അച്ഛന്‍ എന്ന് വലിയ വായില്‍ വിളിച്ചു പറയുന്ന ആള്‍ വിദ്യഭ്യാസം, വിവാഹം, തുടങ്ങിയുള്ള കാര്യങ്ങളിലൊന്നും ഒരു പൈസ പോലും മകള്‍ക്ക് വേണ്ടി ചെലവാക്കില്ലെന്നാണ് നിബന്ധനയില്‍ പറയുന്നത്; തെളിവുകള്‍ പുറത്ത് വിട്ട് അമൃത സുരേഷ്

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗാനരംഗത്തേക്കും എത്തി തിളങ്ങി നില്‍ക്കുകയാണ് അമൃത. അമൃതയുടെ ജീവിതത്തെ കുറിച്ചും താരം അതിജീവിച്ച വെല്ലുവിളികളെ കുറിച്ചെല്ലാം മലയാളികള്‍ക്ക് അറിയാവുന്നതാണ്. വ്യക്തി ജീവിതത്തിന്റെ പേരില്‍ അമൃത പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലാണ് അമൃത അന്ന് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന ബാലയെ വിവാഹം കഴിക്കുന്നത്. അമൃതയ്ക്ക് ഇരുപത് വയസുള്ളപ്പോഴായിരുന്നു വിവാഹം. എന്നാല്‍ 2019 ആയപ്പോഴേക്കും രണ്ടു പേരും നിയമപരമായി വിവാഹമോചിതരായി. 2015 മുതല്‍ രണ്ടു പേരും വേര്‍പിരിഞ്ഞായിരുന്നു താമസം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് ഒരു മകള്‍ ഉണ്ട്. നിലവില്‍ അമൃതയ്ക്ക് ഒപ്പമാണ് മകള്‍ താമസിക്കുന്നത്.

എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് അമൃതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആണ് ബാല രംഗത്തെത്തിയിരുന്നത്. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും അതിനാലാണ് വിവാഹ മോചനം നടത്തിയതെന്നുമായിരുന്നു ബാല കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത സുരേഷ്. തന്റെ അഭിഭാഷകര്‍ക്കൊപ്പം വീഡിയോയിലെത്തിയാണ് അമൃതയുടെ പ്രതികരണം. താനും ബാലയും തമ്മിലുള്ള വിവാഹ മോചനത്തിന്റെ സമയത്ത് ഇരുവരും ഒപ്പിട്ട നിബന്ധനകള്‍ അടക്കം പുറത്തു വിട്ടു കൊണ്ടായിരുന്നു അമൃതയുടെ പ്രതികരണം. രണ്ട് പേരും പരസ്പര ധാരണയോടെയാണ് വിവാഹ മോചനം നടത്തിയത്. യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും തേജോവധം ചെയ്യുന്നതായി ഒന്നും ചെയ്യില്ലെന്നായിരുന്നു കരാര്‍.

എന്നാല്‍ ഇത് ലംഘിച്ചു കൊണ്ടാണ് ബാല ഇത്രയും വര്‍ഷമായി സോഷ്യല്‍ മീഡിയയിലൂടെ പല ആരോപണങ്ങളും അമൃതയ്‌ക്കെതിരെ നടത്തുന്നതെന്നാണ് അഭിഭാഷകര്‍ പറയുന്നത്. കുട്ടിയെ പലപ്പോഴും കാണിക്കുന്നില്ലെന്നാണ് ബാല പറയുന്നത്. കുട്ടിയുടെ കസ്റ്റഡി 18 വയസുവരെ അമൃത സുരേഷിനാണ്. എല്ലാ മാസവും രണ്ടാം ശനിയാഴ്ച മാത്രമാണ് ബാലയ്ക്ക് മകളെ കാണാന്‍ അവകാശമുള്ളത്. കുടുംബ കോടതിയില്‍ വച്ചാണ് ഈ കൂടിക്കാഴ്ച നടക്കേണ്ടത്. കൂടിക്കാഴ്ചയ്ക്കായി നേരത്തെ അമൃതയെ ബാല അറിയിക്കുകയും ചെയ്യണം. ബാല പറഞ്ഞത് പോലെ ക്രിസ്തുമസിനോ ഓണത്തിനോ കാണാനുള്ള നിയമമൊന്നുമില്ലെന്നും അഭിഭാഷകര്‍ പറയുന്നു.

രണ്ടാം ശനിയാഴ്ച പത്ത് മണി മുതല്‍ മൂന്ന് മണി വരെയാണ് ബാലയ്ക്ക് മകളെ കാണാനുള്ള സമയം. ഇത് പ്രകാരം ആദ്യത്തെ രണ്ടാം ശനിയാഴ്ച അമൃത മകള്‍ക്കൊപ്പം കോടതിയിലെത്തിയിരുന്നു. എന്നാല്‍ ബാല വന്നില്ല. അങ്ങനെ ബാല വരാതിരുന്നാല്‍, ആ മാസം കുട്ടിയെ കാണിക്കേണ്ടതില്ലെന്നാണ് നിബന്ധന. അടുത്ത മാസം കാണണമെങ്കില്‍ നേരത്തെ ഫോണില്‍ വിളിക്കുകയോ മെയില്‍ അയക്കുകയോ ചെയ്യണം. അല്ലാത്ത പക്ഷം അമൃത കുട്ടിയെ കൊണ്ടു ചെല്ലേണ്ടതില്ലെന്നും നിബന്ധനയില്‍ പറയുന്നുണ്ട്.

”വിവാഹ മോചനത്തിന് ശേഷം ഒരു തവണ പോലും മകളെ കാണണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മെസേജ് അയക്കുകയോ മെയില്‍ അയക്കുകയോ ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ മകളെ കാണിക്കുന്നില്ല എന്ന് പറയുക മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നെ തേജോവധം ചെയ്യാനും, ഞാന്‍ കുട്ടിയെ പിടിച്ചു വച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് പരത്താന്‍ വേണ്ടി മാത്രമുള്ള വാര്‍ത്തയാണ്. അല്ലാതെ മോളെ പിടിച്ചു വച്ചിട്ടില്ല. ഈ നിമിഷം വരെ നിയമം പറയുന്നതേ ചെയ്തിട്ടുള്ളൂ. ഇതുവരെ നിയമം തെറ്റിച്ചിട്ടില്ല” എന്ന് അമൃത വ്യക്തമാക്കുന്നുണ്ട്.

25 ലക്ഷം രൂപയാണ് അമൃതയ്ക്ക് നഷ്ടപരിഹാരം കൊടുത്തിരിക്കുന്നത്. കൂടാതെ മകളുടെ പേരില്‍ 15 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസിയുമുണ്ട്. അച്ഛന്‍ എന്ന് വലിയ വായില്‍ വിളിച്ചു പറയുന്ന ആള്‍ വിദ്യഭ്യാസം, വിവാഹം, തുടങ്ങിയുള്ള കാര്യങ്ങളിലൊന്നും ഒരു പൈസ പോലും മകള്‍ക്ക് വേണ്ടി ചെലവാക്കില്ലെന്നാണ് നിബന്ധനയില്‍ പറയുന്നത്. പോക്‌സോ കേസ് കൊടുത്തുവെന്നാണ് പറയുന്നത്. അങ്ങനെയൊരു കേസ് കൊടുത്തിട്ടില്ല. ഗുരുതരമായ ആരോപണം ഉന്നയിച്ചത് അമൃതയെ തേജോവധം ചെയ്യാനാണെന്നും അഭിഭാഷകര്‍ ആരോപിക്കുന്നു.

അവന്തികയുടെ ഓരേയൊരു രക്ഷിതാവായി അമൃതയെ നിശ്ചയിക്കുന്നതില്‍ ബാലയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും നിബന്ധനയില്‍ പറയുന്നുണ്ട്. എല്ലാ രേഖകളിലും ബാല തന്നെയായിരിക്കും മകളുടെ അച്ഛന്‍. അത് പ്രകാരം എല്ലാ രേഖകളിലും ഇപ്പോഴും ബാല തന്നെയാണ് കുട്ടിയുടെ അച്ഛന്‍. കുട്ടിയുടെ പെര്‍മനന്റ് കസ്റ്റഡി അമൃതയ്ക്കാണ്. എല്ലാ കാര്യങ്ങളും നോക്കേണ്ടത് അമൃതയാണ്.

അതിലൊന്നും ഇടപെടില്ലെന്നും ബാല നിബന്ധനയില്‍ പറയുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് ബാല ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അഭിഭാഷകര്‍ പറയുന്നു. ഇനി ആരെങ്കിലും അമൃതയുടെ വ്യക്തിജീവിതത്തില്‍ കയറി ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം അമൃത തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ പറയുന്നു.

Vijayasree Vijayasree :