മികച്ച ഏഷ്യന്‍ നടനായി എന്നെ തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി.. ‘2018’ ലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്; ടോവിനോ തോമസ്

കേരളത്തിന്റെ പ്രളയകാലം പറഞ്ഞ 2018ലെ പ്രകടനത്തിലൂടെ നടൻ ടൊവിനോ തോമസിസ്‌ രാജ്യാന്തര പുരസ്കാരം ഏറ്റുവാങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ നേടിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്.

അതിന്റെ സന്തോഷം പങ്കുവച്ച് ഉറങ്ങാൻ കിടന്ന തന്നെ ഉണരുമ്പോൾ കാത്തിരുന്നത് ഡബിൾ ദമാക്ക അടിച്ച സന്തോഷമാണെന്ന് പറയുകയാണ് ഇപ്പോൾ ടൊവിനോ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്

2024 ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 2018 തിരഞ്ഞെടുത്ത വാർത്തകൾ പുറത്തുവന്നത് ഇന്നു രാവിലെയാണ്. 2018ന്റെ ഈ നേട്ടം തന്നെ സംബന്ധിച്ച് ഇരട്ടിമധുരമെന്നാണ് ടൊവിനോ വിശേഷിപ്പിക്കുന്നത്.

‘നമ്മുടെ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018 ല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം നമ്മുടെ വാതിലുകളില്‍ മുട്ടിയപ്പോള്‍ കേരളം വീഴാന്‍ തുടങ്ങിയതാണ്. പക്ഷേ നമ്മളെന്താണെന്ന് പിന്നീട് ലോകം കണ്ടു. മികച്ച ഏഷ്യന്‍ നടനായി എന്നെ തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി. ഇതെപ്പോഴും എന്‍റെ ഹൃദയത്തോട് ചേര്‍ന്നിരിക്കും. ‘2018’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്,’’ ഇന്നലെ സെപ്റ്റിമിയസ് അവാര്‍ഡ്‍സ് സ്വീകരിച്ച് ടൊവിനോ കുറിച്ചതിങ്ങനെ.

കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കിയെടുത്ത ‘2018 എവരി വൺ ഈസ് എ ഹീറോ’ വിദേശ ഭാഷാ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് മികച്ച അന്താരാഷ്ട്ര ചിത്രമായി ഈ സിനിമയെ കണ്ടെത്തിയത്. ഇതോടെ ഗുരു, ആദാമിന്റെ മകൻ അബു, ജെല്ലിക്കെട്ട് എന്നിവയ്ക്ക് ശേഷം ഓസ്കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമായി മാറിയിരിക്കുകയാണ് 2018.

2023ൽ റിലീസായ ചിത്രങ്ങൾക്ക് വേണ്ടിയുള്ള 96ാമത് ഓസ്കർ അവാർഡ് ദാന ചടങ്ങ് 2024 മാർച്ച് 10ന് ലോസ് ആഞ്ചൽസിൽ വച്ചു നടക്കും.

ഇത് ദൈവാനുഗ്രഹമാണെന്നും ഓസ്കർ കിട്ടിയത് പോലുള്ള സന്തോഷമാണ് തോന്നുന്നതെന്നുമാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ് പ്രതികരിച്ചത്. ‘ഈ സിനിമയിൽ വർക്ക് ചെയ്തവർക്കും മലയാള സിനിമയ്ക്കും കിട്ടുന്ന അംഗീകാരമായാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്. നിരവധി പ്രയാസങ്ങൾ മറികടന്നാണ് ഈ സിനിമ ചെയ്തത്,” ജൂഡ് പറഞ്ഞു.

Noora T Noora T :