ഫാതേര്‍സ് ഡേയോടനുബന്ധിച്ച്‌ ശസ്ത കഥകളി സംഗീതജ്ഞനായിരുന്ന അച്ഛന്‍ കലമാണ്ഡലം ഹരിദാസിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടന്‍ ശരത് ദാസ്

ഫാതേര്‍സ് ഡേയോടനുബന്ധിച്ച്‌ ശസ്ത കഥകളി സംഗീതജ്ഞനായിരുന്ന അച്ഛന്‍ കലമാണ്ഡലം ഹരിദാസിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടന്‍ ശരത് ദാസ്.

”അച്ഛനെ കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ ഒരുപാട് ഭാവങ്ങള്‍ എന്റെ മനസ്സില്‍ വന്ന് നിറയും. സ്നേഹനിധിയായ അച്ഛന്‍, തമാശകളും പറഞ്ഞു കളിച്ചും ചിരിച്ചും നില്‍ക്കുന്ന അച്ഛന്‍…..അങ്ങനെ അങ്ങനെ. അത്രയും തുറന്ന ഒരു മനസ്സായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് എന്താണ് മനസ്സിലുള്ളത് അത് മുഖത്തു നിന്ന് വായിച്ചെടുക്കാം.


ഒരുപാട് കാര്യങ്ങള്‍ അച്ഛനില്‍ നിന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. അതിലേറ്റവും ഞാന്‍ പ്രാധാനപ്പെട്ടത് വിനയമാണ്. കഥകളിയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം സ‍ഞ്ചരിച്ചിട്ടുണ്ട്. മൃണാളിനി സാരാഭായിയുെട ദര്‍പ്പണ ഡാന്‍സ് അക്കാദമിയില്‍ 1970-78 കാലഘട്ടത്തില്‍ ആസ്ഥാന ഗായകനായിരുന്നു. പലയിടങ്ങളിലായി നിരവധി ആസ്വാദകരുണ്ട്. പക്ഷേ, വിനയത്തോടെ മാത്രമേ എന്നും എല്ലാവരോടും പെരുമാറിയിട്ടുള്ളൂ. എന്തൊക്കെ ഉണ്ടായാലും ഗുരുകാരണവന്മാരുടെയും മാതാപിതാക്കളുടെയും ഈശ്വരന്റെയും അനുഗ്രഹം എന്നേ അദ്ദേഹം പറയുമായിരുന്നുള്ളൂ. ആ വിനയം എന്റെ കലാ ജീവിതത്തില്‍ വലിയ പാഠമായിരുന്നു.

ബാല്യകാലത്ത് തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്ന ആളായിരുന്നു അദ്ദേഹം. അതെല്ലാം കഴിവതും ഭംഗിയായി ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. എത്ര തിരക്കുകള്‍ക്കിടയിലും കുടുംബത്തിനു വേണ്ടി സമയം കണ്ടെത്താനും അച്ഛന് സാധിച്ചു. തുറന്ന മനസ്സോടെയും പക്വതയോടെയും അദ്ദേഹം തന്റെ ചുമതലകള്‍ നിര്‍വഹിച്ചു. ഞങ്ങള്‍ മക്കള്‍ക്ക് അതെല്ലാം വലിയ പാഠമായിരുന്നു.

2005 സെപ്റ്റംബര്‍ 17ന് ആയിരുന്നു അച്ഛന്‍ ഞങ്ങളെയെല്ലാം വിട്ടു പോയത്. ഇന്നും അദ്ദേഹത്തെ ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. കഥകളി പ്രോഗ്രാം ഉണ്ടെങ്കില്‍ തലേദിവസം അച്ഛന്‍ വീട്ടിലിരുന്ന് പരിശീലിക്കും. അതെല്ലാം കണ്ടിരിക്കാന്‍ തന്നെ നല്ല രസമായിരുന്നു.

ഞാന്‍ അധ്വാനിച്ച്‌ പണമുണ്ടാക്കി കാര്‍ വാങ്ങി അതില്‍ അച്ഛനൊപ്പം ഒരുപാട് അമ്ബലങ്ങളില്‍ പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു. കഥകളി പ്രോഗ്രാമിന് അച്ഛനെ എന്റെ കാറില്‍ കൊണ്ടുപോയി ഇറക്കുന്നതെല്ലാം ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഒന്നും സാധിച്ചില്ല. എന്റെ വിവാഹം, കുട്ടികള്‍ ഇതൊന്നും കാണാന്‍ അച്ഛന്‍ ഉണ്ടായില്ല.

അച്ഛന്‍ കൂടെയില്ലെങ്കിലും അദ്ദേഹം പകര്‍ന്നു നല്‍കിയ നന്മകള്‍ ഞങ്ങള്‍ മക്കളുടെ ജീവിതത്തിലുണ്ട്. അത് എന്റെ മക്കളിലൂടെ തലമുറകളിലേക്ക് കൈമാറണമെന്നാണ് ആഗ്രഹം.

ABOUT SHARATH

Vyshnavi Raj Raj :