കളക്ടറുടെ ആ ഒരൊറ്റ ഫോൺ കോൾ; പ്ലസ്ടുവിന് ശേഷമുള്ള വിദ്യാർഥിനിയുടെ തുടർപഠനം ഏറ്റെടുത്ത് അല്ലു അർജുൻ

‘വീ ആർ ഫോർ’ ആലപ്പി പദ്ധതിയുടെ ഭാഗമായി നടൻ അല്ലു അർജുൻ. പ്ലസ്ടുവിന് ശേഷമുള്ള വിദ്യാർഥിനിയുടെ തുടർപഠനമാണ് ഈ പദ്ധതിയിലൂടെ അല്ലു അർജുൻ ഏറ്റെടുത്തത്.
ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജയുടെ അഭ്യർഥനയിലാണ് അല്ലു അർജുൻ വിദ്യാർഥിനിയുടെ പഠനച്ചിലവ് ഏറ്റെടുക്കാൻ കാരണമായത്.

പ്ലസ്ടു കഴിഞ്ഞ് പഠനം വഴിമുട്ടി നിൽക്കുകയായിരുന്നു ആലപ്പുഴ സ്വദേശിയായ വിദ്യാർഥിനി. പ്ലസ്ടു 92% മാർക്കോടെ വിജയിച്ചു. എന്നിട്ടും തുടർപഠനത്തിന് വഴിയില്ലത്ത വിദ്യാർഥിനി സഹായനമഭ്യർഥിച്ചുകൊണ്ട് തന്റെ മാതാവിനും സഹോദരനുമൊപ്പം കളക്ടറെ കണാനെത്തിയിരുന്നു. കുട്ടിയുടെ പിതാവ് കഴിഞ്ഞവർഷം കൊവിഡ് ബാധിച്ചാണ് മരിച്ചത്. നഴ്സാകണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരുന്നു. തുടർന്ന് മാനേജ്മെന്റ് സീറ്റിൽ തുടർപഠനം ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു.

കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളജിൽ സീറ്റ് ലഭിച്ചെങ്കിലും പഠനത്തിനായി സ്പോൺസറെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് കളക്ടറുടെ ഇടപെടൽ. നടൻ അല്ലു അർജുനെ വിളിച്ച് കളക്ടർ പഠനച്ചെലവ് ഏറ്റെടുക്കാൻ അഭ്യർഥിച്ചു. തുടർന്ന് നാല് വർഷത്തെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള എല്ലാ ചെലവും അല്ലു അർജുൻ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കളക്ടർ എത്തിയാണ് കുട്ടിയെ കോളജിൽ ചേർത്തത്.

പ്രളയത്തിനു ശേഷം കുട്ടനാടിനെ സഹായിക്കാൻ അന്ന് സബ് കളക്ടറായിരുന്ന വി ആർകൃഷ്ണ തേജ തുടങ്ങിയ പദ്ധതിയാണ് ‘ഐ ആം ഫോർ ആലപ്പി’. പദ്ധതിയുടെ ഭാഗമായി വീടുകളും ബോട്ടുകളും അടക്കം രാജ്യത്തിന്റെ പലയിടത്തും സഹായമെത്തി. കുട്ടനാട്ടിലെ 10 അങ്കണവാടികൾ അല്ലു അർജുൻ ഏറ്റെടുത്തിരുന്നു. ഐ ആം ഫോർ ആലപ്പി പദ്ധതിയുടെ പുതുക്കിയ പദ്ധതിയാണ് ‘വീ ആർ ഫോർ ആലപ്പി’. കൊവിഡിൽ മതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

Noora T Noora T :