നടി ഷംനകാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്.
പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം സിനിമാ താരങ്ങളിലേക്കും സംശയം മുറുകുന്നു .പ്രതികള്‍ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും ഇവര്‍ സ്വര്‍ണക്കടത്തിനായി മോഡലുകളെ ഉപയോഗിച്ചിരുന്നുവെന്നും സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് താരങ്ങളിലേക്കും അന്വേഷണം നീളുന്നത്. അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. സ്വര്‍ണക്കടത്തിനായി പ്രതികള്‍ താരങ്ങളെ വിളിച്ചതായി പൊലീസിന് വിവരം ലഭിച്ചു. നടന്‍ ധര്‍മജനുമായി പ്രതികള്‍ ഫോണില്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതെ തുടര്‍ന്ന് ധര്‍മ്മജന്റെ മൊഴി എടുക്കാന്‍ പൊലീസ് തീരുമാനിച്ചു. എറണാകുളം കമ്മീഷണര്‍ ഓഫിസില്‍ ഹാജരാകുവാന്‍ ധര്‍മ്മജന് പൊലീസ് നിര്‍ദേശം നല്‍കി.
പ്രതികള്‍ക്കെതിരേ സ്വര്‍ണക്കടത്ത് ആരോപണങ്ങളും ഉയര്‍ന്നതോടെ കസ്റ്റംസും പൊലീസില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നിലവില്‍ സ്വര്‍ണക്കടത്തിന് തെളിവ് ലഭിച്ചിട്ടില്ല. തെളിവ് ലഭിച്ചാല്‍ പ്രതികളെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ഷംന കാസിം കേസില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു മുഖ്യസൂത്രധാരനായ ഷെരീഫിന്റെ പ്രതികരണം. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസും അഷ്‌റഫുമാണ് ഷംന കാസിമില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചതെന്നും റഫീഖാണ് മോഡലുകളെ തടവില്‍ പാര്‍പ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു.
കേസില്‍ മുഖ്യപ്രതി റഫീഖ് അടക്കം ഇതുവരെ ഏഴുപേരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതില്‍ പ്രതികള്‍ക്കെതിരെ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഹെയര്‍ സ്റ്റൈലൈസിറ്റിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇയാള്‍ വഴി പ്രതികള്‍ക്ക് സിനിമ മേഖലയുമായി ബന്ധം ഉണ്ടെന്നാണ് സൂചന.
പ്രതികള്‍ തട്ടിപ്പിന് ഇരയാക്കിയ പതിനെട്ട് പെണ്‍കുട്ടികളെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ പത്തില്‍ താഴെ പെണ്‍കുട്ടികള്‍ മാത്രമാണ് പരാതിയുമായി എത്തിയത്. ആള്‍മാറാട്ടം നടത്തി വിവാഹ അഭ്യര്‍ത്ഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നിങ്ങനെയാണ് ഷംന കാസിം ഇവര്‍ക്കെതിരെ നല്‍കിയിരിക്കുന്ന പരാതി.
ABOUT SHAMNA KASIM