തനിക്ക് നേരെ കരി ഓയില്‍ ഒഴിച്ചു, കസ്റ്റഡിയില്‍ വച്ച് തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; ശരദ് പവാര്‍ വിഷയത്തില്‍ പൊലീസില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന് നടി

എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് മറാത്തി നടി കേതകി ചിതാലെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ കേതകിയുടെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്.പൊലീസ് കസ്റ്റഡിയില്‍ നിന്നും നേരിടേണ്ടി വന്നത് മോശം അനുഭവമെന്നാണ് നടി പറഞ്ഞത്

കസ്റ്റഡിയില്‍ വച്ച് തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായും തനിക്ക് നേരെ കരി ഓയില്‍ ഒഴിച്ചതായും നടി ആരോപിച്ചു. എന്നാല്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലന്നും എന്നാല്‍ തന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കേതകി പറഞ്ഞു. ശരദ് പവാര്‍ അത്തരക്കാരനല്ല എന്നാണ് എല്ലാവരും പറയുന്നത്. എങ്കില്‍ എന്തിന് തനിക്കെതിരെ കേസ് കൊടുത്തെന്നും നടി ചോദിക്കുന്നു. പോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്നെ വീട്ടില്‍ നിന്ന് നിയമവിരുദ്ധമായാണ് പിടിച്ചു കൊണ്ടുപോയത്. നിയമവിരുദ്ധമായി ജയിലില്‍ അടച്ചു. ഒരു നോട്ടീസോ വാറണ്ടോ ഇല്ലാതെയാണ് പിടിച്ചു കൊണ്ടുപോയത്. ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അറിയാം. അതുകൊണ്ട് എന്തും നേരിടാന്‍ തയ്യാറാണ്’- കേതകി ചിതാലെ പറയുന്നു.

കഴിഞ്ഞ മെയ് 15നാണ് ശരദ് പവാറിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണത്തില്‍ ക്രൈം ബ്രാഞ്ച് നടിയെ അറസ്റ്റ് ചെയ്തത്. കേതകി ചിതാലയെ അറിയില്ലെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം.

Noora T Noora T :