ഇന്ന് ഇന്ത്യന്‍ സിനിമയുടെ ബിഗ്ഗ് ബി അമിതാഭ് ബച്ചന്റെ എണ്‍പതാം ജന്മദിനമാണ്. ആരാധകരും സഹപ്രവര്‍ത്തകരും എല്ലാം ബച്ചന് ആശംസകളുമായി നേരിട്ടും സോഷ്യല്‍ മീഡിയയിലും എല്ലാം എത്തികഴിഞ്ഞു.ഇതില്‍ പങ്കുചേരുകയാണ് മലയാള സിനിമയുടെ കാരണവര്‍ മധുവും.
ബച്ചനൊപ്പം അഭിനയിച്ച ഓര്‍മ്മകളാണ് മധു പങ്കുവെക്കുന്നത്. അദ്ദേഹവുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ചും ഒരുമിച്ച് അഭിനയിച്ച നാളുകളെക്കുറിച്ചുമൊക്കെ മധു മാതൃഭൂമിയലെഴുതിയ കുറിപ്പില്‍ പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടതിനെക്കുറിച്ചും ഒടുവില്‍ സംസാരിച്ചതിനെക്കുറിച്ചുമൊക്കെ മധു മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.”
മുംബൈ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലൂടെ അതിവേഗം നടന്നുവരുന്ന ഉയരംകൂടിയ സുന്ദരനായ ആ ചെറുപ്പക്കാരന്റെ മുഖം ഇന്നും മനസ്സിലുണ്ട്. അമ്പത്തിമൂന്നു വര്‍ഷം പ്രായമുള്ള ഓര്‍മ. അതോര്‍ത്തുവെക്കാന്‍ പ്രധാന കാരണം അന്നാദ്യമായാണ് ഞാന്‍ ആ ചെറുപ്പക്കാരനെ കാണുന്നത് എന്നതുകൊണ്ടു മാത്രമല്ല, മറിച്ച് എനിക്കേറെ ആരാധനയും ബഹുമാനവും തോന്നിയ രണ്ടു മഹദ്വ്യക്തിത്വങ്ങളുടെ മകനായിരുന്നു അയാള്‍ എന്നതുകൊണ്ടാണ്” എന്നാണ് ബച്ചനുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് മധു പറയുന്നത്.
‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ചിത്രത്തിലാണ് ബച്ചനും മധുവും ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം മുംബൈയില്‍ നടക്കുന്ന സമയത്താണ് അമിതാഭ് ബച്ചനെ പരിചയപ്പെടുന്നത്. കെഎ അബ്ബാസ് ആയിരുന്നു സിനിമയുടെ സംവിധാനം. ഷൂട്ടിങ് തുടങ്ങി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞുകാണും, ഒരു നട്ടുച്ചനേരത്ത് അബ്ബാസ് പറഞ്ഞു, ”പുതിയ ഒരാള്‍കൂടി വരാനുണ്ട്. മിക്കവാറും നാളെ എത്തും.” അയാളുടെ പേരോ മറ്റുവിവരങ്ങളോ ഒന്നുംതന്നെ അദ്ദേഹം പറഞ്ഞതുമില്ല. പിറ്റേദിവസം അയാള്‍ എത്തി. ഷൂട്ട് നടന്നിരുന്ന റെയില്‍വെ സ്റ്റേഷനില്‍ വച്ചായിരുന്നു അദ്ദേഹത്തെ കാണുന്നതും പരിചയപ്പെടുന്നതുമെന്നാണ് മധു പറയുന്നത്.
അമിതാഭിനെ എല്ലാവര്‍ക്കുമായി അബ്ബാസ് തന്നെയാണ് പരിചയപ്പെടുത്തിയത്. അതേസമയം തന്നെ പരിചയപ്പെടുത്തിയപ്പോള്‍ ”സാറിനെ എനിക്കറിയാം. എന്റെ അമ്മ പലപ്പോഴും സാറിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്…” എന്ന് പുഞ്ചിരിയോടെ അയാള്‍ പറഞ്ഞുവെന്നാണ് മധു പറയുന്നത്. കൗതുകത്തോടെ അമ്മ ആരെന്ന് ചോദിച്ച തനിക്ക് തന്റെ അച്ഛനേയും അമ്മയേയും അയാള്‍ പരിചയപ്പെടുത്തി തന്നു. തന്റെ ആരാധകനാപാത്രമായിരുന്ന കവി ഹരിവംശറായ് ബച്ചനായിരുന്നു അയാളുടെ പിതാവ്. സാമുഹിക പ്രവര്‍ത്തകയായ തേജ് ബച്ചന്‍ ആയിരുന്നു അമ്മ.
ബച്ചന്റെ അച്ഛന്റെ കവിതകളുടെ വലിയ ആരാധകനായിരുന്നു താനെന്നാണ് അമിതാഭ് പറയുന്നത്. അദ്ദേഹത്തെ കാണാനും സംസാരിക്കാനും ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. പക്ഷെ അമ്മ തേജിനെ ഒരിക്കല്‍ കണ്ടിട്ടുണ്ട്. ചെമ്മീന്‍ എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് കിട്ടിയപ്പോളായിരുന്നു അത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു തേജ് ബച്ചനെ കാണുന്നതും പരിചയപ്പെടുന്നതുമെന്നാണ് മധു ഓര്‍ക്കുന്നത്. സിനിമയുടെ മറ്റൊരു ലൊക്കേഷനായിരുന്ന ഗോവയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ബച്ചനോട് അമ്മയേയും അച്ഛനേയും കുറിച്ച് ഒരുപാട് സംസാരിച്ചുവെന്നും മധു ഓര്‍ക്കുന്നുണ്ട്.
ചെമ്മീന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ആ പുരസ്‌കാരനിര്‍ണയ സമിതിയില്‍ തേജ് ബച്ചനും അംഗമായിരുന്നു. ചെമ്മീനിലെ പരീക്കുട്ടിയെക്കുറിച്ചും എന്റെ അഭിനയത്തെക്കുറിച്ചുമൊക്കെ അവര്‍ നിറഞ്ഞ സ്‌നേഹത്തോടെ സംസാരിച്ചിരുന്നുവെന്നും മധു ഓര്‍ക്കുന്നു. ഗോവയില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു സിനിമയുടെ ചിത്രീകരണം. രാവിലെ എല്ലാവരും ഒന്നിച്ച് ലൊക്കേഷനിലേക്ക് പോകും. രാത്രി ഒന്നിച്ച് മടങ്ങിവരും. ശരിക്കും ഒരു നാടകക്യാമ്പുപോലെ ആയിരുന്നു അക്കാലമെന്നാണ് മധു പറയുന്നത്.
പാട്ടും തമാശയുമൊക്കെ നിറഞ്ഞ ആ രാത്രികളില്‍ ഞങ്ങള്‍ ഏറെ ശ്രദ്ധയോടെ കേട്ടിരുന്നത് അമിതാഭിന്റെ ശബ്ദമായിരുന്നു. ഹരിവംശറായിയുടെ കവിതകളെല്ലാം അമിതാഭിന് മനഃപാഠമായിരുന്നു. ഉച്ചത്തില്‍, മനോഹരമായി ആ കവിതകള്‍ അമിതാഭ് ചൊല്ലും. കുട്ടിക്കാലംമുതലേ അച്ഛന്റെ കവിതകള്‍ നിരന്തരം ചൊല്ലിയാവാം അമിതാഭിന് ഇത്രയും ഗാംഭീര്യമുള്ള ശബ്ദമുണ്ടായതെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നാണ് മധു പറയുന്നത്. മറ്റൊരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ ആര്‍കെ സ്റ്റുഡിയോയിലെത്തിയപ്പോഴാണ് സാത്ത് ഹിന്ദുസ്ഥാനിയ്ക്ക് ശേഷം ബച്ചനെ മധു കാണുന്നത്. ചുരുങ്ങിയ നേരത്തെ സംസാരമായിരുന്നു അത്.
പിന്നീട് മോഹന്‍ലാലിനൊപ്പം കാണ്ഡഹാറില്‍ അഭിനയിക്കുമ്പോള്‍ ബച്ചനുമായി ഫോണില്‍ സംസാരിച്ചതിനെക്കുറിച്ചും മധു ഓര്‍ക്കുന്നുണ്ട്. ഊട്ടിയില്‍ കാണ്ഡഹാറിന്റെ ചിത്രീകരണം നടക്കുമ്പോഴാണ് മോഹന്‍ലാല്‍ വിളിച്ചത്. ഫോണ്‍ അമിതാഭിന്റെ കൈയില്‍ക്കൊടുത്തശേഷം ലാല്‍ പറഞ്ഞു: ”സാറ് സംസാരിക്കൂ…” ഒടുവില്‍ അമിതാഭ് ബച്ചനുമായി സംസാരിച്ചത് അന്നായിരുന്നുവെന്നാണ് മധു പറയുന്നത്.