എപ്പോഴും നന്നായി ഒരുങ്ങി നടക്കണമെന്നത് എനിക്ക് നിർബന്ധമാണ്. ഏത് പെണ്ണിനാണ് ഒരുങ്ങി നടക്കണമെന്ന ആഗ്രഹം ഇല്ലാത്തത്; ഷീല

മലയാള പ്രേക്ഷകർക്ക് സിനിമ സുപരിചിതമായ കാലം മുതൽ തന്നെ എല്ലാവരും നെഞ്ചിലേറ്റിയ താരമാണ് ഷീല. നാടകത്തിലൂടെ സിനിമാ ലോകത്തെത്തിയ ഷീലയെ മോളിവുഡിലെ ആദ്യ ലേഡീ സൂപ്പർ സ്റ്റാർ എന്ന് തന്നെ വിശേഷിപ്പിക്കാം. പ്രേംനസീർ, സത്യൻ തുടങ്ങിയവരുടെ കാലം മുതൽ സിനിമയിൽ സജീവമായ ഷീല നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്.

ആറ് പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമാ മേഖലകളിൽ തന്റേതായ ഇടംനിലനിർത്തിയ ഷീല എഴുപത്തിയേഴിന്റെ നിറവിലാണ്. ഇത്തവണയും താരത്തിന്റെ പിറന്നാൾ ആഘോഷം കുടുംബത്തോടൊപ്പം ചെന്നൈയിലാണ്. ഇതേ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. എന്റെ ജന്മദിനം മാർച്ച് 24നാണ്. പക്ഷെ ഇന്നലേയും മിനിഞ്ഞാന്നുമെല്ലാം കുറേപ്പേർ എന്നെ വിളിച്ച് വിഷ് ചെയ്തു.

അതുപോലെ ഒരു ചാനലിൽ നിന്നും വിളിച്ച് തൊണ്ണൂറ്റി അഞ്ച് വയസായിട്ടും ഇങ്ങനെ തന്നെ ഇരിക്കുന്നല്ലോ…. വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞു. തൊണ്ണൂറ്റിയഞ്ചല്ല നൂറ്റിയഞ്ച് വയസാണ്. എനിക്കൊരു ചെറുക്കനെ നോക്കി തരാമോ എനിക്കെന്ന് ഞാൻ തിരിച്ച് ചോദിച്ചു. എന്തിനാണ് ഈ പ്രായം..? ഞാനും ജയലളിതയും ഒരേ വർഷമാണ് ജനിച്ചത്. 1948ലാണ് ഞങ്ങൾ രണ്ടുപേരും ജനിച്ചത്. ജയലളിത ഫെബ്രുവരി 24ഉം ‍ഞാൻ മാർച്ച് ഇരുപത്തിനാലുമാണ്.

ഇത് ഞങ്ങൾ എപ്പോഴും പറയുമായിരുന്നു. എപ്പോഴും നന്നായി ഒരുങ്ങി നടക്കണമെന്നത് എനിക്ക് നിർബന്ധമാണ്. ഏത് പെണ്ണിനാണ് ഒരുങ്ങി നടക്കണമെന്ന ആഗ്രഹം ഇല്ലാത്തത്. ആണുങ്ങൾക്ക് അത്രയും ഉണ്ടോയെന്ന് അറിയില്ല. പക്ഷെ പെണ്ണുങ്ങൾക്ക് എപ്പോഴും ഒരുങ്ങി നടക്കണം, നല്ല വസ്ത്രം ധരിക്കണം, ആഭരണം ധരിക്കണം എന്നൊക്കെയാണെന്നും ഷീല പറയുന്നു. 1942 മാർച്ച് 24ന് തൃശൂർ കണിമംഗലം സ്വദേശി ആന്റണിയുടേയും ഭാര്യ ഗ്രേസിയുടേയും മകളായാണ് ഷീല സെലിന്റെ ജനനം.

പിതാവ് റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് വിവിധ സ്ഥലങ്ങളിലായാണ് ഷീല പഠിച്ചതും വളർന്നതും. 1962ൽ എംജിആർ നായകനായ തമിഴ് ചിത്രം പാശത്തിലൂടെയാണ് സിനിമാ രംഗത്തേക്കുള്ള ഷീലയുടെ അരങ്ങേറ്റം. അന്ന് ലൊക്കേഷനിലെത്തിയ ഷീലയുടെ പേര് എംജിആർ മാറ്റി.

സരസ്വതി ദേവി എന്നായിരുന്നു പുതിയ പേര്. ഇതിനിടെ പാശത്തിന്റെ സെറ്റിൽവച്ച് ഷീലയെ കണ്ട പി.ഭാസ്‌കരൻ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിലേക്ക് നായികയായി ക്ഷണിച്ചു. അങ്ങനെ സരസ്വതി ദേവി വീണ്ടും ഷീലയായി മാറി. തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ഷീല പറഞ്ഞിരുന്നു. നല്ലൊരു ദാമ്പത്യ ജീവിതം നയിക്കാൻ കഴിയാതെ പോയതിന്റെ വിഷമം പലപ്പോഴായി താരം പങ്കുവെച്ചിട്ടുണ്ട്. തമിഴ് നടൻ രവിചന്ദ്രനായിരുന്നു ഷീലയുടെ ഭർത്താവ്. ആ ബന്ധത്തിൽ ഷീലയ്ക്കുള്ള മകനാണ് നടൻ കൂടിയായ ജോർജ് വിഷ്ണു.

എൻ്റെ മകൻ്റെ അച്ഛനെ പറ്റി ഇതുവരെ ഞാൻ പറഞ്ഞിട്ടില്ല. അദ്ദേഹം ഒരു സൂപ്പർ സ്റ്റാറായിരുന്നു. തമിഴ് സിനിമ രംഗത്ത് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച രവിചന്ദ്രൻ്റെ സിനിമ ജീവിതത്തിൽ 250 ദിവസങ്ങൾ ഓടിയ ചിത്രങ്ങൾ വരെയുണ്ട്. പക്ഷെ മദ്യപാനമാണ് അദ്ദേഹത്തിൻ്റെ അഭിനയ ജീവിതം തകർത്തത്. മാർക്കറ്റ് കുറഞ്ഞപ്പോഴാണ് അദ്ദേഹം മലയാളത്തിൽ അഭിനയിക്കാൻ എത്തിയത്.

മാത്രമല്ല അദ്ദേഹം ആ സമയം ഭാര്യയുമായി പിണങ്ങി വിവാഹമോചനം നേടുകയായിരുന്നു. ആ ബന്ധത്തിൽ മൂന്ന് മക്കളും ഉണ്ടായിരുന്നു. ആ സമയത്താണ് മലയാളത്തിൽ അഭിനയിക്കാൻ എത്തിയത്. ശേഷം സംവിധായകനായ ജെഡി തോട്ടാൻ സംവിധാനം ചെയ്ത ഓമന എന്ന ചിത്രത്തിലൂടെയാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. അങ്ങനെ അവിടെ വെച്ച് ചില സംസാരത്തിനിടയിൽ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി ഞാൻ പറഞ്ഞു. അമ്മ അന്ന് കിടപ്പിലായിരുന്നു.

രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളായതുകൊണ്ട് തന്നെ അപ്പോൾ പെട്ടെന്ന് തോട്ടാൻ ചോദിച്ച ഒരു കാര്യമാണ് വിവാഹത്തിലേക്ക് നയിച്ചത്. നിങ്ങളുടെ ഭാര്യയും പോയി ഷീലാമ്മയും ഇപ്പോൾ തനിച്ചാണ്. നിങ്ങൾക്ക് കല്യാണം കഴിച്ചൂടേ എന്നായിരുന്നു തൊട്ടാൻ ചോദിച്ചത്. പിന്നെ സേതുമാധവനും എംഒ ജോസഫും നിർബന്ധിക്കുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. പക്ഷെ വിവാഹശേഷം ഞങ്ങൾക്ക് ഒരു മകൻ ജനിച്ചു. ശേഷം അയാൾ പിന്നീട് എനിക്ക് ഒപ്പം താമസിച്ചിരുന്നില്ല. അദ്ദേഹത്തിന് മറ്റൊരു വീടുണ്ട് അങ്ങോട്ടേക്ക് പോകുമായിരുന്നു.

ടി നഗറിൽ അദ്ദേഹത്തിൻ്റെ അമ്മയും സഹോദരിയും ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് മറ്റൊരു കുടുംബം കൂടി ഉണ്ടെന്ന വിവരം ഞാൻ അറിയുന്നത്. അതറിഞ്ഞ നിമിഷം ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതാണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിയുകയും ചെയ്തു. ഞാൻ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷെ എൻ്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അത് ഒഴിച്ചാൽ ജീവിതത്തെ കുറിച്ച് സന്തോഷമെ ഉള്ളൂവെന്നുമാണ് മുമ്പൊരിക്കൽ കുടുംബത്തെ കുറിച്ച് സംസാരിക്കവെ ഷീല പറഞ്ഞത്.

അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യങ്ങളൊന്നും നടന്നില്ല എന്നാണ് ഷീല പറയുന്നത്. പ്രതിഫലം കൂട്ടി ചോദിക്കുന്നവരുണ്ടെങ്കിൽ അവരെ വെച്ച് സിനിമയെടുക്കാതിരുന്നാൽ പോരെ. നിങ്ങൾക്ക് ബെൻസ് വേണമെങ്കിൽ ബെൻസ് വാങ്ങണം. ഓട്ടോറിക്ഷ വേണമെങ്കിൽ ഓട്ടോറിക്ഷ വാങ്ങണം. കൂടുതൽ പൈസ ചോദിക്കുന്നുണ്ടെങ്കിൽ പുതുമുഖങ്ങളെ വെച്ച് സിനിമയെടുക്കൂ.

എന്തിനാണ് അവരുടെ പിറകെ പോകുന്നത്. നടിമാർക്കും നടൻമാർക്കും തുല്യപ്രതിഫലം കൊടുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഹീറോ വർഷങ്ങളായി സിനിമയിൽ നിൽക്കുന്ന ആളുകളാണ്. ഹീറോയിൻ കുറച്ച് കാലത്തേക്കേ ഉള്ളൂ. അവർ പിന്നീട് വിവാഹവും പ്രസവവും കഴിഞ്ഞ് വരുമ്പോഴേക്ക് അമ്മ വേഷങ്ങളല്ലേ ലഭിക്കൂ. ഹേമ കമ്മിറ്റിയെല്ലാം പോയില്ലേ. ഇനിയും അതിനെ കുറിച്ച് എന്തിനാണ് പറയുന്നത്.

ഹേമ കമ്മിറ്റിയെ കുറിച്ച് ഇനി പറയേണ്ട. എനിക്ക് അത് സംസാരിക്കാൻ ഇഷ്ടമല്ല. എന്താണ് ഹേമ കമ്മിറ്റി. എന്ത് കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. എന്നിട്ടെന്ത് പറ്റി. അതിനെ പിന്തുണച്ച് സംസാരിച്ചിട്ട് എന്താണ് കാര്യം. അവർ മുന്നോട്ടുവെച്ച ഒരു കാര്യത്തിനും കൃത്യമായ നടപടിയെടുക്കാൻ സർക്കാരിന് സാധിക്കുന്നില്ല. പിന്നെ ഈ പാവം ഷീലയ്ക്ക് എന്ത് ചെയ്യാൻ സാധിക്കും.

ഹേമ കമ്മിറ്റിക്ക് വേണ്ടി പ്രവർത്തിച്ച നല്ല ആർട്ടിസ്റ്റുകൾ ഉണ്ട്. അവരെല്ലാം ചാൻസ് ഇല്ലാതെ ഇപ്പോൾ വീട്ടിലിരിക്കുകയാണ്. ഡബ്ല്യുസിസിയുടെ വരവൊക്കെ നല്ലതായിരുന്നു. പെണ്ണുങ്ങൾക്ക് വേണ്ടിയുള്ള സംഘടന നല്ലതാണ്. പെണ്ണുങ്ങൾക്കേ പെണ്ണുങ്ങളുടെ ദുഃഖം മനസിലാകൂ. എന്തെങ്കിലും ഒരു കാര്യം പറയാൻ പെണ്ണുങ്ങളുടെ സംഘടന ഉള്ളത് നല്ലതാണ്. അതിന് എന്തിനാണ് ആണുങ്ങളെ മാറ്റി നിർത്തുന്നത്.

ആണുങ്ങളിൽ നല്ലവരില്ലേ. ആണുങ്ങൾ എല്ലാവരും ചീത്തയാണോ. ഡബ്ല്യുസിസി സവാളയെ പോലെയാണ്. അതിന്റെ തൊലി കളഞ്ഞ് കൊണ്ടിരുന്നാൽ അവസാനം ഒന്നുമുണ്ടാകില്ല. അതുപോലെയാണ് ഡബ്ല്യുസിസി. അത് കാരണം അതിനെ പറ്റി ഒന്നും മിണ്ടേണ്ട. ആരും അതിനെ പറ്റി സീരിയസായി സംസാരിക്കുന്നില്ല. അമ്മ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതെന്റെ കുടുംബമാണ്. അതിനെ പറ്റി ഞാൻ മോശമായി ഒന്നും സംസാരിക്കില്ല. ആരെങ്കിലും തെറ്റ് ചെയ്യുന്നതിന് എല്ലാവരേയും മോശം പറയേണ്ട കാര്യമില്ലല്ലോ എന്നും ഷീല പറയുന്നു.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ ഷീലയുടെ വാക്കുകളും വൈറലായിരുന്നു. മാത്രമല്ല, തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവവും ഷീല പങ്കുവെച്ചിരുന്നു. ഒരാൾ സിനിമ ചെയ്യണം എന്നു പറഞ്ഞ് വന്നു. അദ്ദേഹം അമേരിക്കയിൽ ഉള്ള ഒരാളായിരുന്നു. അവിടെ നിന്നുമാണ് വീട്ടിലേയ്ക്ക് വരുന്നത്. മറ്റന്നാളാണ് ഷൂട്ടിംഗ്. അത് തീർത്ത ശേഷം പത്ത് ദിവസം കഴിഞ്ഞ് വീണ്ടും പോയി വരുമെന്നും പറഞ്ഞു. മറ്റന്നാൾ ഷൂട്ട് ചെയ്യുന്നത് പാട്ടാണെന്നും പറഞ്ഞു. ആരോ ചെയ്ത് വെച്ചിരുന്ന പാട്ട് അയാൾ വാങ്ങിയിരുന്നു. പകുതി തുകയും എനിക്ക് തന്നു.

ഞാൻ സെറ്റിലെത്തി മേക്കപ്പ് ഒക്കെ ചെയ്തു. ആദ്യ രാത്രി രംഗമാണ് ഷൂട്ട് ചെയ്യുന്നത്. കട്ടിലൊക്കെയുണ്ട്. അയാൾ തന്നെയാണ് സംവിധായകനും നടനും. കട്ടിലിലേയ്ക്ക് എന്നെ വലിച്ചിടുക, ശേഷം അയാൾ എന്റെ ദേഹത്ത് വന്ന് വീഴുകയൊക്കെയാണ് ഷൂട്ട് ചെയ്യുന്നത്. എന്റെ ദേഹത്തൊക്കെ കയറിപ്പിടിച്ചു. റേപ്പിംഗ് സീനിൽ തള്ളുന്നത് പോലെ എനിക്ക് അയാളെ തള്ളേണ്ടി വന്നു.

അടുത്ത സീൻ എന്താണെന്ന് പറയാൻ അയാൾ എന്ന വാതിൽ പടിയുടെ പുറകിൽ കൊണ്ടു നിർത്തി. ഞാൻ നടന്നു പോകുമ്പോൽ നിങ്ങൾ എന്നെ പിന്നിൽ നിന്നും വന്ന് വലിക്കണം എന്നതാണ് സീൻ. ഓരോ സീൻ പറയാനും പുറകിലേയ്ക്ക് കൊണ്ടു പോയി മാറ്റി നിർത്തും. ആ പരിപാടി വേണ്ട ആളുകൾ എന്ത് വിചാരിക്കുമെന്ന് ഞാൻ പറഞ്ഞു. ഇവിടെ വച്ചു തന്നെ പറയാൻ പറഞ്ഞു.

അന്ന് എഴ് മണി മുതൽ പത്ത് മണി വരെ ഷൂട്ട് ചെയ്തു. എന്നെ കെട്ടിപിടിക്കുക, കട്ടിലിൽ തള്ളിയിടുക ഇങ്ങനെയുള്ള ഷോട്ടുകളാണ് എടുത്തതത്രയും. നാലഞ്ച് ദിവസത്തേക്കുള്ള കോൾഷീറ്റ് വാങ്ങിയിരുന്നു. പിറ്റേദിവസം രാവിലെ ഞാൻ മേക്കപ്പൊക്കെയിട്ട് റെഡിയായി നിൽക്കുകയാണ്. മണി ഒമ്പതായി, പത്തായി, പതിനൊന്നായി. ആരും വിളിക്കുന്നില്ല. ഞാൻ പ്രൊഡക്ഷൻ മാനേജരെ വിളിച്ചു.

അമ്മാ ഞാൻ വീട്ടിലേയ്ക്ക് വരാം എന്ന് പറഞ്ഞ് അയാൾ പെട്ടെന്ന് വീട്ടിലേയ്ക്ക് വന്നു. അമ്മാ, അയാൾ പടം എടുക്കാൻ വന്നതല്ല. നിങ്ങളെ ഒന്ന് തൊടണം, കെട്ടിപ്പിടിക്കണം എന്നു കരുതി വന്നതാണ്. സാധാരണ വന്നാൽ സമ്മതിക്കില്ലല്ലോ. അതിനാണ് സിനിമ ചെയ്യാനാണെന്ന് പറഞ്ഞ് വന്നതെന്ന് പ്രൊഡക്ഷൻ മാനേജർ പറഞ്ഞുവെന്നാണ് ഷീല പറയുന്നത്.

Vijayasree Vijayasree :