സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അ‌ഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും

സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാ​ഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അ‌ഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും. സിനിമയ്ക്കായുള്ള കരാറിനൊപ്പമായിരിക്കും സത്യവാങ്മൂലവും വാങ്ങിക്കുക.

ജൂൺ 26 മുതൽ ഈ രീതി നടപ്പിൽ വരുത്താനാണ് നീക്കം. ഇക്കാര്യം മറ്റു സംഘടനകളെ അ‌റിയിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ അ‌ഭിനേതാക്കളിൽ നിന്ന് മാത്രമാണ് സത്യവാങ്മൂലം വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. പിന്നാലെ അ‌ടുത്ത ഘട്ടം മുതൽ സാങ്കേതികപ്രവർത്തകരിൽ നിന്നും സത്യവാങ്മൂലം വാങ്ങുമെന്നുമാണ് വിവരം.

നേരത്തെ, സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ ജാ​ഗ്രതാ സമിതിയെ നിയോ​ഗിക്കുമെന്ന് ഫെഫ്ക അറിയിച്ചിരുന്നു. സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട ഏഴംഗസമിതിയാണ് നിയോഗിക്കുന്നത്. കൊച്ചിയിൽ ഫെഫ്ക ജനറൽസെക്രട്ടറി ബി ഉണ്ണികൃഷ്ണനാണ് സിനിമാ സെറ്റുകളിൽ ജാഗ്രതാസമിതിയെ നിയോഗിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

സിനിമാ മേഖലയിലെ സ്വയം ശുദ്ധീകരണമാണ് കൂട്ടായ തീരുമാനമാനത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്. നിരോധിത ലഹരിയുടെ വ്യാപനം പടരുന്നത് തടയുകയാണ് സമിതിയെ നിയോഗിക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. ലൊക്കേഷനുകളിലെ ലഹരി ഉപയോഗം ഒരുതരത്തിലും അനുവദിക്കാനാകില്ല. ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ വിവരം എക്‌സൈസിന് കൈമാറുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.

Vijayasree Vijayasree :