‘2018’ന്റെ റീമേക്ക് അവകാശം സ്വന്തമാക്കാന്‍ ശ്രമിച്ച് തമിഴകം; 2015 ലെ ചെന്നൈ വെള്ളപ്പൊക്കം ചിത്രീകരിക്കാന്‍ നീക്കം

നാളുകള്‍ക്ക് ശേഷം പ്രേക്ഷകരെ തിയേറ്ററിലേയ്ക്ക് എത്തിച്ച ജൂഡ് ആന്റണി ചിത്രമായിരുന്നു ‘2018’. ആറ് ദിവസം പിന്നിട്ട പ്രദര്‍ശനം കേരള ബോക്‌സ് ഓഫീസില്‍ 20 കോടി രൂപയാണ് ഇതുവരെ നേടിയത്. കേരളം കണ്ട ഏറ്റവും വലിയ അതിജീവനത്തിന്റെ കഥ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴകം സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്. തമിഴിലെ മുന്‍നിര നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയ്‌ന്മെന്റ്‌സ് 2015ലെ ചെന്നൈ വെള്ളപ്പൊക്കം പ്രമേയമാക്കി ചിത്രം റീമേക്ക് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

കാര്‍ത്തി, ചിമ്പു, ജയം രവി, ധനുഷ് തുടങ്ങിയവരാകും താരനിരയില്‍ ഉണ്ടാകുക എന്നും വിവരമുണ്ട്. അതേസമയം, മെയ് 12ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം രാജ്യവ്യാപകമായി റിലീസിനെത്തുന്നുണ്ട്.

ആളുകള്‍ക്ക് അവരവരുടെ ഭാഷയില്‍ സിനിമ കാണാനും അതുവഴി സിനിമ അതേ വൈകാരികതയോടെ മനസിലാക്കാനുമാകും എന്ന പ്രതീക്ഷയിലാണ് ഇത് ചെയ്യുന്നതെന്ന് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ടൊവിനോ തോമസ് പറഞ്ഞു.

Vijayasree Vijayasree :