47-ാം പിറന്നാളിന് ഇരട്ടി മധുരം, നടിപ്പിൻ നായകന് മികച്ച ജന്മദിന സമ്മാനം, ട്വിറ്ററിൽ സ്നേഹം വാരിച്ചൊരിഞ്ഞ് ആരാധകർ, അവാർഡ് സമർപ്പിച്ചത് അവർക്ക് കണ്ണ് നിറഞ്ഞ് പോകും

ഇന്നലെ ദേശീയ അവാർഡ് ലഭിച്ചതിന് പിന്നാലെ ഇന്ന് നാൽപ്പത്തിയേഴാം പിറന്നാൾ ആഘോഷിക്കുകയാണ് സൂര്യ. തന്റെ 47-ാം പിറന്നാളിന് ഇരട്ടി മധുരമായി മികച്ച നടനുള്ള ദേശിയ പുരസ്കാരവും സൂര്യയെ തേടി എത്തിയതോടെ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്. സൂര്യയ്ക്ക് ട്വിറ്ററിൽ ആരാധകർ സ്നേഹം വാരിച്ചൊരിയുകയാണ്. സൂര്യയുടെ വിജയത്തെ ‘മികച്ച ജന്മദിന സമ്മാനം’ എന്ന് ആരാധകർ വിശേഷിപ്പിച്ചു.

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്ന വേളയിൽ ഏവരുടെയും പ്രാർത്ഥന തങ്ങളുടെ നടിപ്പിൻ നായകന് പുരസ്കാരം ലഭിക്കണമെന്ന് തന്നെയായിരുന്നു. ആരാധകരുടെയും സിനിമ പ്രേമികളുടെയും പ്രാർത്ഥന സഫലമായി. അർഹിച്ച അംഗീകാരം നടനെ തേടിയെത്തി. ‘സൂരറൈ പോട്ര് ‘ എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് സൂര്യയ്‌ക്ക് പുരസ്കാരം നൽകി രാജ്യം ആദരിച്ചു. നെടുമാരനായി നിറഞ്ഞാടുകയായിരുന്നു സിനിമയിൽ സൂര്യ.

മണിരത്‍നം നിർമ്മിച്ച് 1997-ൽ പുറത്തിറങ്ങിയ ‘നേര്ക്കു നേര്‘ എന്ന ചിത്രത്തിൽ തന്റെ 22 വയസ്സിൽ സൂര്യ അരങ്ങേറ്റം കുറിച്ചു. 2003-ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘കാക്ക കാക്ക‘ എന്ന ചിത്രത്തിലെ പോലീസ് വേഷം സൂര്യയ്‌ക്ക് ജനശ്രദ്ധ നേടികൊടുത്തു. ഈ ചിത്രം സൂര്യയുടെ ആദ്യത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആയി മാറുകയായിരുന്നു. വിക്രമിനൊപ്പം പ്രധാന വേഷത്തിലെത്തിയ പിതാമഗൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ സൂര്യ നിരൂപക പ്രശംസകൾ നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹം നേടി.

എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറായ ഗജിനിയിലൂടെ സൂര്യ ഒരു പടി കൂടി വളരുകയാണ് ചെയ്തത്. കാക്ക കാക്കയുടെ വിജയത്തിന് ശേഷം 2008ൽ സൂര്യ മേനോന്റെ ജീവചരിത്രമായ ‘വാരണം ആയിരം‘ എന്ന ചിത്രം സൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രമാണ്. മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്, തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ സൂര്യയ്‌ക്ക് നേടി കൊടുക്കാൻ ഈ ചിത്രത്തിന് സാധിച്ചു. ഇന്ത്യയൊട്ടാകെ സൂര്യയുടെ അഭിനയം ആദ്യമായി ചർച്ച ചെയ്യപ്പെട്ടതും വാരണം ആയിരത്തിലൂടെ ആയിരുന്നു.

പിന്നീട് സൂപ്പർ താരമായി വളർന്ന സൂര്യ വാണിജ്യ സിനിമകളുടെയും കലാമൂല്യമുള്ള സിനിമകളുടെയും ഭാഗമായി. തുടർച്ചയായ പരാജയങ്ങൾ പലപ്പോഴായി മങ്ങലേൽപ്പിച്ചെങ്കിലും സിനിമ പ്രേമികൾ സൂര്യയുടെ മികച്ച ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നു. വലിയ ഒരിടവേളയ്‌ക്ക് ശേഷം ആരാധകരുടെ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന് തെളിയിച്ചു സൂര്യ. ഇന്ത്യയിലെ ആദ്യ ജെറ്റ് എയർലൈനായി അറിയപ്പെടുന്ന എയർ ഡെക്കാന്റെ സ്ഥാപകൻ ക്യാപ്ടൻ ജി.ആർ . ഗോപിനാഥിന്റെ ആത്മകഥ ’സിംപ്ലി ഫ്‌ളൈ എ ഡെക്കാൻ ഒഡീസി”എന്ന പുസ്തകത്തെ ആധാരമാക്കി സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രമായ ‘സൂരറൈ പോട്രിലൂടെ വലിയ തിരിച്ച് വരവാണ് താരം നടത്തിയത്. സിനിമയിൽ നെടുമാരൻ എന്ന കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് സുര്യ കാഴ്ച വെച്ചത്.

ഒ ടി ടി റിലീസായി എത്തിയ ‘സൂരറൈ പോട്ര് ‘ ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു. ഇന്ത്യയുടെ പുറത്തുനിന്നും സൂര്യയെ തേടി അഭിനന്ദന പ്രവാഹങ്ങൾ എത്തി. നീണ്ട നാളുകൾക്ക് ശേഷം ഓസ്കാർ നോമിനേഷന് പോയ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും ‘സൂരറൈ പോട്രിനുണ്ട്. ഷാംങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വേദികളിൽ ചിത്രം ഇതിനോടകം പ്രദർശിപ്പിക്കുകയും ചെയ്തു. അവസാനം മികച്ച നടനായി ഈ ചിത്രത്തിലൂടെ ദേശീയ പുരസ്കാരത്തിനും സൂര്യ അർഹനായി. സൂരറൈ പോട്ര് മാത്രമല്ല അടുത്തിടെ ഇറങ്ങിയ ‘ജയ് ഭീം‘ എന്ന സിനിമയിലും സൂര്യ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. തന്റെ പിറന്നാളിന് ഇതിലും വലിയ ഒരു സമ്മാനം നടന് ലഭിക്കാനില്ല. സൂര്യയ്‌ക്കും ആരാധകർക്കും ഇരട്ടി മധുരം നൽകുകയാണ് പിറന്നാൾ സമ്മാനമായി തേടിയെത്തിയ ദേശീയ അംഗീകാരം.

സൂര്യയെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി രംഗത്തെത്തിയിട്ടുണ്ട്. പ്രിയപ്പെട്ട സൂര്യ, താങ്ങൾക്ക് മനോഹരമായ ഒരു പിറന്നാൾ സമ്മാനം ലഭിച്ചിരിക്കുന്നു എന്ന് ദേശിയ അവാർഡിന് അർഹനായ നടന് പിറന്നാൾ ആംശസ നേർന്ന് മമ്മൂട്ടി കുറിച്ചു.

പിറന്നാൾ സമ്മാനമെന്നോണം മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് സൂര്യയും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെയാണ് തന്റെ സന്തോഷം ആരാധകരുടെ നടിപ്പിൻ നായകൻ പങ്കുവെച്ചിരിക്കുന്നത്. സൂരരൈ പോട്രിന് അഞ്ച് അവാർഡുകൾ ലഭിച്ചത് വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്ന് സൂര്യ എഴുതി. മഹാമാരിക്കാലത്ത് ഓ.ടി.ടി റിലീസായെത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൽ ഞങ്ങളേവരും ആഹ്ലാദിച്ചിരുന്നു. ആ സന്തോഷം ദേശീയപുരസ്കാര ലബ്ധിയിലൂടെ ഇരട്ടിച്ചിരിക്കുകയാണ്. ക്യാപ്റ്റൻ ഗോപിനാഥന്റെ കഥ സിനിമയാക്കുന്നതിൽ സുധ കൊങ്കര ചെയ്ത കഠിനാധ്വാനത്തിന്റെ ദൃഷ്ടാന്തമാണിതെന്നും അദ്ദേഹം കുറിച്ചു.

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അപർണ ബാലമുരളി, സംഗീത സംവിധായകൻ ജി.വി. പ്രകാശ്, സുധാ കൊങ്കരയ്ക്കൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയായ ശാലിനി ഉഷാ നായർ എന്നിവരേയും സൂര്യ അഭിനന്ദിക്കുന്നുണ്ട്. തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം തന്ന സംവിധായകൻ വസന്ത് സായി, മണിരത്നം എന്നിവർക്കുള്ള നന്ദിയും അദ്ദേഹം അറിയിക്കുന്നുണ്ട്. തനിക്കൊപ്പം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട അജയ് ദേവ്ഗൺ, തമിഴ്നാട്ടിൽ നിന്നുള്ള മറ്റ് പുരസ്കാര ജേതാക്കളായ എഡിറ്റർ ശ്രീകർ പ്രസാദ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, തിരക്കഥാകൃത്തും സംവിധായകനുമായ മഡോൺ അശ്വിൻ എന്നിവരേയും സൂര്യ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു.

ഈ സിനിമ നിർമിക്കുന്നതിനും അഭിനയിക്കുന്നതിനും എന്നെ നിർബന്ധിച്ച ജ്യോതികയ്ക്ക് പ്രത്യേകം നന്ദി പറയുന്നു. “എന്നെ എപ്പോഴും പിന്തുണച്ച അച്ഛൻ, അമ്മ, കാർത്തി, ബൃന്ദ എന്നിവരോട് എന്റെ സ്നേഹം അറിയിക്കുന്നു. ഈ പുരസ്കാരം ഞാനെന്റെ മക്കളായ ദിയക്കും ദേവിനും കുടുംബത്തിനും സമർപ്പിക്കുന്നു.” അദ്ദേഹം എഴുതി. ആരാധകർക്കും ഇന്ത്യാ ഗവൺമെന്റിനും നന്ദി പറഞ്ഞുകൊണ്ടാണ് സൂര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Noora T Noora T :