മൂന്ന് ഗജവീരന്‍മാരോടൊപ്പം ജയറാം; പ്രമാണി സ്ഥാനത്തേക്കു കയറ്റി നിർത്തിയത് ഗുരു തന്നെ!

പെരുമ്പാവൂരിലെ തറവാട്ടു വീട്ടിനു മുന്നിലുള്ള അയ്യപ്പ ക്ഷേത്രത്തിൽ മേള ഗുരുവായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കൊപ്പം വലത്തെക്കൂട്ടായി പഞ്ചാരിമേളം കൊട്ടാൻ നിന്ന ജയറാമിനെ മധ്യത്തിൽ പ്രമാണി സ്ഥാനത്തേക്കു കയറ്റി നിർത്തിയത് ഗുരു തന്നെ. പന്ത്രണ്ടു വർഷം മുമ്പായിരുന്നു അത്. അതിനു മുൻപ ഗുരുവായൂരിൽ മേളപ്രമാണത്തിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ജയറാം പഞ്ചാരിമേളത്തിലെ അഞ്ചു കാലവും ആദ്യമായി കൊട്ടിത്തകർത്തത് അന്നു നാട്ടുകാർക്കു മുന്നിൽ ഗുരുനാഥനൊപ്പമാണ്.

അവിടെത്തുടങ്ങിയ പഞ്ചാരിമേളത്തിലെ പ്രമാണക്കൊട്ട് ഒരു വ്യാഴവട്ടം പൂർത്തിയാക്കുമ്പോൾ പാണ്ടിമേളത്തിലും പ്രമാണിയായി ജയറാം. നൂറു കണക്കിനു പഞ്ചാരി മേളങ്ങളിൽ പ്രമാണിയായി. പക്ഷേ, അതിൽ ഏറ്റവും അഭിമാനകരമായി ജയറാം വിലയിരുത്തുന്നതു കഴിഞ്ഞ അഞ്ചു വർഷമായി ദുർഗാഷ്ടമി ദിനത്തിൽ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പവിഴമല്ലിച്ചുവട്ടിൽ മേള പ്രമാണം വഹിക്കുന്നതാണ്.

ദുര്‍ഗാഷ്ടമി ദിനമായിരുന്ന ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണം മേളക്കൊഴുപ്പിന്റെ ലഹരിയിലാഴ്ന്നു. സിനിമാ താരം ജയറാമിന്റെ പ്രമാണത്തില്‍ 141 വാദ്യകലാകാരന്‍മാര്‍ നിരന്ന ‘പവിഴമല്ലിത്തറ മേളം’ ആസ്വാദകര്‍ക്ക് ആനന്ദലഹരിയായി. രാവിലെ ശീവേലിക്ക്‌ നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരന്‍മാരോടൊപ്പം പവിഴമല്ലിത്തറയ്ക്കു മുന്നില്‍ മേളപ്രമാണിയായി ജയറാം. ഒപ്പം വാദ്യകലാകാരന്‍മാരും. ക്ഷേത്രാങ്കണം തിങ്ങിനിറഞ്ഞ് സ്ത്രീകളടക്കം നൂറുകണക്കിന് ആസ്വാദകരും.

പതികാലത്തില്‍ തുടങ്ങിയ പഞ്ചാരിമേളം രണ്ടും മൂന്നും നാലും കാലങ്ങള്‍ കൊട്ടിക്കയറിയ ശേഷം പ്രദക്ഷിണത്തോടെ പവിഴമല്ലിത്തറയ്ക്കു മുന്നില്‍ തന്നെ എത്തി തീറുകലാശമായ അഞ്ചാം കാലത്തില്‍ കൊട്ടി പര്യവസാനിച്ചപ്പോള്‍ മൂന്നു മണിക്കൂര്‍ പിന്നിട്ടിരുന്നു.

ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഇത് ആറാം തവണയാണ് ദുര്‍ഗാഷ്ടമി ദിനത്തില്‍ ജയറാമിന്റെ പ്രമാണത്തില്‍ പവിഴമല്ലിത്തറ മേളം നടക്കുന്നത്. ”ഭഗവതിയുടെ അനുഗ്രഹം. പവിഴമല്ലിത്തറ മേളം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. പുറം നാടുകളില്‍ നിന്നു പോലും ആളുകള്‍ എത്തുന്നു എന്നത് വലിയ സന്തോഷമാണ് നല്‍കുന്നത്‌² ”-ജയറാം പറഞ്ഞു. മേളത്തില്‍ ജയറാമിന് വലത്തേ കൂട്ടായി ചോറ്റാനിക്കര സത്യന്‍ മാരാരും ഇടത്തേ കൂട്ടായി ആനിക്കാട് കൃഷ്ണകുമാര്‍ മാരാരുമായിരുന്നു. ചെണ്ട ഇടന്തലയില്‍ 15 പേര്‍ നിരന്നപ്പോള്‍ ചോറ്റാനിക്കര രഞ്ജിത്, ഉദയനാപുരം മണിയന്‍ മാരാര്‍ തുടങ്ങി വലന്തലയില്‍ 36 പേരും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു തുടങ്ങി 26 പേര്‍ കൊമ്ബിലും പെരുവാരം സതീശന്‍, കൊടകര അനൂപ് തുടങ്ങി 20 പേര്‍ കുറുങ്കുഴലിലും ചോറ്റാനിക്കര സുനില്‍, പറവൂര്‍ സോമന്‍ തുടങ്ങി 41 പേര്‍ ഇലത്താളത്തിലും പങ്കെടുത്തു.

ആ നടയിലെ ആറാം കൊട്ടിനു മനസും ശരീരവും സമർപ്പിച്ച് ഒരുങ്ങുകയാണു ജയറാം. നടന്ന പവിഴമല്ലിത്തറ മേളത്തിനു സിനിമാ ഷൂട്ടിങ്ങിന് അവധി കൊടുത്തു. 15 ദിവസത്തെ വ്രതവും കഠിന പരിശീലനവും. രാവിലെ നാലിന് ആരംഭിക്കുന്ന മേള സാധകത്തിനു കൂട്ട് ചോറ്റാനിക്കര പാഴൂർ ഉണ്ണി. രാവിലെയും വൈകിട്ടുമായി ആറു മണിക്കൂറോളം നീളുന്ന പരിശീലനം.

നിസാരമല്ല മേള പ്രമാണം. 111 അംഗ സംഘത്തിന്റെ താളത്തിനെ ആവേശത്തിന്റെ കൊടുമുടിയിലേക്കു വഴിനടത്തുകയാണ്. മുന്നിൽ 15 ചെണ്ടകൾ. വലംതല ചെണ്ടക്കാർ 45. ഇലത്താളത്തിന് 25 പേർ. കൊമ്പും കുഴലുമായി 45 പേർ. 95 അക്ഷര കാലത്തിൽ തുടങ്ങി പതികാലം മുതൽ തീരുകലാശം വരെ അഞ്ചു കാലങ്ങളിൽ കൊട്ടിക്കയറണം.

ഓരോ കാലവും എത്രത്തോളം വിസ്തരിക്കണമെന്നതു മേളപ്രമാണിയുടെ മനോധർമം. അതിനനുസരിച്ച് ഒപ്പമുള്ള 110 മേളക്കാരെയും നയിക്കണം. ആസ്വാദക ലഹരിയനുസരിച്ചു മേളത്തിന്റെ താളവും നീളവും മാറും.

വീട്ടിലെ മേശയിൽ കൊട്ടിപ്പഠിച്ച ജയറാം ചെണ്ട അഭ്യാസം തുടങ്ങിയത് 22 വർഷം മുമ്പാണ്. തായമ്പകയിൽ മാർഗി കൃഷ്ണദാസും മേളത്തിൽ പല്ലശന നന്ദകുമാറുമായിരുന്നു ആദ്യ ഗുരുക്കൻമാർ. പിന്നീടാണു പഞ്ചാരി ലഹരിയിൽ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ വീട്ടിൽ തങ്ങി ഗുരുകുല അഭ്യാസം നേടിയത്. തുടക്കത്തിൽ അദ്ദേഹത്തോടൊപ്പം പല വേദികളിലും കൊട്ടിത്തെളിഞ്ഞ ശേഷമാണു പഞ്ചാരിയിൽ പ്രമാണി സ്ഥാനത്തേക്കെത്തുന്നത്.

about jayaram

Sruthi S :