‘എനിക്കിതിലും വലിയ നേട്ടം നേടാനാവുമോ എന്നറിയില്ല’; അവാർഡ് വേദിയിൽ ശബ്ദമിടറി ജോജു, പറഞ്ഞത് ഇങ്ങനെ

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്തത്. മികച്ച നടിക്കുള്ള പുരസ്കാരം രേവതി ഏറ്റുവാങ്ങിയപ്പോൾ മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും ഏറ്റുവാങ്ങി

പുരസ്കാര വിതരണ വേദിയില്‍ വികാരാധീനനായി നടന്‍ ജോജു ജോര്‍ജ്. മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുന്നതിനിടെയാണ് ജോജുവിന്‍റെ ശബ്ദമിടറിയത്.

“പല പടങ്ങളിലും എന്തു ചെയ്യണമെന്നും എന്തു ചെയ്യേണ്ടെന്നും എന്തു തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാന്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഗുരുക്കന്മാരായ സംവിധായകരുമാണ്. ബിജുവേട്ടൻ, മമ്മൂക്ക തുടങ്ങി ഒരുപാടുപേര്‍… എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. എനിക്കിതിലും വലിയൊരു നേട്ടം നേടാനാവുമോ എന്ന് അറിയില്ല. വളരെ സന്തോഷം. കുടുംബത്തോടും, എല്ലാവരോടും”- ശബ്ദമിടറിയാണ് ജോജു വേദി വിട്ടത്.

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്കാരം സംവിധായകന്‍ കെ.പി കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു. ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഏറ്റുവാങ്ങി. ഏത് പ്രതിസന്ധി ഘട്ടത്തിലും മലയാള സിനിമ ജൈത്രയാത്ര തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Noora T Noora T :