മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും മറ്റ് ഭാഷകളിലെയും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു. ഇടയ്ക്ക് വെച്ച് വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര ജാസ്മിൻ. വിവാദങ്ങൾക്ക് നടുവിലായിരുന്നു മീര. ഒന്നിലേറെ തവണയാണ് നടിയെക്കുറിച്ച് ആരോപണങ്ങൾ വന്നിരുന്നത്.
സെറ്റിൽ കൃത്യ സമയത്ത് വരാതിരിക്കുക, ഷൂട്ട് പകുത്തിയ്ക്ക് നിർത്തി പോകുക, ദേഷ്യം, മര്യാദയില്ലായ്മ എന്ന് തുടങ്ങി നിരവധി പരാതികളാണ് മീരയ്ക്ക് എതിരെ വന്നിരുന്നത്. സിനിമയിലേറെ സജീവമായി നിൽക്കുന്നതിനിടെയാണ് നടി അപ്രതീക്ഷിതമായി സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് നടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്തെത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിലും സജീവമല്ലാത്തതിനാൽ അതുവഴിയും നടിയുടെ വിശേഷങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല.
ഓഫ് സ്ക്രീനിലെ മീര ഒപ്പം പ്രവർത്തിക്കുന്നവർക്ക് ഒരു തലവേദനയായിരുന്നുവെന്ന് പലപ്പോഴും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അതൊന്നും പൂർണമായി തള്ളി കളയാൻ പറ്റില്ലെന്നും ചില സത്യങ്ങളൊക്കെയുണ്ടെന്നും പറയുകയാണിപ്പോൾ സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്. അദ്ദേഹത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം മീര ജാസ്മിനെ കുറിച്ച് പറഞ്ഞത്.
ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച വരദാനമായിരുന്നു മീര ജാസ്മിൻ. അഭിനയം എന്തെന്ന് പോലും അറിയാതെ സിനിമയിലേക്ക് വന്ന മീരയാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിനാണ് മീരയ്ക്ക് അവാർഡ് ലഭിച്ചത്.
മലയാള സിനിമയ്ക്ക് ഒരു നായിക വസന്തം തന്നെ സമ്മാനിച്ച ചിത്രങ്ങളായിരുന്നു ഗ്രാമഫോൺ, സ്വപ്നക്കൂട്, രസതന്ത്രം, അച്ചുവിന്റെ അമ്മ, കസ്തൂരിമാൻ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾ. അതിന് പുറമെ തമിഴിലേയും തെലുങ്കിലേയും സംവിധായകരും നിർമാതാക്കളും മീരയുടെ ഡേറ്റിനായി കാത്ത് കെട്ടി കിടന്നു. മാധവൻ, വിജയ്, അജിത്ത്, വിശാൽ തുടങ്ങിയവരുടെ നായിക വേഷം ചെയ്താണ് മീര തമിഴിൽ ശ്രദ്ധിക്കപ്പെട്ടത്.
ഒപ്പം തെലുങ്കിലേയും കന്നഡയിലേയും സൂപ്പർ താരങ്ങളുടേയും നായികയായി അഭിനയിച്ചു. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും നിറഞ്ഞാടിയ ആദ്യ നടിയെന്ന് വേണമെങ്കിൽ മീരയെ വിശേഷിപ്പിക്കാം. അതിനുശേഷം മാത്രമാണ് നയൻതാരയും കീർത്തി സുരേഷുമെല്ലാം ആ പാതയിലൂടെ സഞ്ചരിച്ചത്. പലപ്പോഴും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള നടി കൂടിയാണ് മീര. അമ്മ സംഘടനയുടെ ട്വന്റി ട്വന്റി സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് മീരയ്ക്ക് എതിരെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു.
അതിന് മീര പുല്ലുവില പോലും കൽപ്പിച്ചില്ല. കാരണം മറ്റ് സംസ്ഥാനങ്ങളിലെ സിനിമ മേഖലയിൽ ആ സമയത്ത് കത്തി ജ്വലിച്ച് നിൽക്കുകയായിരുന്നു. അതുപോലെ തളിപ്പറമ്പിൽ സിനിമ ഷൂട്ടിങിന് വന്നപ്പോൾ അവിടുത്തെ രാജരാജേശ്വരി ക്ഷേത്രത്തിൽ മീര കയറി തൊഴുതതും വിവാദത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു. ശുദ്ധികലശത്തിന് പതിനായിരം രൂപ പിഴയടച്ച് ആ പ്രശ്നം നടി പരിഹരിച്ചു.
പണവും പ്രശസ്തിയുമായപ്പോൾ നടിയുടെ സ്വഭാവത്തിലും മാറ്റങ്ങൾ വന്നു. മീര ജാസ്മിന് മറ്റൊരു മുഖവും മോശപ്പെട്ട സ്വഭാവങ്ങളുമുണ്ടെന്ന് ആദ്യം പുറം ലോകത്തോട് വിളിച്ച് പറഞ്ഞത് സംവിധായകൻ കമലാണ്. ഒരു മാസികയിലാണ് മീര കാരണം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ കമൽ തുറന്ന് എഴുതിയത്. ഗ്രാമഫോൺ സിനിമയുടെ ഷൂട്ടിങ് സമയത്ത് സെറ്റിലെ ആളുകളോടും സീനിയർ ടെക്നീഷ്യന്മാരോടും പരുഷമായി മീര പെരുമാറി.
ഒരിക്കൽ സെറ്റിൽ വെച്ച് ദേഷ്യപ്പെട്ട് കോസ്റ്റ്യൂം നടി കീറി വലിച്ചെറിഞ്ഞു. അവരുടെ ആക്ടിങ് ടാലന്റ് കൊണ്ട് മാത്രമാണ് അന്ന് താൻ അവരെ സഹിച്ചതെന്നും കമൽ പറഞ്ഞിട്ടുണ്ട്. ശേഷം മീരയെ കൊണ്ട് താൻ ക്ഷമ പറയിപ്പിച്ചുവെന്നും എന്നാൽ അതിനുശേഷം മീര തന്നോട് ശത്രുവിനെപ്പോലെ പെരുമാറിയെന്നും കമൽ പറഞ്ഞിരുന്നു. പാട്ടിന്റെ പാലാഴി സിനിമയുടെ സെറ്റിൽ വെച്ച് എനിക്കും മീരയിൽ നിന്നും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്.
ഞാനും ആ സിനിമയിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ മീര സെറ്റിൽ നിന്നും പോയി. അതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു. അന്ന് എനിക്കും തോന്നി മീരയെ കുറിച്ച് മറ്റുള്ളവർ പറയുന്നതിൽ ചില സത്യങ്ങളുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.
എന്നാൽ മനസാക്ഷിക്ക് എതിരായ ഒന്നും ആരോടും താൻ ചെയ്തിട്ടില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. താരത്തിന്റെ ഇത്തരം പ്രവൃത്തികൾ കാരണമാണ് കരിയറിൽ പിന്നീട് തുടരെ പരാജയങ്ങൾ ഉണ്ടാവാൻ കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹശേഷം മീര അഭിനയത്തിൽ നിന്നും അപ്രത്യക്ഷമായിരുന്നു. 2014ൽ ആയിരുന്നു ജോൺ ടൈറ്റസുമായുള്ള നടിയുടെ വിവാഹം. ശേഷം എഞ്ചിനീയറായ ഭർത്താവിനൊപ്പം മീര ദുബായിലേക്ക് ചേക്കറി. പതിയെ ബിസിനസുകളിലേക്കും ശ്രദ്ധ കൊടുത്തു.
പിന്നീട് മീര സിനിമകൾ ചെയ്ത് വലിയ ഇടവേളകൾ ഇടയ്ക്കിടെ നൽകി മാത്രമാണ്. വിവാഹം കഴിഞ്ഞിട്ട് പതിനൊന്ന് വർഷത്തിൽ ഏറെയായിയെങ്കിലും ഭർത്താവിനൊപ്പമുള്ള അപ്ഡേറ്റുകൾ പങ്കുവെക്കുകയോ ദാമ്പത്യത്തെ കുറിച്ച് എവിടേയും മനസ് തുറക്കുകയോ ചെയ്തിട്ടില്ല. ഇരുവരും വേർപിരിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതേ കുറിച്ചൊന്നും നടി തുറന്ന് പറഞ്ഞിട്ടുമില്ല.
അടുത്തിടെ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. പലപ്പോഴും മനുഷ്യർ വികാരങ്ങളെ അടക്കിപിടിച്ചാണ് ജീവിക്കുന്നത്. നൃത്തം, പാട്ട്, അഭിനയം എല്ലാം മനുഷ്യവികാരങ്ങളെ റിലീസ് ചെയ്യിക്കും. അതൊരു പ്രാക്ടീസൊക്കെയായി ചെയ്താൽ മനസ്സിനു സമാധാനം കിട്ടും. അത് ഒരു പാട് കൂടിപ്പോയാലും നമ്മളെ ക്ഷീണിപ്പിക്കും. അപ്പോൾ ബാറ്ററി ചാർജ് ചെയ്യുന്നതു പോലെ നമ്മളെയും ചാർജ് ചെയ്യണം. ഞാൻ തിരക്കിൽ നിന്നൊക്കെ മാറി എന്റേതായ ഒരു ലോകത്ത് എന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയാണു റീചാർജ് ആകുന്നത്.
എനിക്കു കണക്ട് ചെയ്യാൻ പറ്റുന്ന ചില വ്യക്തികളുണ്ട് എന്റെ ജീവിതത്തിൽ. അവർ വിഷമിച്ചാൽ ഞാനും വിഷമിക്കും. അവർ സന്തോഷിച്ചാൽ ഞാനും. എന്നു വച്ച് ഞാൻ എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന ഒരാളേയല്ല. എപ്പോഴും അടിച്ചു പൊളിച്ചു ജീവിക്കുന്ന ഒരാളാണ്. കുറച്ചു സെൻസിറ്റീവാണ് എന്നേയുള്ളു. നന്മ ഓരോരുത്തർക്കും ഓരോ രീതിയിലാണ് തോന്നുന്നത്. ഞാൻ ഒരാളിൽ കാണുന്ന നന്മ ആയിരിക്കില്ല മറ്റൊരാൾ അയാളിൽ കാണുന്നത്. നല്ല മനുഷ്യരും സ്നേഹവും ഇല്ലെങ്കിൽ ഞാൻതന്നെ ഇല്ല എന്ന് തോന്നാറുണ്ട്.
നമ്മൾ ഇൻഡിപെൻഡന്റ്, ആണ് സെൽഫ് മെയ്ഡ് ആണ് എന്നുകരുതി ആരെയും ആശ്രയിക്കേണ്ട, നമുക്കാരെയും വേണ്ട എന്നുള്ള ചിന്തകളൊന്നും എനിക്കില്ല. ഞാൻ ഫെമിനൈൻ ആണ്, സ്നേഹിക്കപ്പെടാനും ഇഷ്ടമാണ് അതുകൊണ്ടുതന്നെ മറ്റുള്ളവരെ ചാരി നിൽക്കാനും ഇഷ്ടമാണ്. ജീവിതം എങ്ങോട്ടാണോ പോകുന്നത് ആ ഒഴുക്കിനനുസരിച്ചങ്ങു പോകുക. ഞാനൊന്നും പ്ലാൻ ചെയ്യാറില്ല. ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു. വരുന്നത് വരുന്നിടത്തു വച്ചു കാണാം എന്ന രീതിയാണെനിക്ക് ഇഷ്ടം. ഒരുപാട് പ്ലാൻ ചെയ്യാറില്ലെങ്കിലും എനിക്കൊരു ഐഡിയ ഉണ്ടായിരിക്കും. എനിക്കിഷ്ടപ്പെട്ട സിനിമകൾ ചെയ്യുന്നു. ഞാൻ ഹാപ്പിയാണ് എന്നുമാണ് മീര ജാസ്മിൻ പറയുന്നത്.