അവര്‍ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്‌തേനേ; പാർവതിയുടെ നിർണ്ണായക വെളിപ്പെടുത്തൽ

നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് പാർവതി തിരിവോത്ത്. സിനിമയിൽ നടക്കുന്ന വിവാദങ്ങൾക്കും പുറത്തു നടക്കുന്ന പ്രതിഷേധ ങ്ങൾക്കുമൊക്കെ തന്റേതായ അഭിപ്രായം വ്യക്തമാക്കുന്ന നടിയാണ് പാർവതി. പലപ്പോഴും തന്റെ തുറന്ന നിലപാടുകളിൽ നിരവധി വിമർശനങ്ങൾ പാർവതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ, വർഷങ്ങളായി തന്നെ ശല്യം ചെയ്യുന്ന രണ്ടുപേരെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പാർവതി. ന്യൂസ് മിനിറ്റിന് വേണ്ടി ചിന്‍മയി അവതാരകയെത്തിയ ഷോയിലായിരുന്നു പാര്‍വതിയുടെ വെളിപ്പെടുത്തല്‍. സിനിമയില്‍ അഭിനയിക്കുന്ന കാലം മുതല്‍ വിവിധ കോണുകളില്‍ നിന്ന് സ്‌റ്റോക്കിങ് അനുഭവിച്ചിട്ടുണ്ടെന്നും ഭയന്ന് വിറച്ച് ജീവിക്കേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നുവെന്ന് പാര്‍വതി പറയുന്നു.

പാർവതിയുടെ വാക്കുകൾ

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഇതേക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്താണ് ഈ കഥ ആരംഭിക്കുന്നത്. രണ്ട് പുരുഷന്‍മാര്‍ എന്റെ മേല്‍വിലാസം തേടിപ്പിടിച്ച് വരുമായിരുന്നു. ഞാന്‍ അവരുമായി പ്രണയത്തിലാണെന്നൊക്കെ പറഞ്ഞു പരത്തുമായിരുന്നു. ഈ സംഭവങ്ങളെല്ലാം എന്നെ കൂടുതല്‍ തളര്‍ത്തികൊണ്ടിരുന്നു. പോലീസ് ഇടപെടല്‍ നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല. ഇപ്പോള്‍ എനിക്ക് തോന്നുന്നു. അതെല്ലാം വലിയ അപകടത്തില്‍ ചെന്ന് അവസാനിക്കുമായിരുന്നു. അവര്‍ എന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്‌തേനേ. എന്റെ ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ല.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി വിവിധതരത്തില്‍ അതിക്രമിക്കുകയാണ്. എന്റെ കുടുംബത്തെക്കുറിച്ച മോശം പറയുക, ഫെയ്‌സ്ബുക്കില്‍ എന്നെക്കുറിച്ച് അധിക്ഷേപകരമായ കാര്യങ്ങള്‍ എഴുതുക. എന്റെ വീടുതേടി വരിക അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നില്ല.

ഒരു വ്യക്തി ഞാന്‍ എവിടെ പോകുന്നോ അവിടെ വരുമായിരുന്നു. ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് പുറത്തിറങ്ങാന്‍ പേടിയായിരുന്നു. ഒരിക്കല്‍ ഇയാള്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. ഭാഗ്യത്തിന് അവിടി സിസിടിവി ഉണ്ടായിരുന്നു. ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ സെക്യൂരിറ്റിയുമായി കയര്‍ത്തു. അതിനുശേഷം ആ പാക്കേജ് അവിടെ ഉപേക്ഷിച്ചുപോയി. പോലീസിനെ വിളിച്ചു വിവരം അറിയിക്കാമെന്നും മൊഴിനല്‍കണമെന്നും സെക്യൂരിറ്റിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എനിക്ക് രണ്ട് മക്കളുണ്ട്, സ്‌റ്റേഷനില്‍ പോകാന്‍ കഴിയില്ല എന്ന് പറഞ്ഞു. പോലീസിനെ ഒരുപാട് പേര്‍ക്ക് ഭയമാണ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ അദ്ദേഹം പ്രതികരിച്ചത്. എനിക്ക് എന്റെ അവകാശത്തെക്കുറിച്ച് അറിയാം. സാധാരണ ഒരാള്‍ക്ക് അവരുടെ അവകാശത്തെക്കുറിച്ചോ അവര്‍ നില്‍ക്കുന്നത് ശരിയുടെ പക്ഷത്താണോ എന്ന് തിരിച്ചറിയുന്നില്ല.

ഒരാള്‍ നിങ്ങളെ സ്‌റ്റോക്ക് ചെയ്യുകയാണെങ്കില്‍ ഒരിക്കലും പരാതി നല്‍കാന്‍ മടിക്കരുത്. നീതി ലഭിക്കുമെന്ന് കരുതിയിട്ടല്ല. എന്നിരുന്നാലും ഇവരെ നിലക്കുനിര്‍ത്താന്‍ ഒരു ചെറിയ നീക്കം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. പോലീസില്‍ ഒരിക്കല്‍ പരാതി നല്‍കിയപ്പോള്‍, അയാളെ വിളിച്ച് താക്കീത് നല്‍കിയാലോ എന്നാണ് ഒരുദ്യോഗസ്ഥന്‍ ചോദിച്ചത്. എനിക്ക് വേണ്ടി ഒരു ഫില്‍മി അമ്മാവന്‍ ആകേണ്ടെന്ന് ഞാന്‍ പറഞ്ഞു. പരാതി കൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവരോടും പറയാറുണ്ട്. അത് നമ്മുടെ അവകാശമാണ്.

എന്റെ പക്കല്‍ ഒരു ഫോള്‍ഡറുണ്ട്. ഇത്തരത്തില്‍ പിറകെ നടന്ന് ശല്യം ചെയ്യുകയോ, സമൂഹമാധ്യമങ്ങിലൂടെ ഉപദ്രവിക്കുകയോ ചെയ്യുന്നവരുടെ പരമാവധി വിവരങ്ങള്‍ ഞാന്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. സ്ത്രീകളോട് എനിക്ക് പറയുന്നത് നിങ്ങളും അതിന് വേണ്ടി പരിശ്രമിക്കണമെന്നാണ്. പോലീസ് അന്വേഷണത്തിലും നിങ്ങള്‍ ഭാഗമാകണം. അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് ചോദിച്ച് അറിയണം. അതറിയാനും നിങ്ങള്‍ക്കും അവകാശമുണ്ട്. നിങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ നിങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്ന് തിരിച്ചറിയുക.

Noora T Noora T :