നടി തനുശ്രീ ദത്ത നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സിനിമയില്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കുന്ന തനിക്കെതിരേ ഭീഷണിയും വധശ്രമവുമുണ്ടാകുന്നുവെന്നാണ് നടി പറയുന്നത്. ബോളിവുഡ് മാഫിയയും രാഷ്ട്രീയക്കാരും ദേശവിരുദ്ധ ശക്തികളുമാണ് ഇതിന് പിന്നിലെന്നും കടുത്ത മാനസിക സംഘര്‍ഷമാണ് താന്‍ അനുഭവിക്കുന്നതെന്നും തനുശ്രീ പറയുന്നു.
തനുശ്രീയുടെ വാക്കുകള്‍:
”എന്നെ മാത്രം ലക്ഷ്യം വച്ചുള്ള ഭീഷണികളും ഉപദ്രവങ്ങളും കൂടുകയാണ്. ആരെങ്കിലും എന്തെങ്കിലും ചെയ്യൂ. കഴിഞ്ഞ വര്‍ഷം എന്റെ ബോളിവുഡ് അവസരങ്ങള്‍ അട്ടിമറിക്കപ്പെട്ടു, പിന്നീട് ഒരു വേലക്കാരിയെ ഉപയോഗിച്ച് എന്റെ കുടിവെള്ളത്തില്‍ വിഷം ചേര്‍ത്ത് എനിക്ക് കഠിനമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കി. എന്റെ വാഹനത്തിന്റെ ബ്രേക്ക് രണ്ടുതവണ തകരാറിലായി അപകടമുണ്ടായി, ഞാന്‍ കഷ്ടിച്ച് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
സാധാരണ ജീവിതവും ജോലിയും പുനരാരംഭിക്കുന്നതിനായി 40 ദിവസത്തിന് ശേഷം മുംബൈയില്‍ തിരിച്ചെത്തി. ഇപ്പോള്‍ എന്റെ ഫ്‌ലാറ്റിന് പുറത്തുള്ള കെട്ടിടത്തില്‍ വിചിത്രവും അറപ്പുളവാക്കുന്നതുമായ കാര്യങ്ങള്‍ സംഭവിക്കുന്നു.
തീര്‍ച്ചയായും ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ല! ഞാന്‍ എവിടെയും പോകുകയും ഇല്ല. എന്റെ കരിയര്‍ മുമ്പത്തേക്കാള്‍ നന്നായി തുടരാനും പുനരുജ്ജീവിപ്പിക്കാനും ഞാന്‍ ഇവിടെയുണ്ട്! ബോളിവുഡ് മാഫിയയും നികൃഷ്ടമായ ദേശവിരുദ്ധ ക്രിമിനല്‍ ഘടകങ്ങളും ചേര്‍ന്ന് ആളുകളെ ബുദ്ധിമുട്ടിക്കുന്നതിനായി സാധാരണയായി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഞാന്‍ തുറന്നുകാട്ടിയ #metoo കുറ്റവാളികളും എന്‍ജിഒയും ഇതിന് പിന്നിലുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതെല്ലാം അല്ലാതെ വേറെ എന്തിനാണ് എന്നെ ഇങ്ങനെ ടാര്‍ഗെറ്റ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നത്? നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് ലജ്ജ തോന്നുന്നു.
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണവും സൈനിക ഭരണവും സ്ഥാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇവിടെ കാര്യങ്ങള്‍ ശരിക്കും കൈവിട്ടുപോകുന്നു. എന്നെപ്പോലുള്ള സാധാരണക്കാര്‍ കഷ്ടപ്പെടുന്നു. ഇവിടെ ഗുരുതരമായ എന്തെങ്കിലും സംഭവിക്കേണ്ടതുണ്ട്. ഇന്ന് ഞാനാണ്, നാളെ നീയും ആകാം.കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ സമൂഹമാധ്യമത്തിലൂടെ ചര്‍ച്ച ചെയ്ത ചില കാര്യങ്ങള്‍ ചിലരെ തെറ്റായ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടാകാം.