ദേശീയ ചലച്ചിത്രപുരസ്‌കാര ജൂറി രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പട; ഒന്നും അറിയാത്തവരും പുസ്തകംപോലും വായിക്കാത്തവരുമൊക്കെയാണുള്ളത്; പുരസ്കാര സമ്പ്രദായം നിർത്തണം; അടൂർ

ദേശീയപുരസ്കാരമെന്ന സമ്പ്രദായം നിർത്തേണ്ട കാലം കഴിഞ്ഞുവെന്ന് ആഞ്ഞടിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പുരസ്‌കാര ജൂറി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറി. അവരാണ് ഇപ്പോൾ ആര്‍ക്കൊക്കെ അവാര്‍ഡ് നല്‍കണമെന്ന് തീരുമാനിക്കുന്നത്. അടൂർ വിമർശിച്ചു.

ടെലിവിഷൻ കലാകാരന്മാരുടെ കൂട്ടായ്മയായ കോൺടാക്ട് ‘സെൻസർ ബോർഡും ഇന്ത്യൻ സിനിമയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പുരസ്കാരം ഏർപ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയംതന്നെ പൂർണമായും കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി മാറി.

സിനിമയെപ്പറ്റി ഒന്നും അറിയാത്തവരും പുസ്തകംപോലും വായിക്കാത്തവരുമൊക്കെയാണ് സെൻസർബോർഡിൽ ഇരിക്കുന്നത്. സർക്കാരിന്റെ താത്പര്യങ്ങൾ സെൻസർ ഓഫീസർ വഴി നടപ്പാക്കുകയാണ് ഇവർ ചെയ്യുന്നത്. പശുവിനെ കൊല്ലരുതെന്ന് പറയുന്നവർ കറവ വറ്റിയ പശുക്കൾ വിശന്ന് വീണുചാവുന്ന ദയനീയാവസ്ഥ കാണുന്നില്ല. സിനിമയിൽ മാത്രമല്ല, നാടകത്തിലും മാധ്യമപ്രവർത്തനത്തിലും പ്രസംഗത്തിലുമൊന്നും ഇത്തരം നിയന്ത്രണങ്ങൾ പാടില്ല.

അതേസമയം, ടെലിവിഷനിൽ എന്തെല്ലാം വൃത്തികേടുകളാണ് കാട്ടുന്നത്. കച്ചവടസിനിമാക്കാർ സെൻസർ ബോർഡിനോട് അടിമ മനോഭാവം കാട്ടുന്നത് അവരിതിനെ കലാരൂപമായി കാണാത്തതുകൊണ്ടാണെന്നും അടൂർ പറഞ്ഞു.

adoor gopalakrishnan- cinema – awards

Noora T Noora T :