വര്‍ഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്; പ്രതാപ് പോത്തന് ആദരാഞ്ജലി നേര്‍ന്ന് മോഹന്‍ലാല്‍

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി നേര്‍ന്ന് മോഹന്‍ലാല്‍. ഒരുപാട് വര്‍ഷത്തെ ആത്മബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സര്‍വ്വമേഖലകളിലും പ്രതിഭ തെളിയിച്ച പ്രതിഭയാണ് അദ്ദേഹം എന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സര്‍വ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തന്‍ നമ്മെ വിട്ടുപിരിഞ്ഞു. വര്‍ഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികള്‍’, മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസില്‍ പ്രതാപ് പോത്തന്‍ ഭാഗമായിരുന്നു. ഫാന്‍റസി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു മന്ത്രവാദ പാവയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കാന്‍ നിശ്ചയിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അദ്ദേഹം നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1978 ൽ ഭരതനാണ് ഇദ്ദേഹത്തെ ആരവമെന്ന സിനിമയിലൂടെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ൽ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. 1980 ൽ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തൻ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.

Noora T Noora T :