അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിൽ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. വഡോദര സ്വദേശിയും എൻജിനീയറുമായ വിരാൽ ഷാ [32] ആണ് പിടിയിലായത്. സമൂഹമാദ്ധ്യമങ്ങൾ വഴിയായിരുന്നു ഇയാൾ ഭീഷണി സന്ദേശം മുഴക്കിയത്.
” അനന്ത് അംബാനിയുടെ കല്യാണത്തിൽ ഒരു ബോംബ് പൊട്ടിയാൽ ലോകം തലകീഴായി മാറും എന്ന ചിന്ത എന്റെ മനസിലേക്ക് കടന്നുവന്നു. ഒരു പിൻകോഡിൽ ട്രില്യൺ കണക്കിന് ഡോളർ ഇല്ലാതാവും”- എന്ന തരത്തിലാണ് വിരാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം ബോംബ് ഭീഷണി സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധന ശക്തമാക്കിയിരുന്നു. തുടർന്ന് ഗുജറാത്തിലെ വസതിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ജൂലൈ 12-ാം തീയതിയാണ് അനന്തിന്റെയും രാധികയുടെയും വിവാഹം നടന്നത്. വിവാഹത്തോടനുബന്ധിച്ച് കനത്ത സുരക്ഷയായിരുന്നു മുംബൈ നഗരത്തിലുടനീളം ഒരുക്കിയിരുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, ഉൾപ്പടെ സിനിമ, വ്യവസായ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ഇരുവരുടെയും വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.