സിനിമാ ലോകത്ത് ഏവർക്കും പ്രിയപ്പെട്ട താര കുടുംബമാണ് കലാരഞ്ജിനിയുടേത്. സഹോദരിമാരായ കൽപന, ഉർവശി, കലാരഞ്ജിനിയായിരുന്നു ഒരുകാലത്ത് തിളങ്ങി നിന്നിരുന്നത്. വളരെ ചെറിയ പ്രായത്തിൽ അഭിനയത്തിലേക്ക് എത്തിയ നടി ഇന്നും സജീവമാണ്. കലാരഞ്ജിനിയുടെ ശബ്ദം പ്രേകഅഷകർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പതിവിൽ നിന്നും വ്യത്യസ്തമാണ് രഞ്ജിനിയുടെ ശബ്ദം.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽതന്റെ വിശേഷങ്ങളും ശബ്ദത്തിന് സംഭവിച്ചതിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് കലാരഞ്ജിനി. സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു അപകടത്തിലൂടെ തന്റെ ശബ്ദം പോയതാണെന്നാണ് കലാരഞ്ജിനിയിപ്പോൾ പറയുന്നത്. സൈജു കുറുപ്പിനൊപ്പം അഭിനയിക്കുന്ന ഭരതനാട്യം എന്ന സിനിമയിലാണ് കലാരഞ്ജിനി അഭിനയിക്കുന്നത്.
ഈ സിനിമയിൽ എന്റെ ശബ്ദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അത് സംവിധായകന്റെ ആശയം തന്നെയായിരുന്നു. ഞങ്ങളുടെ അമ്മയ്ക്ക് ഇതുപോലെ ശബ്ദമുണ്ടെങ്കിൽ എന്ത് ചെയ്യും? വേറെ ആരെയെങ്കിലും കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കുമോ? ഇല്ലല്ലോ. ഈ കഥാപാത്രം ഇങ്ങനെയാണ്. അതുപോലെ തന്നെ സംസാരിച്ചാൽ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ തന്നെ ഡബ്ബ് ചെയ്തതെന്ന് കലാരഞ്ജിനി പറയുന്നു.
സംസാരിക്കുമ്പോൾ ബുദ്ധിമുട്ടള്ളതായിട്ടും ഞാൻ സ്‌ട്രെയിൻ ചെയ്താണ് സംസാരിക്കുന്നതെന്നും മറ്റുള്ളവർക്ക് തോന്നും. ശരിക്കും ശബ്ദം പോയതിന് പിന്നിൽ ലൊക്കേഷനിൽ വച്ചുണ്ടായ ഒരു അപകടമാണെന്നാണ് കലാരഞ്ജിനി വെളിപ്പെടുത്തുന്നത്. വർഷങ്ങൾക്ക് മുൻപ് സിനിമയിൽ അഭിനയിക്കുമ്പോഴാണ് സംഭവമുണ്ടാവുന്നത്.
പ്രേം നസീറിനൊപ്പം ജോഡിയായി ഒരു സിനിമയിൽ അഭിനയിക്കുകയായിരുന്നു. അതിൽ എന്റെ കഥാപാത്രത്തിന്റെ വായിൽ നിന്നും ചോര വരുന്ന രീതിയിൽ അഭിനയിക്കുന്നൊരു സീനുണ്ട്. അന്ന് ചുവപ്പ് നിറമുള്ള പൗഡറിൽ വെളിച്ചെണ്ണ ഒഴിച്ചിട്ടാണ് ബ്ലെഡ് ആക്കുന്നത്. അന്നൊക്കെ സിനിമയിൽ രക്തമായി കാണിക്കുന്നത് അങ്ങനെയാണ്.
ആ സീനെടുക്കുമ്പോൾ കൂടെ നസീർ സാറും ഉണ്ട്. ഷോർട്ട് റെഡിയാവുമ്പോൾ രക്തം എന്റെ വായിലേക്ക് തരാമെന്ന് പറഞ്ഞ് നസീർ സാർ ഒഴിച്ച് തന്നു. അത് വായിലേക്ക് വന്നത് മാത്രമേ എനിക്കോർമ്മയുള്ളു. പിന്നെ പുകച്ചിൽ പോലെ എന്തോ ഒന്ന് സംഭവിച്ചു. എല്ലാവരും തുപ്പാനൊക്കെ പറഞ്ഞു. ഞാൻ തുപ്പുകയും ചെയ്തു. പക്ഷേ ഒന്നും പുറത്തേക്ക് വരുന്നതായി തോന്നിയില്ല.
ശരിക്കും സംഭവിച്ചത്, ആ പൗഡറിൽ വെളിച്ചെണ്ണ ഒഴിക്കുന്നതിന് പകരം ആസിഡാണ് ഒഴിച്ചത്. അസിസ്റ്റന്റ് മനഃപൂർവ്വം ചെയ്തതാണെന്ന് ഞാനിന്നും വിശ്വസിക്കുന്നില്ല. പക്ഷേ എന്റെ വായിലെ സെൻസ് പോവുകയാണ് ചെയ്തത്. മാത്രമല്ല ശ്വാസനാളം ഡ്രൈയായി പോയി. അങ്ങനെയാണ് ശബ്ദം പോകുന്നത്. എനിക്കെന്ത് അസുഖം വന്നാലും ആദ്യം എഫക്ടാവുന്നത് ശബ്ദത്തെയായിരിക്കും. കുറേ ചികിത്സകളൊക്കെ ചെയ്‌തെങ്കിലും ശരിയായില്ല. പിന്നെ അതങ്ങ് പോവട്ടെ എന്ന് കരുതിയെന്നും നടി പറയുന്നു.
തിരുവിതാംകൂർ സഹോദരിർ എന്നറിയപ്പെട്ട ലളിത, പത്മിനി, രാഗിണിമാരെ പോലെയാണ് മലയാളസിനിമയ്ക്ക് കലാരഞ്ജിനി, കൽപ്പന, ഉർവശി സഹോദരിമാരും. ഒരേ കുടുംബത്തിൽ നിന്നെത്തിയ മൂന്നുപേരെയും സിനിമാപ്രേമികൾക്ക് അത്രയിഷ്ടമാണ്. 2016ൽ കല്പന ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും കലാരഞ്ജിനിയും ഉർവശിയും ഇപ്പോഴും സിനിമയിൽ സജീവമാണ്. ഇവരുടെ വിശേഷങ്ങളെല്ലാം വൈറലാകാറുണ്ട്.
കഴിഞ്ഞ ദിവസം ഉർവശിയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനത്തിനാണ് നടിയ്ക്ക് പുരസ്കാരം ലഭിച്ചത്. ഉർവ്വശി അഭിനയിച്ച് അനശ്വരമാക്കിയ എണ്ണമറ്റ കഥാപാത്രങ്ങളായി പകരം മറ്റൊരു അഭിനയ പ്രതിഭയെ നമുക്കാർക്കും ചിന്തിക്കാനുമാവില്ല.