ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിച്ചു പറയുന്നതല്ല, കര്‍ഷകര്‍ക്കൊപ്പം; വീണ്ടും ജയസൂര്യ

കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയില്‍ ഇരുത്തികൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് ജയസൂര്യ പറഞ്ഞ വാക്കുകള്‍ വിവാദമായിരിക്കുകയാണ്. സഹപ്രവര്‍ത്തകനും കര്‍ഷകനുമായ നടന്‍ കൃഷ്ണ പ്രസാദിന്റെ അടക്കം ദുരവസ്ഥ ചൂണ്ടിക്കാട്ടി കര്‍ഷകര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വിവരിച്ചാണ് ജയസൂര്യ സര്‍ക്കാരിനെ വിമര്‍ശിച്ചത്.

വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ജയസൂര്യ. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പക്ഷം പിടിച്ചു പറയുന്നതല്ലെന്നും കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും ജയസൂര്യ പറഞ്ഞു. പരാമര്‍ശത്തിന്റെ പേരില്‍ തന്നെ ഇടത് വലത് രാഷ്രീയവുമായി ബന്ധിക്കേണ്ടതില്ല. കളമശ്ശേരിയിലെ പരിപാടിയ്ക്ക് തന്നെ വിളിച്ചത് മന്ത്രി പി രാജീവാണ്. അവിടെ എത്തിയപ്പോഴാണ് കൃഷി മന്ത്രി ഉണ്ടെന്ന് പോലും അറിയുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒന്നുകില്‍ മന്ത്രിയോട് നേരിട്ട് പറയാം.

അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പിടാം. പക്ഷേ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനാണ് അവിടെ പറഞ്ഞത്. തന്റേത് കര്‍ഷകപക്ഷം. ആറ് മാസമായി പലര്‍ക്കും പണം കിട്ടിയിട്ടില്ല. അത് അനീതീതിയില്ലേ എന്നാണ് ജയസൂര്യ ചോദിക്കുന്നത്.

കൃഷിക്കാര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്‌നങ്ങള്‍ അല്ലെന്നും നെല്ല് സംഭരിച്ചിട്ട് സപ്ലൈകോ പണം അനുവദിക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞു. സപ്ലൈകോ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടക്കം നടന്‍ ചൂണ്ടിക്കാട്ടി. ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണു തന്നെക്കൊണ്ട് ഇതു പറയിപ്പിച്ചതെന്നും ജയസൂര്യ പറഞ്ഞു
ഓണത്തിന് പട്ടിണികിടക്കുന്ന മാതാപിതാക്കളെ കണ്ടാല്‍ എങ്ങനെയാണ് പുതുതലമുറ കൃഷിയിലേക്ക് വരിക. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു.

ജയസൂര്യയുടെ വാക്കുകളില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ആരോപിച്ച് കൃഷി മന്ത്രിയും രംഗത്ത് എത്തിയിട്ടുണ്ട്

Noora T Noora T :