മലയാളികളുടെ ഇഷ്ട താരമാണ് ജയസൂര്യ. ചെറുതും വലുതുമായി എന്നും ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് നടൻ മലയാളികൾക്ക് സമ്മാനിച്ചത്. ഇപ്പോൾ ഇതാ നടൻ പങ്കുവെച്ച ഒരു പോസ്റ്റും വീഡിയോയുമാണ് ശ്രദ്ധനേടുന്നത്.
നീതു ജസ്റ്റിന്‍ എന്ന ആരാധികയെ കുറിച്ചാണ് ജയസൂര്യയുടെ പോസ്റ്റ്. ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രം കണ്ടത് മുതൽ തുടങ്ങിയ നീതുവിന്റെ ആരാധന ഇപ്പോഴും തന്നോട് ഉണ്ടെന്ന് ജയസൂര്യ പറയുന്നു. നീതു എങ്ങനെയാണ് തന്റെ ആരാധിക ആയതെന്നുള്ള ചെറു കാർട്ടൂൺ വീഡിയോ സഹിതമാണ് ജയസൂര്യ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നിനച്ചിരിക്കാതെ ജയസൂര്യ തന്നെ വിളിച്ചതും നേരിൽ കാണാൻ എത്തിയപ്പോൾ കണ്ണ് നിറഞ്ഞതുമെല്ലാം നീതു വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
“20 വർഷങ്ങൾക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിലൂടെ ഞാൻ സിനിമാജീവിതത്തിൽ പിച്ചവെച്ച് തുടങ്ങുമ്പോൾ ഞാൻ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സിൽ സ്ഥാനം നൽകിയ ആളാണ് നീതു ജസ്റ്റിൻ. 20 വർഷങ്ങൾക്ക് ഇപ്പുറം , നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്നേഹത്തിന്റെ കഥ”, എന്നാണ് ജയസൂര്യ വീഡിയോ പങ്കുവച്ച് ഫേസ്ബുക്കിൽ കുറിച്ചത്.
ഊമപെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലൂടെ അഭിനയ ജീവതം തുടങ്ങിയ ജയസൂര്യ ഇന്ന്, മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ്. ജോണ്‍ ലൂഥര്‍ എന്ന ചിത്രമാണ് ജയസൂര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഒരു കേസന്വേഷണത്തിനിടെ ഏല്‍ക്കുന്ന പരിക്കില്‍ നിന്ന് കേള്‍വിത്തകരാറ് സംഭവിക്കുകയാണ് ജയസൂര്യ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്. ജയസൂര്യയുടെ എക്കാലത്തെയും വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ലൂഥര്‍. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.