മതപരമായ വിവേചനം 2023ലും നിലനില്‍ക്കുന്നുവെന്നതില്‍ ദുഃഖവും നിരാശയുമുണ്ട്, ദേവിയുടെ അടുത്തേക്ക് പോകാനായില്ല; തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ച സംഭവത്തില്‍ അമല പോള്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്ക് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടി.

ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം താന്‍ അകലെ നിന്ന് അനുവഭിച്ചുവെന്നും നടി കുറിച്ചു. ക്ഷേത്രത്തിലെ രജിസ്റ്ററില്‍ എഴുതിയ കുറിപ്പിലാണ് അമല പോള്‍ തന്റെ വികാരം പങ്കുവെച്ചത്. റോഡില്‍ നിന്ന് ദര്‍ശനം നടത്തിയിട്ട് പ്രസാദവും വാങ്ങി അമല പോള്‍ മടങ്ങുകയായിരുന്നു.

അമലയുടെ പ്രതിഷേധ കുറിപ്പ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചു. മതപരമായ വിവേചനം 2023ലും നിലനില്‍ക്കുന്നുവെന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി.

മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും’, എന്നും ക്ഷേത്ര രജിസ്റ്ററില്‍ താരം കുറിച്ചു.

നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു അമല ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍, ക്ഷേത്രഭാരവാഹികള്‍ ഇവരെ തടയുകയായിരുന്നു. അമല ക്രിസ്ത്യന്‍ ആണെന്നും ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനമെന്നുമുള്ള ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ദര്‍ശനം നിഷേധിച്ചത്.

Vijayasree Vijayasree :