ഒന്‍പത് മുതല്‍ അഞ്ച് വരെ മാത്രം വീട്ടിലിരിക്കുന്ന ഒരു ഭാര്യയെ വേണ്ട; വിവാഹത്തിന് മുമ്പ് അമിതാഭ് ബച്ചന്‍ മുന്നോട്ട് വച്ച നിബന്ധനകള്‍ ഇങ്ങനെ; ജയ ബച്ചന്‍ പറയുന്നു

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചന്‍. ഇപ്പോഴിതാ വിവാഹത്തിന് മുമ്പ് അമിതാഭ് ബച്ചന്‍ മുന്നോട്ടുവെച്ച നിബന്ധനകളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ജയ ബച്ചന്‍. പോഡ്കാസ്റ്റിലൂടെ കൊച്ചുമകളോട് സംസാരിക്കവെയാണ് ജയ ബച്ചന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

ഒക്ടോബറില്‍ വിവാഹം കഴിക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്ന് ജയ ബച്ചന്‍ കൊച്ചുമകളോട് പറഞ്ഞു. അപ്പോഴേക്കും ഏറ്റെടുത്ത സിനിമാജോലികള്‍ പൂര്‍ത്തിയാകും എന്ന ഉദ്ദേശ്യത്തിലായിരുന്നു ഇത്. ആ സമയത്ത് ഒന്‍പത് മുതല്‍ അഞ്ച് വരെ മാത്രം വീട്ടിലിരിക്കുന്ന ഒരു ഭാര്യയെ വേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ ദിവസവും പണിയെടുക്കുന്ന ഭാര്യയെ വേണ്ടെന്നും സിനിമാ പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത്യധികം ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞതായി ജയ ബച്ചന്‍ വെളിപ്പെടുത്തി.

ജോലിയെടുക്കുന്നത് ശരിയായ ആളുകള്‍ക്കൊപ്പമല്ലേയെന്ന കാര്യത്തിലും ബച്ചന് ആശങ്കയുണ്ടായിരുന്നു. ഇതിനിടെ ഒക്ടോബറില്‍ വിവാഹം കഴിക്കാനിരുന്ന പ്രണയിതാക്കള്‍ക്ക് ജൂണില്‍ വിവാഹിതരാകേണ്ടി വന്നു.

അതിന് പിന്നിലും ഒരു കാരണമുണ്ട്. സഞ്ജീര്‍ എന്ന ചിത്രം വന്‍ ഹിറ്റായതോടെ അത് ആഘോഷിക്കുന്നതിനായി വിദേശത്ത് പോകാന്‍ രണ്ട് പേരും തീരുമാനിച്ചു. പക്ഷെ വിദേശത്തേക്ക് ഒരുമിച്ച് യാത്ര പോകണമെങ്കില്‍ അതിന് മുമ്പ് കല്യാണം കഴിച്ചിരിക്കണമെന്ന് അമിതാഭിന്റെ മാതാപിതാക്കള്‍ ശാഠ്യം പിടിച്ചു.

അതുകൊണ്ട് കല്യാണം നേരത്തെ നടത്തേണ്ടിവന്നുവെന്നും ജയബച്ചന്‍ പോഡ്കാസ്റ്റിലൂടെ പറഞ്ഞു. മുംബൈയില്‍ ജയയുടെ അമ്മവീട്ടിലായിരുന്നു വിവാഹം നടന്നത്. 1973 ജൂണ്‍ മൂന്നിന് പ്രണയജോഡികളായിരുന്ന ജയയും ബച്ചനും താരദമ്പതികളായി മാറി. അടുത്ത വര്‍ഷം ജൂണില്‍ അമ്പതാംവിവാഹ വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ദമ്പതിമാര്‍.

Vijayasree Vijayasree :