മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ച വ്യക്തി,ഗുരുതുല്യനായ ഒരാളാണ്; മമ്മൂട്ടി

അന്തരിച്ച പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജിനെ നിരവധി പേരാണ് അനുസ്മരിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ കെജി ജോര്‍ജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരാള്‍ കൂടി പോയിയെന്ന് മമ്മൂട്ടി പറഞ്ഞു. മലയാള സിനിമയില്‍ പുതിയ വഴി വെട്ടി തെളിച്ച വ്യക്തിയാണ്. ആ വഴിയില്‍ കൂടി എനിക്കും വരാന്‍ പറ്റിയെന്നത് വലിയ കാര്യമാണ്. എന്നെ സംബന്ധിച്ച് ഗുരുതുല്യനായ ഒരാളാണ്. സിനിമയില്‍ അദ്ദേഹം സജീവമല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ ഇപ്പോഴും സജീവമാണ്. ഓരോ സിനിമയും വേറിട്ട് നില്‍ക്കുന്നതാണ്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത സിനിമകളായിരുന്നു കെജി ജോര്‍ജിന്റേതെന്നും മമ്മൂട്ടി പറഞ്ഞു.

ഇന്നലെ രാവിലെയാണ് മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ചലച്ചിത്രകാരനായ കെ ജി ജോര്‍ജ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കൊച്ചിയില്‍ വയോജന കേന്ദ്രത്തിലായിരുന്നു കെ ജി ജോര്‍ജ് കുറച്ച് കാലമായി താമസിച്ചുവരുന്നത്.

പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്.

1998ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം. ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ.

സാമുവൽ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മേയ് 24ന്.തിരുവല്ലയിലായിരുന്നു കെ.ജി.ജോർജിന്റെ ജനനം. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നാണ് മുഴുവൻ പേര്. തിരുവല്ല എസ്ഡി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും സിനിമാ സംവിധാനം കോഴ്സ് പൂർത്തിയാക്കി. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

Noora T Noora T :