അമിതാഭ് ബച്ചന്റെ 4 ബംഗ്ലാവുകള്‍ സീല്‍ ചെയ്തു; 16 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി

അമിതാഭ് ബച്ചന്റെ കുടുംബത്തില്‍ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ സീല്‍ ചെയ്തു. ബച്ചന്റെ വസതികളായ ജല്‍സ, ജനക്, പ്രതീക്ഷ, വത്സ എന്നിവയാണ് സീൽ ചെയ്തത് ഈ പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിക്കുകയും ചെയ്തു
അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവർക്ക് പിന്നാലെ ഐശ്വര്യ റായ്ക്കും മകൾ ആരാധ്യയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ബച്ചന്റെ സ്റ്റാഫുകളിൽ 16 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ സെക്യൂരിറ്റി ജീവനക്കാരും വീട്ട്ജോലിക്കാരും ഉൾപ്പെടുന്നു. ഇവരുടെ പരിശോധനാഫലം പുറത്ത് വരാനുണ്ട്.

അമിതാബും മകന്‍ അഭിഷേകും ആശുപത്രിയില്‍ ചികിത്സയിലാണ്. കൊവിഡ് പോസിറ്റീവായ ഐശ്വര്യയും മകള്‍ ആരാധ്യയും ഹോം ക്വാറന്റൈനിലാണ്. ഇരുവരുടെയും ആരോഗ്യനില മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്നും ഇവരുടെ ആരോഗ്യ പുരോഗതി വിലയിരുത്തുമെന്നും അഭിഷേക് ട്വീറ്റ് ചെയ്തിരുന്നു.

കുടുംബത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. കൊവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

Noora T Noora T :