മലയാള സിനിമയില്‍ ഏറ്റവും ആരാധകരുള്ള നടിയാണ് മഞ്ജു വാര്യര്‍. പതിനാല് വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് നടി ശക്തമായ തിരിച്ച് വരവ് നടത്തിയത്. ജീവിതത്തില്‍ പല പ്രതിസന്ധികളും മറികടന്ന് വിജയകരമായൊരു ജീവിതം പടുത്തുയര്‍ത്താന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചിരുന്നു. മഞ്ജുവിനെ പോലെ തന്നെ താരത്തിന്റെ അച്ഛന് മാധവ വാര്യരും അമ്മ ഗിരിജ വാര്യരുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഓരോ ട്രാന്‍സ്ഫര്‍ വരുമ്പോഴും മകള്‍ക്ക് നൃത്തപഠനത്തിനുള്ള സൗകര്യമുണ്ടോയെന്ന് നോക്കിയിരുന്ന ആളാണ് അച്ഛനെന്ന് നടി ഒരിക്കൽ പറഞ്ഞിരുന്നു.
കലാജീവിതത്തില്‍ അച്ഛന്റെയും അമ്മയുടേയും പിന്തുണയെക്കുറിച്ച് മഞ്ജു വാര്യര്‍ വാചാലയാവാറുണ്ട്. അഭിനയം നിര്‍ത്തിയാലും ഡാന്‍സ് വിടരുതെന്നാണ് അച്ഛന് തന്നോട് പറഞ്ഞിട്ടുള്ളതെന്ന് മഞ്ജു പറയുന്നു. ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴും മഞ്ജു അച്ഛനെക്കുറിച്ച് പറഞ്ഞ് വികാരഭരിതയാവുകയാണ്
സിനിമ ഞങ്ങള്‍ക്കെല്ലാം ഇഷ്ടമായിരുന്നു. ഞാന്‍ അഭിനേത്രിയാവുമെന്ന് കുടുംബത്തിലാരും കരുതിയിരുന്നില്ല. അങ്ങനെയൊരു ചര്‍ച്ച പോലുമുണ്ടായിട്ടില്ല. കലാതിലകമാവുന്നവരുടെ ഫോട്ടോ കണ്ട് സിനിമയില്‍ അവസരം കിട്ടിയിരുന്ന സമയമായിരുന്നു അന്നത്തേത്. അതൊന്നും വിചാരിച്ചല്ല ഞങ്ങള്‍ പങ്കെടുത്തത്. വീണ്ടും സിനിമയില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ നൃത്ത പരിപാടികള്‍ക്കൊക്കെ പോവാറുണ്ടായിരുന്നു. അഭിനയം നിര്‍ത്തിയാലും ഡാന്‍സ് വിടരുതെന്ന് അച്ഛനെപ്പോഴും പറയാറുണ്ടായിരുന്നു.
സിനിമയുടെ ലൊക്കേഷനിലേക്കൊന്നും അച്ഛന് വരാറേയില്ല. ഡാന്‍സ് പരിപാടിയുണ്ടെങ്കില്‍ എവിടെയാണേലും അച്ഛന് വന്ന് മുന്നില്‍ത്തന്നെ ഇരിക്കാറുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വിയോഗമാണ്. എന്തൊക്കെ വാക്കുകള്‍ കേട്ടാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എപ്പോഴും അതിന്റൊരു വാക്വം അവിടെത്തന്നെയുണ്ടാവും. വല്യ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോഴായിരിക്കും ചിലപ്പോള്‍ അച്ഛന് ഇല്ലല്ലോ എന്ന തോന്നല്‍ വരിക. ചിലപ്പോള്‍ ഒറ്റയ്ക്കുള്ളപ്പോഴായിരിക്കും.
അച്ഛന് മരിച്ച് ഒരുവര്‍ഷം കഴിയുന്ന സമയത്തായിരുന്നു ലൂസിഫര്‍ ചെയ്തത്. അച്ഛന്റെ ചിത കത്തിക്കുന്ന രംഗം ചെയ്യുമ്പോള്‍ ഉള്ളിലൊരു ഇമോഷണല്‍ കടലുണ്ടായിരുന്നു. പുറമെ ഞാനത് കാണിച്ചിട്ടില്ല. ആ സമയത്ത് എന്റെ മനസില്‍ അച്ഛന്റെ മുഖമായിരുന്നു. പ്രതിസന്ധി ഘട്ടങ്ങള്‍ എങ്ങനെയൊക്കെയോ അങ്ങ് കടന്നുപോവുന്നു. സ്വയമേ കരുത്തയാണ് എന്നൊന്നും ഞാന്‍ പറയാറില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു.
വലിയ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ പേടിയാണ്. ഷൂട്ടിംഗ് സമയത്ത് പടക്കം പൊട്ടിക്കുമ്പോള്‍ പേടിയാണ്. അവാര്‍ഡ് വേദിയില്‍ പോവുമ്പോളും പേടിയാണ്. ഷൂട്ടിംഗിനിടയിലൊക്കെ പേടിച്ചുപോയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഷൂട്ടിനിടയില്‍ പരിക്കുകളൊക്കെയുണ്ടായിട്ടുണ്ട്. ജാക്ക് ആന്‍ഡ് ജില് ഷൂട്ടിനിടയിൽ തലയിലെ പരിക്കേറ്റിരുന്നു. അയണ്‍ ബോക്സ് ഡമ്മിയായിരുന്നു. അതില്‍ പ്ലഗ് ചെയ്ത വയറൊക്കെ ഒറിജിനലായിരുന്നു. നല്ലൊരടി കിട്ടിയപ്പോള്‍ ആ വയറും കൂടെയുണ്ടായിരുന്നു. അന്ന് കൂടെ അഭിനയിച്ച വില്ലന്‍ ഭയങ്കര സങ്കടമായിരുന്നു. അതേക്കുറിച്ച് പറഞ്ഞ് ഞാന്‍ ഇടയ്ക്ക് കുത്താറുണ്ടെന്നും താരം പറഞ്ഞിരുന്നു.