ഇന്നസെന്റ് ചേട്ടനോട് എല്ലാവര്‍ക്കും നല്ല അടുപ്പമുണ്ടായിരുന്നു…എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് പുള്ളി മാറിയതാണ്.. ലാസ്റ്റ് ആശുപത്രിയില്‍ പോവുന്ന സമയത്തും വിളിച്ചിരുന്നു, എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു; വിജയരാഘവൻ

മലയാളിക്ക്‌ എന്നെന്നും സന്തോഷം സമ്മാനിച്ച ഇന്നസെന്റ്‌ ഇനിയൊരു കഥാപാത്രത്തിന്‌ കാത്തുനിൽക്കാതെ മടങ്ങിയിരിക്കുകയാണ്. പകർന്നാടിയ കഥാപാത്രങ്ങളുടെ ഓർമകളിൽ പ്രേക്ഷകനെ തളച്ചിട്ടായിരുന്നു ആ മടക്കം. ഇന്നസെന്റ്‌ അവസാനമായി അഭിനയിച്ചത്‌ അഖിൽ സത്യൻ സംവിധാനംചെയ്‌ത ‘പാച്ചുവും അത്ഭുതവിളക്കും’ ആൽഫ്രഡ്‌ കുരിയൻ ജോസഫ്‌ ഒരുക്കിയ ‘ഫിലിപ്പ്‌’ എന്നീ ചിത്രങ്ങളിലാണ്‌. പ്രേക്ഷകനിലേക്ക്‌ എത്താൻ തയ്യാറെടുക്കുകയാണ്‌ ഈ സിനിമകൾ.

ജീവിതത്തില്‍ താനേറെ ബഹുമാനിക്കുന്നവരിലൊരാളാണ് ഇന്നസെന്റ് എന്നാണ് നടൻ വിജയരാഘവന്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും പ്രണവ് മോഹന്‍ലാലിനൊപ്പം ഹൃദയത്തില്‍ അഭിനയിച്ചതിനെക്കുറിച്ചുമെല്ലാം വിജയരാഘവന്‍ സംസാരിച്ചിരുന്നു.

ഇന്നസെന്റ് ചേട്ടനോട് എല്ലാവര്‍ക്കും നല്ല അടുപ്പമുണ്ടായിരുന്നു. 18 വര്‍ഷം അമ്മയുടെ പ്രസിഡണ്ടായിരുന്ന ആളാണ്. ഇല്ല, ഇനി പറ്റില്ലെന്ന് പുള്ളി പറഞ്ഞപ്പോഴും തുടരാനായിരുന്നു എല്ലാവരും പറഞ്ഞത്. എനിക്ക് പറ്റില്ലെന്ന് പറഞ്ഞ് പുള്ളി മാറിയതാണ്. സിനിമയെക്കുറിച്ച് മാത്രമല്ല പേഴ്‌സണല്‍ കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങളൊക്കെ പറയും. ലാസ്റ്റ് ആശുപത്രിയില്‍ പോവുന്ന സമയത്തും വിളിച്ചിരുന്നു. എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ കുഴപ്പമാണ് എന്നായിരുന്നു പറഞ്ഞത്. എന്റെ അച്ഛന്‍ കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ഒന്ന് രണ്ട് വ്യക്തികളുണ്ട്. അതിലൊരാള്‍ ഇന്നസെന്റ് ചേട്ടനാണ്. വല്യേട്ടന്‍ എന്ന് വിശേഷിപ്പിക്കുന്ന സ്ഥാനമാണ് ഞാന്‍ അദ്ദേഹത്തിന് കൊടുത്തത്.

എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളാണ് മമ്മൂക്ക. പുള്ളിക്ക് തോന്നുന്നത് പുള്ളിയങ്ങ് പറയും. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നല്ലേ. മമ്മൂട്ടി അങ്ങനെ പറയാമോ എന്നൊക്കെ ചിലര്‍ പറയും. ഇന്നലെ അഭിനയിക്കാന്‍ വന്ന നടനെപ്പോലെയാണ് അദ്ദേഹം. അവസരങ്ങള്‍ക്കായി അത്രയും ആഗ്രഹമുണ്ട് അദ്ദേഹത്തിന്. പുള്ളിക്ക് ഒരാഴ്ച പോലും വീട്ടില്‍ വെറുതെ ഇരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അഭിനയം അത്രയേറെ ഇഷ്ടമാണ്. പ്രൊഫഷനോട് അത്രയേറെ ആത്മാര്‍ത്ഥതയുണ്ട് അദ്ദേഹത്തിന് എന്നായിരുന്നു വിജയരാഘവന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്.

പ്രണവ് മോഹന്‍ലാലിനോടൊപ്പം ഹൃദയത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും വിജയരാഘവന്‍ അഭിമുഖങ്ങളില്‍ വാചാലനായിരുന്നു. പ്രണവിനെ ഹഗ് ചെയ്യുന്ന രംഗം ചിത്രീകരിച്ചതിന് ശേഷം ചേട്ടന്‍ എന്ത് മാജിക്കാണ് കാണിച്ചതെന്ന് വിനീത് എന്നോട് ചോദിച്ചിരുന്നു. അപ്പു അങ്ങനെ ആരോടും അടുത്ത് ഇടപഴകുന്നയാളല്ലല്ലോ. അച്ഛന്റെ കൂട്ടുകാരനല്ലേ ഞാന്‍, കുറച്ചൊരു ഗ്യാപ്പിട്ടാണ് നിന്നത്. സിഗരറ്റുണ്ടെങ്കില്‍ താടാ മോനെ എന്ന് പറഞ്ഞ് ആ അകല്‍ച്ച ഞാന്‍ മാറ്റി. എവിടെയോ ഉള്ള ബ്ലോക്ക് അങ്ങ് മാറ്റി.

റെയില്‍വെ സ്‌റ്റേഷനില്‍ നിന്നുള്ള രംഗം കഴിഞ്ഞ ശേഷം വിനീത് ഓടുകയായിരുന്നു. എനിക്കത്ര മികച്ചതായൊന്നും ഫീല്‍ ചെയ്തില്ല. ഈ ഒരൊറ്റ സീനിന് വേണ്ടിയാണ് ചേട്ടനെ വിളിച്ചിരിക്കുന്നത്. ഇത് കുട്ടേട്ടന്‍ തന്നെ ചെയ്യണമെന്ന് പറഞ്ഞിരുന്നു. അവന്‍ ഭയങ്കര ബ്രില്യന്റാണ്. ആ രംഗം സ്‌ക്രീനില്‍ കണ്ടപ്പോള്‍ എനിക്കും ഇഷ്ടമായെന്നായിരുന്നു വിജയരാഘവന്‍ ഹൃദയം അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അഭിമുഖത്തില്‍ പ്രതികരിച്ചത്.

Noora T Noora T :