ആദ്യം ദിലീപ് സർ എന്ന് വിളിച്ചപ്പോൾ എന്നെ ദിലീപ് സാറെന്നൊന്നും വിളിക്കേണ്ട, ദിലീപേട്ടാ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞു; അഖില ശശിധരൻ

രണ്ടേ രണ്ട് സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളൂയെങ്കിലും നടി അഖില ശശിധരനെ മലയാളി പ്രേക്ഷകർ പെട്ടെന്നൊന്നും മറക്കാനിടയില്ല. നടിയും നർത്തകിയും ആങ്കറുമായി പേരെടുത്ത അഖില ഒരു പരിപാടിയിൽ ആങ്കർ ആയി തിളങ്ങവെയാണ് സിനിമയിലേയ്ക്ക് എത്തുന്നത്. കാര്യസ്ഥൻ, തേജാ ഭായ് ആന്റ് ഫാമിലി എന്നീ രണ്ട് സിനിമകളിലാണ് അഖില നായികയായെത്തിയത്.

രണ്ട് സിനിമകളും സൂപ്പർഹിറ്റ്. കാര്യസ്ഥനിൽ നായകൻ ദിലീപ്. തേജാ ഭായ് ആന്റ് ഫാമിലിയിൽ പൃഥ്വിരാജും. രണ്ട് പേരും മലയാളത്തിലെ മുൻനിര താരങ്ങൾ. അഖില മലയാളത്തിൽ അറിയപ്പെടുന്ന നടിയായി മാറുമെന്ന് അന്ന് ഏവരും കരുതി. അത്രയും നല്ല തുടക്കമാണ് അഖിലയ്ക്ക് ലഭിച്ചത്. എന്നാൽ രണ്ട് സിനിമകൾക്ക് ശേഷം അഖിലയെ സിനിമാ ലോകത്ത് കണ്ടതേയില്ല.

എന്താണ് അഖിലയുടെ കരിയറിൽ സംഭവിച്ചതെന്ന ചോദ്യങ്ങൾ വന്നു. അഭിനയ രംഗത്ത് കണ്ടില്ലെങ്കിലും നൃത്ത വേദികളിൽ അഖില സജീവമായിരുന്നു. ഇതിനിടെ മുംബെെയിലേക്ക് മാറുകയും ചെയ്തു. കഥക് പഠനവും പെർഫോമൻസുമെല്ലാമായി തിരക്കുകളിലായിരുന്നു അഖില. കലാ രംഗത്ത് നിന്നും താനൊരിക്കലും മാറി നിന്നിട്ടില്ലെന്നാണ് അഖില പറയുന്നത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അഖില തന്റെ മനസ് തുറന്നത്. ഡാൻസറിൽ നിന്നും മൂവിയിലേക്കുള്ള സ്വിച്ച് എങ്ങനെ എന്ന് ചോദിച്ചാൽ തീർത്തും അപ്രതീക്ഷിതമാണ്. നാലുവയസിലാണ് നൃത്തം അഭ്യസിച്ചു തുടങ്ങിയത്. തകധിമി എന്ന പരിപാടിയിലൂടെയാണ് തുടക്കം. പിന്നെ ആങ്കറിങ്.അപ്പോൾ തന്നെ ഓഫറുകൾ വന്നു. കാര്യസ്ഥൻ ദൈവാധീനം കൊണ്ട് വന്നതാണ്.

സിനിമ അന്ന് വളരെ സക്സസ് ആയിരുന്നു. ചില ആളുകൾ ഇന്നും ശ്രീബാല എന്ന് വിളിക്കുന്നവർ ഉണ്ട്. എന്റെ ജീവിതത്തിലെ വലിയ മൈൽ സ്റ്റോൺ ആയിരുന്നു. വലിയ സ്റ്റാർ കാസ്റ്റ് ഉള്ള മൂവി ആയിരുന്നു. ദിലീപേട്ടന്റെ നൂറാമത്തെ ചിത്രം ആയിരുന്നു. എനിക്ക് ഡാൻസറിന്റെ ഒരു ബാക് ഗ്രൗണ്ട് ആയിരുന്നു. അതൊക്കെ വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു.

അണിയറപ്രവർത്തകരും സഹപ്രവർത്തകരും ഒക്കെയാണ് എന്നെ അതിൽ സഹായിച്ചത്. പിന്നെ എത്തിയത് തേജാ ഭായ് സിനിമയിലായിരുന്നു. അഭിനയിച്ച രണ്ടുസിനിമകളും നോട്ട് ചെയ്തപ്പെട്ടത് വലിയ ഭാഗ്യം ആയി കരുതുന്നു. കാര്യസ്ഥന് മുമ്പ് കുറേ സിനിമകളിൽ നിന്ന് തനിക്ക് ഓഫർ വന്നിരുന്നെന്ന് അഖില പറയുന്നു. നല്ല നല്ല സിനിമകൾ വന്നിരുന്നു. പക്ഷെ ആ സമയത്ത് പഠിത്തവും മറ്റ് സാഹചര്യങ്ങളും കാരണം ചെയ്തില്ല.

കാര്യസ്ഥനിൽ യെസ് പറയാൻ എനിക്ക് വലിയ ബുദ്ധിമുട്ടില്ലായിരുന്നു. കാരണം അത് സ്പെഷ്യൽ മൂവിയായിരുന്നു. ദിലീപേട്ടന്റെ നൂറാമത്തെ സിനിമ. സ്ക്രിപ്റ്റ് റെെറ്റേഴ്സ് ആയ സിബി കെ തോമസ്, ഉദയ് കൃഷ്ണ എന്നിവരാണ് എന്നെ വിളിക്കുന്നത്. ഇതെങ്ങനെയായിരിക്കും സ്ക്രീനിൽ വരികയെന്ന കാര്യവും പറഞ്ഞ് തന്നിരുന്നു. നോ പറയാനുള്ള സാഹചര്യമേ ഉണ്ടായിരുന്നില്ല.

ആ സിനിമയിലെ വർക്കിംഗ് എക്സ്പീരിയൻസ് വളരെ മനോഹരമായിരുന്നു. സിനിമയിലെ കൂട്ടു കുടുംബത്തിന്റെ വെെബ്രൻസ് ആ സെറ്റിലുമുണ്ടായിരുന്നു. ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. ഞാൻ അന്ന് അവരിൽ ഇളയ ആളാണ്. എല്ലാവരും എന്റെ കാര്യത്തിൽ ശ്രദ്ധിച്ചു. ദിലീപേട്ടൻ എന്നെ കാര്യസ്ഥന് മുമ്പും വിളിച്ചിരുന്നു. മുമ്പും ഞാൻ സംസാരിച്ചിട്ടൊക്കെയുണ്ട്.

ആദ്യം ദിലീപ് സർ എന്ന് വിളിച്ചപ്പോൾ എന്നെ ദിലീപ് സാറെന്നൊന്നും വിളിക്കേണ്ട, ദിലീപേട്ടാ എന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞു. കാര്യസ്ഥന്റെ സ്ക്രിപ്റ്റ് കേൾക്കാൻ പോയ സമയത്തും കണ്ടിട്ടുണ്ട്. ആദ്യ ദിവസത്തെ ഷൂട്ടിംഗിന് തനിക്ക് ടെൻഷനില്ലായിരുന്നെന്നും അഖില ശശിധരൻ വ്യക്തമാക്കി. ഇന്ന് സിനിമാ രംഗത്ത് നിന്നുള്ളവരെ കാണുന്നത് കുറവാണ്. വല്ലപ്പോഴും ഇവന്റിസിന് കാണാറുണ്ട്.

ആഴത്തിലുള്ള സൗഹൃദം സിനിമാ രംഗത്തില്ല. പക്ഷെ സംസാരിക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റഗ്രാമെല്ലാം ഉള്ളതിനാൽ മെസേജുകൾ വരും. അമ്മ സംഘടനയിൽ താൻ അംഗമല്ലെന്നും അഖില ശശിധരൻ വ്യക്തമാക്കി. മാത്രമല്ല, 33 കാരിയായ അഖില, അവിവാഹിതയായി തുടരുന്നതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. അത് ഒത്ത് വന്നിട്ടുണ്ടാകില്ല. അതുകൊണ്ടാണല്ലോ കല്യാണം കഴിക്കാതിരിക്കുന്നത്.

വിവാഹം നിർബന്ധമുണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല. എനിക്ക് പൂർണത നൽകാൻ ഒരാൾ വേണമെന്ന് തോന്നുന്നില്ല. എന്തെങ്കിലും ശൂന്യത നികത്താൻ വേണ്ടിയാണോ എന്ന് ചോദിച്ചാൽ എനിക്കങ്ങനെയൊരു ഫീലിംഗ് ഇല്ല. എന്നാൽ ജീവിതത്തിലേക്ക് അർത്ഥവത്തായ ഒന്നായി മാറുമെങ്കിൽ വിവാഹം ചെയ്യുമെന്നും അഖില ശശിധരൻ വ്യക്തമാക്കി.

ഈ സിനിമകൾക്ക് ശേഷം എന്തുകൊണ്ട് വന്നില്ല എന്ന് ചോദിച്ചാൽ സാഹചര്യങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിലേക്ക് ഞാൻ കടക്കുന്നില്ല. എവിടെ എന്ന് അന്വേഷിച്ച് ഒരുപാട് റൂമേഴ്‌സ് ഒരുപാട് വീഡിയോസ് ഒക്കെ വന്നിരുന്നു. അതൊരു കാലഘട്ടത്തിൽ വന്ന വീഡിയോകളാണ്. പ്രധാന കാരണം ഒരുപക്ഷെ സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നില്ല എന്നതാകാം.

എത്ര ക്ലാരിറ്റി തന്നാലും ഞാൻ എവിടെ പോയെന്നത് പിന്നെയും ആളുകൾ ചോദിക്കുന്നതും എഴുതിയിടുന്നതുമായ കാര്യങ്ങളാണെന്ന് തോന്നുന്നു. ഈയടുത്ത് ഒരു ഇന്റർവ്യൂവിൽ എല്ലാ കാര്യങ്ങളും പറഞ്ഞി‌ട്ടുണ്ടെങ്കിലും പിന്നെയും ഇന്ന സ്ഥലത്താണെന്ന് പറഞ്ഞ് കമന്റുകളെഴുതും. അതിന്റെ താഴെ ചർച്ച നടക്കും. അതൊന്നും നിയന്ത്രിക്കാൻ പറ്റുന്ന കാര്യങ്ങല്ല. ചിലർ കൗതുകത്തിന് ചെയ്യുന്നതായിരിക്കും.

വിവിധ തരത്തിലുള്ള അഭിപ്രായങ്ങളുമുണ്ടാകും. എല്ലാത്തിനും പ്രതികരിക്കാൻ പറ്റില്ലെന്നും അഖില ചൂണ്ടിക്കാട്ടി. സിനിമയെന്നത് ഒരുപാട് ഫാക്ടേർസ് ഒത്ത് വന്നിട്ട് സംഭവിക്കുന്ന കാര്യമാണ് സിനിമ. സിനിമ കഴിഞ്ഞിട്ടും ഞാൻ ആക്ടീവായിരുന്നു. ഒരുപാട് ഷോകൾ ചെയ്തിരുന്നു. പക്ഷെ പിന്നീട് വന്ന വാർത്തകൾ കാരണം ആളുകളുടെ മനസിൽ അങ്ങനെയൊരു പിക്ചർ വന്നു എന്ന് തോന്നുന്നു. കാര്യസ്ഥനും തേജാഭായി ആന്റ് ഫാമിലി കഴിഞ്ഞ് ഈ കുട്ടിയെ കണ്ടില്ലെന്ന ചിത്രം വന്നെന്ന് തോന്നുന്നു.

പിന്നെ അഞ്ചര വർഷം മുംബെെയിലായിരുന്നു. കലാപരമായ എന്റെ ജീവിതം തുടർന്ന് കൊണ്ടേ ഇരുന്നിട്ടുണ്ടെന്നും അഖില ശശിധരൻ വ്യക്തമാക്കി. മുംബെെയിൽ വെച്ച് കഥക് പഠിച്ചു. സ്റ്റേജിൽ പെർഫോം ചെയ്യണമെന്ന് ഗുരു പറഞ്ഞു. ഒരുപാട് പെർഫോം ചെയ്തു. ഇപ്പോഴും അത് തുടരുന്നുണ്ടെന്ന് അഖില വ്യക്തമാക്കി.

മാത്രമല്ല, ഫെമിനിസമെന്ന കാഴ്ചപ്പാടിന്റെ പ്രസക്തിയെക്കുറിച്ചും അഖില തുറന്ന് സംസാരിച്ചു. ഫെമിനിസമെന്നത് ഒറ്റയൊരു ബ്രാക്കറ്റിൽ ഇടാൻ കഴിയുന്ന ഐഡിയോളജിയോ കാഴ്ചപ്പാടോ അല്ല. സ്ത്രീക്ക് സ്ത്രീയുടേതായ ഒരുപാട് ഗുണങ്ങളുണ്ട്. മൂല്യങ്ങളുണ്ട്. സ്ത്രീയുടേതായ പ്രകൃതമുണ്ട്. സ്ത്രീസഹജമായ ആ ഗുണങ്ങൾ ഓരോ മനുഷ്യരിലും ഉണ്ടാകേണ്ടതാണ്. ഓരോരുത്തരിലും അത് പരിപോഷിപ്പിക്കണം.

തുല്യ അവസരങ്ങൾ, തുല്യ വേതനം ഇതെല്ലാം ഇവിടെ ഉണ്ടാകേണ്ടതാണ്. ഫെമിനസമെന്നത് സമത്വമെന്ന കാഴ്ചപ്പാടിലാണെങ്കിൽ അത് തീർച്ചയായും ഇവിടെയുണ്ടാകണം. അതിൽ തർക്കമില്ല. ഫെമിനിസമോ സമത്വമോ മുന്നോട്ടുവെക്കുന്ന ആശയം സ്ത്രീയുടെയും പുരുഷന്റെയും ശാരീരികക്ഷമത ഒന്നാണെന്നതല്ല. ശക്തി എന്നത് ശരീരത്തിന് മാത്രമുണ്ടാകുന്നതല്ലല്ലോ.

മാനസികമായ ബലവും ബൗദ്ധികപരമായ ശക്തിയും നമുക്ക് വേണം. ശിവശക്തി സങ്കൽപ്പത്തെക്കുറിച്ച് നോക്കിയാൽ, ഓരോ വ്യക്തിയിലും സ്ത്രൈണതയും പൗരുഷവുമുണ്ട്. ഇതിന്റെയൊരു ബാലൻസ് വരുമ്പോഴാണ് നാം പൂർണ മനുഷ്യനായി മാറുന്നത് എന്നുള്ളത് ഭാരതത്തിന്റെ കാഴ്ചപ്പാട്.

ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ പൈതൃകവും സംസ്കാരവും എന്തായിരുന്നുവെന്ന് കൂടി നാം ഓർക്കണം. ഇവിടെ എങ്ങനെയുള്ള സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത് എന്ന് നാം അന്വേഷിക്കണം. അഹല്യബായി ഹോൾക്കർ, നായികി ദേവി എന്നിവരെല്ലാം നമുക്കുണ്ടായിരുന്നു. പക്ഷെ ഇവരെയൊന്നും നാം പഠിക്കുന്നില്ല. ഇങ്ങനെയുള്ള ശക്തരായ സ്ത്രീകൾ ഇവിടെയുണ്ടായിരുന്നുവെന്ന് പോലും ആരും അറിയുന്നില്ല.

നമ്മുടെ ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും തിരിഞ്ഞുനോക്കണം. തെറ്റുകൾ നമുക്കും സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ ആധുനിക സമൂഹത്തിന് അനുയോജ്യമായ, മാതൃകയാക്കാവുന്ന നിരവധി വ്യക്തിത്വങ്ങളും കാഴ്ചപ്പാടുകളും ആശയങ്ങളും നമുക്കുണ്ട്. പാശ്ചാത്യരെയും പാശ്ചാത്യരീതികളെയും എല്ലായ്പ്പോഴും അതേപടി അനുകരിക്കേണ്ടതില്ല. അത് അവരുടെ പൈതൃകവും സംസ്കാരവുമാണ് എന്നും നടി പറയുന്നു.

അതേസമയം, ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി പ്രേക്ഷകപ്രീതി നേടി തിയറ്ററുകളിൽ തുടരുകയാണ്. സമീപ വർഷങ്ങളിൽ ഒരു ദിലീപ് ചിത്രം നേടുന്ന ഏറ്റവും നല്ല അഭിപ്രായങ്ങളാണ് ചിത്രം നേടുന്നത്. ഇനി മലയാളസിനിമയിൽ ദിലീപ് ഇല്ലെന്ന് പറഞ്ഞ സമയത്താണ് സച്ചി എനിക്ക് രാമലീല സമ്മാനിച്ചത്.

സച്ചി എനിക്ക് വേണ്ടിയാണോ ഇവിടെ ജനിച്ചതെന്ന് എനിക്ക് തോന്നി, ഇനി മലയാളസിനിമയിൽ ദിലീപ് ഇല്ലെന്ന് പറഞ്ഞ സമയത്ത് കൈ വിടാതെ ചേർത്ത് പിടിച്ചു ജനം, പ്രിൻസ് ആൻഡ് ഫാമിലിക്ക് തിരക്ക് കാണുമ്പോൾ സന്തോഷം, ചിത്രത്തിന് നല്ല മൗത്ത് പബ്ലിസിറ്റിയുണ്ട്, എൻറെ 150 ആം ചിത്രം സ്വീകരിച്ചത് കാണുമ്പോൾ സന്തോഷം എന്നും ദിലീപ്  പ്രിൻസ് ആൻഡ് ഫാമിലി വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി പറയവെ തുറന്ന് പറഞ്ഞിരുന്നു.

150-ാമത്തെ സിനിമ ആകുമ്പോൾ വലിയ സിനിമ ചെയ്യേണ്ടേയെന്ന് എന്നോട് പലരും ചോദിച്ചു. എന്നാൽ എന്നെ പിന്തുണച്ചത് കുടുംബങ്ങളാണ്. അതുകൊണ്ടാണ് അവർക്ക് കൂടി വേണ്ടി കുടുംബ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി ചെയ്തത്. ഇപ്പോൾ മൊത്തത്തിൽ സിനിമ മാറി എന്ന് പറയുന്നുണ്ട്. സിനിമയുടെ ട്രീറ്റ്മെന്റിൽ പറയുന്ന രീതിയിൽ, കണ്ടന്റുകളിൽ വ്യത്യാസം വരുന്നുണ്ട്. നമ്മൾ കഴിഞ്ഞ 30 വർഷമായി പലതരം സിനിമ ചെയ്തു. ഹ്യൂമറിന്റെ പീക്ക് ചെയ്ത് കഴിഞ്ഞു, നമ്മളെ സംബന്ധിച്ച് ഇനി എന്ത് ചെയ്യും എന്ന അവസ്ഥയുണ്ട്.

ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഹ്യൂമർ നമ്മുടെ മുൻപിലേക്കും വരുന്നില്ല. ലാലേട്ടൻ അടക്കമുള്ളവരെ കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷയാണ്. കാരണം കഴിഞ്ഞ 30 വർഷമായി പല തരത്തിലുള്ള സിനിമകൾ കണ്ടുകഴിഞ്ഞു. ഇനി പുതിയതായി നിങ്ങളിൽ നിന്ന് എന്ത് എന്ന് ചോദിക്കുമ്പോൾ ഞങ്ങളും ചോദിക്കുന്നത് അതാണ്, പുതിയതായി എന്താണ് എന്ന് , വേറൊരാർ കൊണ്ടുവരികയാണല്ലോ. ഞങ്ങളുടെ പഴയ ദിലീപ് എന്ന് പറയുമ്പോൾ അത് വേണ്ട, അതിന് ഞാൻ തെറി കേൾക്കുമെന്ന് പറയും എന്നുമായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

Vijayasree Vijayasree :