ഇനിയെങ്കിലും ഈ കള്ളൻമാരെ തിരിച്ചറിയാൻ പറ്റിയിട്ടില്ലെങ്കിൽ നിങ്ങൾ..നമ്മളെ മലയാളം പഠിപ്പിച്ച മലപ്പുറം ജില്ലയിലെ തിരുരിലെ തുഞ്ചൻ പറമ്പിൽ ജനിച്ച തുഞ്ചത്ത് എഴുത്തച്ഛന്റെ മക്കളാവില്ല; ഹരീഷ് പേരടി

ഇന്നലെ വൈകിട്ട് 5.20 ഓടെയായിരുന്നു അജ്ഞാതൻ കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറിഞ്ഞത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ട്രെയിനിന്റെ സി ഫോർ കോച്ചിന്റെ സൈഡ് ചില്ലിൽ വിള്ളൽ സംഭവിച്ചിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതിഷേധവുമായി നടൻ ഹരീഷ് പേരടി. വന്ദേഭാരത് എന്ന നിലവിലെ ഏറ്റവും യാത്രാസൗകര്യമുള്ള, വേഗതയുള്ള തീവണ്ടിക്കുനേരെ കല്ലെറിഞ്ഞത് മതങ്ങളെ തമ്മിലടിപ്പിക്കുന്ന പുരോഗമന കപടവേഷക്കാരാണെന്ന് ഹരീഷ് ആരോപിച്ചു. ഇതിലൂടെ സംഘികളുടെയും സുഡാപ്പികളുടെയും ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണ് ഇവരുടെ ശ്രമമെന്നും, ഇനിയെങ്കിലും ഈ കള്ളൻമാരെ തിരിച്ചറിയാൻ പറ്റിയിട്ടില്ലെങ്കിൽ അടുത്ത തലമുറക്കുമുന്നിൽ തലതാഴ്ത്തേണ്ടിവരുമെന്നും ഹരീഷ് പേരടി വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

”ഇന്ത്യയിലെ ഏറ്റവും വിവരമുള്ള,പുരോഗമന ചിന്തയുള്ള ഒരു സമൂഹമാണ് മലയാളി എന്നാണ് നമ്മൾ വിശ്വസിക്കുന്ന ഭൂലോക മണ്ടത്തരം..വന്ദേഭാരത് എന്ന നിലവിലെ ഏറ്റവും യാത്രാസൗകര്യമുള്ള വേഗതയുള്ള തീവണ്ടിക്കുനേരെ തിരൂരിൽ വെച്ച് കല്ലെറിഞ്ഞ് അത് സംഘികളുടെയും സുഡാപ്പികളുടെയും ആസൂത്രിത നിക്കമാണെന്ന് ആരോപിച്ച് സമൂഹത്തിൽ നമ്മൾ വിള്ളലുണ്ടാക്കും…ആവിഷ്ക്കാര സ്വതന്ത്ര്യം നമ്മുടെ സൗകര്യപോലെ വ്യഖ്യാനിക്കും..മതങ്ങളില്ലായിരുന്നെങ്കിൽ ഈ ഭൂമി സ്വർഗ്ഗമായേനേ എന്ന് പ്രസംഗിച്ച് വോട്ടിന് വേണ്ടി മത നേതാക്കളുടെ തിണ്ണ നിരങ്ങും…യഥാർത്ഥത്തിൽ മതങ്ങളല്ല..ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത്..പുരോഗമന കപടവേഷക്കാരാണ്..മതേതരത്വം എന്ന വാക്ക് നാഴികക്ക് നാൽപത് വട്ടം ഉപയോഗിക്കുന്ന കപട പുരോഗമന വാദികളാണ്…ഇനിയെങ്കിലും ഈ കള്ളൻമാരെ തിരിച്ചറിയാൻ പറ്റിയിട്ടില്ലെങ്കിൽ നിങ്ങൾ..നമ്മളെ മലയാളം പഠിപ്പിച്ച മലപ്പുറം ജില്ലയിലെ തിരുരിലെ തുഞ്ചൻ പറമ്പിൽ ജനിച്ച തുഞ്ചത്ത് എഴുത്തച്ഛന്റെ മക്കളാവില്ല…ഇവിടെ മതസൗഹാർദത്തിന്റെ കാലിക പ്രസ്ക്തി മനസ്സിലാക്കാത്ത കള്ളൻമാരായി അടുത്ത തലമുറക്കുമുന്നിൽ തലതാഴ്ത്തേണ്ടിവരും”..

അതേസമയം കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതം. ആർ പി എഫ് കേസ് രജിസ്റ്റർ ചെയ്ത് തിരൂർ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷിക്കുന്നത്. തിരുനാവായ സ്റ്റേഷന് സമീപം കാട് നിറഞ്ഞ പ്രദേശത്ത് വച്ചാണ് കല്ലേറ് ഉണ്ടായത്. ഇന്നലെ രാത്രിയോടെ സംഭവ സ്ഥലത്തെത്തി അന്വേഷണ സംഘം പരിശോധന നടത്തി

Noora T Noora T :