന്ന് സംവിധായകൻ ദീപു നാരായണനാണ് ആദ്യം ആരോപണം ഉയർത്തിയത്.

കാലു പിടിച്ചു പറഞ്ഞിട്ടും ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇടാൻ പോലും അനശ്വര വിസമ്മതിച്ചു എന്നും തനിക്ക് നഷ്ടപരിഹാരം വേണം എന്നും ദീപു പറഞ്ഞിരുന്നു. സിനിമയുടെ ഷൂട്ടിംഗിന്റെ സമയത്ത് പരിപൂർണമായി സഹകരിച്ചയാളാണ് അനശ്വര എന്നും പിന്നീട് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നുമാണ് ദീപു പറഞ്ഞത്.

എന്നാൽ ഇതിന് മറുപടിയുമായി അന്ന് തന്നെ അനശ്വര രംഗത്തെത്തിയിരുന്നു. സിനിമയുടെ ഭാഗമായി അഭിമുഖം നൽകിയിട്ടുണ്ടെന്നും പുതുമുഖവും പെൺകുട്ടിയുമായതിനാൽ പ്രതികരിക്കില്ല എന്ന മനോഭാവത്തോടെയാകാം ഇത്തരത്തിൽ വിമർശനം ഉയർത്തിയത് എന്നും അനശ്വര തുറന്നടിച്ചിരുന്നു. ഇതിനെ കുറിച്ച് വിശദമായ കുറിപ്പും നടി പിന്നീട് പങ്കിട്ടിരുന്നു.

അതേസമയം, അടുത്തിടെ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. ടീച്ചേഴ്‌സ് തന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നാണ് നടി പറഞ്ഞിരുന്നത്. അതൊന്നും സഹിക്കാനാകാതെ കുറേ തവണ ക്ലാസിലിരുന്ന് കരഞ്ഞിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചതോടെ തേടി വന്ന പ്രശ്‌സതിമൂലം മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് താരം പറയുന്നത്. അധ്യാപകരിൽ നിന്നുണ്ടായ ഒറ്റപ്പെടലിനെക്കുറിച്ചാണ് അനശ്വര സംസാരിക്കുന്നത്.

മാനസികമായി സഹിക്കാൻ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. സ്‌കൂൾ മാറണമെന്ന് പറഞ്ഞ് കുറേ സമയം കരഞ്ഞിട്ടുണ്ട്. ആ അവസ്ഥയിൽ സെൽഫിയെടുക്കാൻ വരുമ്പോൾ ചിരിക്കാൻ പറ്റാതായിട്ടുണ്ട്. അപ്പോൾ അഹങ്കരമാണെന്ന് പറയും. അങ്ങനെ ഫെയിമിന്റെ മറ്റൊരു വശം ആദ്യം ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. പിന്നെ അതിനോട് യൂസ്ഡ് ആയി. പോസിറ്റീവും നെഗറ്റീവുമുണ്ട്. ബാലൻസ് ചെയ്യണം എന്ന് മനസിലായെന്നും അനശ്വര പറയുന്നു.

ആദ്യത്തെ സിനിമ കഴിഞ്ഞ് ഞാൻ തിരിച്ചെത്തുമ്പോൾ ഞാൻ ആകാശത്തായിരുന്നു. വേറൊരു ലോകത്തായിരുന്നു. ഞാൻ സിനിമാ നടിയാണേ എന്ന മോഡിലായിരുന്നു. ഒരു മാസം വൈകിയാണ് സ്‌കൂളിലെത്തിയത്. വൈകിയതിനെക്കുറിച്ച് പറയാൻ ഞാനും അച്ഛനും അമ്മയും സ്‌കൂളിലെത്തുന്നത് സിനിമാനടിയായിട്ടാണ്. ചെന്നതും ആദ്യം തന്നെ ചോദിച്ചത് എന്താണ് നിങ്ങളുടെ ഉദ്ദേശം എന്നായിരുന്നു. വൈകിയതുകൊണ്ടായിരുന്നു. എല്ലാവരും സിനിമയെക്കുറിച്ച് ചോദിക്കുമായിരുന്നുവെന്നും അനശ്വര പറയുന്നു

സിനിമ ഇറങ്ങിക്കഴിഞ്ഞതോടെ ഫെയിമും അറ്റൻഷനുമൊക്കെ കൂടി. നേരത്തെ അറ്റൻഷനൊന്നും അധികം കിട്ടിയിട്ടുള്ള ആളായിരുന്നില്ല ഞാൻ. മോണോ ആക്ടും സ്‌പോർട്‌സുമൊക്കെ ചെയ്യുമായിരുന്നുവെങ്കിലും ഒന്നും ബെസ്റ്റ് ആയിരുന്നില്ല. അതിനാൽ പ്രശംസ ലഭിച്ചിട്ടുമില്ല. അതിനാൽ ആദ്യമായി ജനശ്രദ്ധ കിട്ടുമ്പോൾ, പ്രശംസിക്കപ്പെടുമ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. ആ ഫെയിം ഞാൻ ആസ്വദിച്ചു. പിന്നീട് അതിന്റെ പാർശ്വഫലവും ഞാൻ അനുഭവിച്ചുവെന്നാണ് താരം പറയുന്നത്.

സ്‌കൂളിൽ മാർക്ക് കുറഞ്ഞാൽ നിന്റെ ജീവിതം സെറ്റിൽഡ് ആയല്ലോ, ഇനി നിനക്ക് പഠിക്കുകയൊന്നും വേണ്ടല്ലോ എന്ന് ടീച്ചർമാർ പറയുമായിരുന്നു. എന്റെ കൂട്ടുകാരുടെ മാതാപിതാക്കളോട് അനശ്വരയുടെ കൂടെ കറങ്ങണ്ട, അവളുടെ ജീവിതം സെറ്റിൽഡ് ആണ്. നിങ്ങളുടെ കുട്ടികളുടെ ഭാവി നോക്കാൻ പറയും. ആറ്റുനോറ്റാണ് എനിക്ക് കൂട്ടുകാരെ കിട്ടുന്നത്. അവരോട് പോയിട്ട് ഇങ്ങനെ പറയും. എന്ത് ചെയ്താലും കുറ്റപ്പെടുത്തുമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

അതേസമയം, നവാഗത സംവിധായകരുടേത് എന്ന പോലെ തന്നെ ഫ്ലാഷ്ബാക്ക് സ്റ്റോറികളിലെയും സംവിധായകരുടെ പ്രിയപ്പെട്ട നായികയാണ് അനശ്വര. രേഖാചിത്രം, പ്രണയവിലാസം, എബ്രഹാം ഓസ്‌ലർ എന്നീ ചിത്രങ്ങളിൽ ഫ്ലാഷ് ബാക്ക് രംഗങ്ങളിൽ മികവാർന്ന പ്രകടനമാണ് അനുഗ്രഹീതയായ ഈ കലകാരി പുറത്തെടുക്കുന്നത്. ശ്രീധന്യ അവതരിപ്പിച്ച അനുശ്രീയെന്ന കഥാപാത്രത്തിന്റെ പൂർവ്വകാലമാണ് പ്രണയവിലാസത്തിൽ അനശ്വര അവതരിപ്പിക്കുന്നത്.

ഹക്കീം ഷാ അവതരിപ്പിച്ച വിനോദ് എന്ന കഥാപാത്രത്തിനൊപ്പമുള്ള പ്രണയകാലമാണ് ഫ്ലാഷ്ബാക്കിലൂടെ സംവിധായകൻ ആവിക്ഷകരിക്കുന്നത്. അനുശ്രീ എന്ന കഥാപാത്രത്തിന്റെ മരണശേഷം അവരുടെ ഡയറികുറിപ്പുകളിലൂടെ ഭർത്താവും മകനും വായിച്ചെടുക്കുന്നതായിട്ടാണ് പ്രണയത്തെ അവതരിപ്പിക്കുന്നത്. ഭൂതകാലത്തിലും വർത്തമാനകാലത്തും വിനോദെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഹക്കീം ഷാ തന്നെയാണ്.

എന്നാൽ അനുശ്രീയുടെ കൗമാരകാലം അവതരിപ്പിക്കാൻ ശ്രീധന്യയ്ക്കു പകരം മറ്റൊരു അഭിനേത്രിയെ തിരഞ്ഞെടുക്കാനാണ് സംവിധായകൻ തീരുമാനിച്ചത്. ആ വേഷത്തിലേക്കുള്ള തിരഞ്ഞെടുപ്പിനോടു പൂർണമായും നീതി പുലർത്താൻ അനശ്വരയ്ക്കായി. ജയറാമിന്റെ തിരിച്ചുവരവുകൊണ്ടും മമ്മൂട്ടിയുടെ കാമിയോ വില്ലൻ വേഷത്തിലൂടെയും ശ്രദ്ധേയമായ സിനിമയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലർ. മെഡിക്കൽ വിദ്യാർഥികളായ അലക്സാണ്ടർ ജോസഫിന്റെയും സുജ ജയദേവിന്റെയും പ്രണയവും സുജയുടെ വേർപാടും അലക്സാണ്ടറിന്റെ പ്രതികാരവുമാണ് സിനിമയുടെ പ്രധാന പ്ലോട്ട്.

മമ്മൂട്ടിയാണ് അലക്സാണ്ടർ ജോസഫായി വേഷമിട്ടിരുന്നത്. അലക്സാണ്ടറിന്റെ പ്രണയകാലത്തിൽ നായകനാകുന്നത് ആദം സാബിഖും ജോടിയായി എത്തുന്നത് അനശ്വരയുമാണ്. ഇരുവരുടെയും പ്രണയവും സുജയുടെ വേർപാടും പ്രേക്ഷകർക്കു കൺവീൻസായാൽ മാത്രമേ അലക്സാണ്ടറിന്റെ പ്രതികാരം വിശ്വസനീയമായി അനുഭവപ്പെടു.

അപകടത്തിൽപ്പെട്ടു ഓർമ്മകൾ നഷ്ടപ്പെട്ട് നിശ്ചലനായി കിടക്കുന്ന അലക്സാണ്ടർ ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്ന തോന്നലിലാണ് സുജയുടെ കഥാപാത്രം ആത്മഹത്യ ചെയ്യുന്നത്. ഒട്ടേറെ വൈകാരികമായ മുഹർത്തുകളിലൂടെ കടന്നുപോകുന്ന ഫ്ലാഷ്ബാക്ക് സ്റ്റോറിയിൽ ആദവും അനശ്വരയും ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രിയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. തന്റെ സഹതാരങ്ങൾക്കൊപ്പം ഇഴുകി ചേർന്നു അഭിനയിക്കാനും കോമ്പിനേഷൻ സീനുകൾ മികവുറ്റതാക്കാനും അനശ്വരയ്ക്ക് അനായാസം കഴിയാറുണ്ട്.

കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി ഉയർന്നുവന്ന അഭിനേതാവാണ് അനശ്വര രാജൻ. 2017ൽ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്. തുടർന്ന് അനശ്വര അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചതായി മാറി. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ നേര് എന്ന സിനിമയാണ് അനശ്വരയുടെ കരിയറിൽ തന്നെ വൻ വഴിതിരിവുണ്ടാക്കിയ ചിത്രമായി അറിയപ്പെടുന്നത്.

തുടർവിജയങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനശ്വര പോയ വർഷത്തെ ഹിറ്റ് ചിത്രങ്ങളായ എബ്രഹാം ഓസ്‌ലറിലും ഗുരുവായൂർ അമ്പലനടയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അതോടൊപ്പം ആസിഫ് അലി നായകനായ രേഖചിത്ര’ത്തിൽ, സിനിമയോടുള്ള അഗാധമായ സ്നേഹവും സിനിമാ നായികയാകാൻ ആഗ്രഹിക്കുന്നതുമായ രേഖ പത്രോസ് എന്ന കഥാപാത്രം ചെയ്ത് കൊണ്ട് ഈ വർഷത്തെ ആദ്യത്തെ സൂപ്പർ ഹിറ്റ് സമ്മാനിച്ച അനശ്വര പൈങ്കിളി, മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്‌ലർ എന്നീ സിനിമകളിലൂടെ പ്രേക്ഷകസ്വീകാര്യത കൂടുതലായി നേടിയെടുത്തു.

Vijayasree Vijayasree :