റോഡില്‍ കാണുന്ന നായ്ക്കളെ ഹീനമായ രീതിയില്‍ കൊന്നൊടുക്കുകയോ അക്രമിക്കുകയോ അല്ല ഇതിന് പ്രതിവിധി, ആ കാഴ്ച കണ്ടു, അത് പൈശാചികമായ രീതി; വീണ്ടും മൃദുല മുരളി

തെരുവ് നായകളെ കൊല്ലുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട നടി മൃദുല മുരളിക്ക് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടിയ്ക്ക് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു.

ഇപ്പോഴിതാ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത നായ്ക്കളെയും പൂച്ചകളെയും മനഃപൂര്‍വം ആക്രമിക്കുന്ന പ്രവണത ആളുകളുടെ ഇടയില്‍ വര്‍ധിക്കുന്നുണ്ടെന്നാണ് നടി പറയുന്നത്. പേപിടിച്ചതും അക്രമസ്വഭാവവുമുള്ള നായ്ക്കളെ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ഈ വിഷയത്തില്‍ ദീര്‍ഘകാല പരിഹാരമാണ് സര്‍ക്കാര്‍ കണ്ടേത്തേണ്ടതെന്നും നടി പറയുന്നു.

മൃദുല മുരളിയുടെ വാക്കുകള്‍:

ഞാനും, നിങ്ങള്‍ ഈ നായസ്‌നേഹികള്‍ എന്നു വിളിക്കുന്ന ആരും എവിടെയും പറഞ്ഞിട്ടില്ല, അക്രമ സ്വഭാവമുള്ള നായ്ക്കളുടെ കടി കൊള്ളുക തന്നെ വേണം എന്ന്. ഇതിന് വളരെ സെന്‍സിബിളും ലോജിക്കലും ആയ ദീര്‍ഘകാല പരിഹാരം വേണം എന്നാണ് ഞങ്ങളെല്ലാം പറയാന്‍ ശ്രമിക്കുന്നത്.

മരിച്ചുപോയ കുട്ടിയുടെയോ കുടുംബത്തിന്റെയോ അല്ലെങ്കില്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെയോ മനോവികാരത്തെ മാനിക്കാതെയല്ല ഇത് പറയുന്നത്. റോഡില്‍ കാണുന്ന നായ്ക്കളെ ഹീനമായ രീതിയില്‍ കൊന്നൊടുക്കുകയോ അക്രമിക്കുകയോ അല്ല ഇതിന് പ്രതിവിധി. ഈ ആക്രമണങ്ങളെ ഗ്ലോറിഫൈ ചെയ്ത് റീത്ത് വയ്ക്കുകയും കെട്ടിത്തൂക്കുകയും ചെയ്യുന്നത് കണ്ടു. അത് വളരെ പൈശാചികമായ രീതിയാണ്.

ഇതിനു മുമ്പും തെരുവ് നായ അക്രമണം നമ്മുടെ നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതും കടന്നുപോകും, പിന്നെയും വീണ്ടും പ്രശ്‌നമാകും. അതല്ലല്ലോ നമുക്ക് വേണ്ടത്. ഇന്ന് കുറച്ച്‌പേര്‍ക്ക് ഇങ്ങനെ പറ്റി, നാളെയും മറ്റെന്നാളും ഇങ്ങനെ വരാതിരിക്കാന്‍ ശ്രമിക്കണം. ഗോവയില്‍ വളരെ ഫലപ്രദമായി നടപ്പിലാക്കിയ എബിസി രീതിയാണ് ഇവിടെ പെട്ടന്നു തന്നെ നടപ്പിലാക്കണമെന്ന് ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ചെന്നൈയില്‍ ക്യാച്ച് ആന്‍ഡ് കില്‍ എന്ന രീതി വളരെ വര്‍ഷങ്ങള്‍ എടുത്തതിനു ശേഷമാണ് തെറ്റായ ഒന്നാണെന്ന് മനസ്സിലാക്കിയത്. ആ അവസ്ഥ നമുക്ക് വരരുത്. അധികൃതര്‍ ഈ വിഷയത്തില്‍ ഉടനെ തന്നെ പ്രവര്‍ത്തിക്കണം.

കാല്‍നടയാത്രക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഇനിയൊരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കണം. അതിന്റെയൊരു പോംവഴി ഈ നായ്ക്കളെ ഒറ്റയടിക്ക് ഇല്ലാണ്ടാക്കുകയല്ല. കഴിഞ്ഞ ഒരാഴ്ചയായി പെറ്റ് ഹോസ്പിറ്റലില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നു. മിക്ക ദിവസവും വൈകിട്ട് പെറ്റ് അവിടെയായിരിക്കും ഞാന്‍ ഉണ്ടാകുക. കൊച്ചിയില്‍ ഒരു പെറ്റ് ഹോസ്പിറ്റല്‍ ഉണ്ട്. ഈയിടെയായി യാതൊരു ഉപദ്രവവുമില്ലാത്ത നായ്ക്കുട്ടികളുടെയും പൂച്ചകുട്ടികളുടെയും നട്ടെല്ല് ഒടിച്ച്, അല്ലെങ്കില്‍ മറ്റു ഹീനമായ രീതിയില്‍ ഇവയെ ആക്രമിക്കുന്ന പ്രവണത ആളുകളില്‍ കൂടുന്നതായി കണ്ടു. ആ ഹോസ്പിറ്റലില്‍ ഇങ്ങനെ പരുക്കേറ്റ് വരുന്ന മൃഗങ്ങളുടെ എണ്ണം വിചാരിക്കുന്നതിലും കൂടുതലാണ്. കൊച്ചിയിലെ ഒരു ആശുപത്രിയുടെ കാര്യം മാത്രമാണ് ഞാന്‍ പറയുന്നത്. കേരളത്തില്‍ ഒന്നടങ്കമുള്ള പല പല ആശുപത്രികളിലും ഇതുപോലുള്ള കേസ് വരുന്നുണ്ട്.

തെരുവില്‍ നിന്നുമുള്ള പത്തിരുപത്തഞ്ച് മൃഗങ്ങളെ സംരക്ഷിക്കുന്ന ഒരു ചേട്ടന്റെ വീട്ടില്‍ വന്നുപോലും ആളുകള്‍ ഉപദ്രവിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ഒരു ചേച്ചിയുടെ വീട്ടിലെ പട്ടിക്കുട്ടിയെ മനഃപൂര്‍വം വണ്ടി ഇടിച്ചുകൊല്ലുക ഇതൊന്നുമല്ല ഇതിന്റെ പോംവഴി. ഇതിനെതിരെയാണ് ഞങ്ങള്‍ പറയുന്നത്. അധികൃതര്‍ ശാസ്ത്രീയമായ രീതിയില്‍ ഈ വിഷയത്തെ ഏറ്റെടുക്കുക.

Noora T Noora T :