പിസി ജോര്‍ജിന്റെ പരിപാടിയില്‍ ആസിഫ് അലി പങ്കെടുക്കരുത്- കലിപ്പിൽ ആരാധകർ

പിസി ജോര്‍ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് നടൻ ആസിഫ് അലിയോട് ആരാധകർ.
പൂഞ്ഞാര്‍ മണ്ഡലത്തിലുള്ള മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എംഎല്‍എ എക്സലേഷ്യ അനുമോദന ചടങ്ങിലാണ് നടന്‍ ആസിഫ് അലിയോട് പങ്കെടുക്കരുതെന്ന് ഫേസ്ബുക്കില്‍ ആരാധകരുടെ ആവശ്യപ്പെട്ടത് . #BoycottPCGeorge എന്ന ഹാഷ്‌ടാഗോടെയാണ് ആസിഫ് അലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കൂടുതല്‍ കമന്റുകളും. ആസിഫ് അലിയുടെ ആരാധകര്‍ക്ക് പുറമേ നിരവധി പേരാണ് പി.സി.ജോര്‍ജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മണ്ഡലത്തിലെ എംഎല്‍എ പിസി ജോര്‍ജാണ് ചടങ്ങിന്റെ മുഖ്യ സംഘാടകന്‍. മുസ്‌ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങള്‍ എന്ന് പറയുന്ന പിസി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

പ്രസ്തുത പരാമര്‍ശത്തില്‍ പിസി ജോര്‍ജ് മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധത്തെ അടങ്ങിയിട്ടില്ല. ‘പ്രിയപ്പെട്ട ആസിഫ്, ഒരു നാടിനെയാകെ തീവ്രവാദി എന്നു വിളിച്ച ആളാണ് പിസി ദയവായി അയാളുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം, ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്ന് വിളിച്ച പൂഞ്ഞാര്‍ കോളാമ്ബിയുടെ പരുപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുക. എന്നാണു മറ്റൊരാള്‍ എഴുതിയിരിക്കുന്നത്. ‘ആസിഫ്, താങ്കള്‍ ആ ‘വിഷത്തിന്റെ’ പരിപാടിയില്‍ പങ്കെടുക്കരുത്’ എന്ന് എഴുതിയവരും ഉണ്ട്.

പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എംഎല്‍എ എക്‌സലേഷ്യ അവാര്‍ഡ് പരിപാടിയില്‍ മുഖ്യാതിഥിയായിട്ട് ആസിഫിനെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെയും പി.സി.ജോർജിന്റെയും ചിത്രവും ഉൾപ്പെടുത്തി നോട്ടീസും ഇറക്കി. എന്നാൽ ഇതിന് പിന്നാലെയാണ് പരിപാടിയിൽ പങ്കെടുക്കരുതെന്ന് അപേക്ഷിച്ച് ഒരുവിഭാഗം രംഗത്തെത്തിയത്. ജൂൺ 16നാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ പരിപാടിയിൽ മാറ്റമൊന്നുമില്ലെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും സംഘാടകർ പറഞ്ഞു.

അതേ സമയം വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഖേദപ്രകടനവുമായി പി.സി. ജോര്‍ജ് രംഗത്തെത്തുന്നു. കഴിഞ്ഞ മാസമാണ് പി.സി ജോര്‍ജിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വിവാദമായ ഫോണ്‍ സംഭാഷണം പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ആഴ്ചകള്‍ക്ക് ശേഷം ഖേദപ്രകടനം സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പി.സി. ജോര്‍ജ് പോസ്റ്റ് ചെയ്തത്.

ഈരാറ്റുപേട്ടയിലെ മുസ്ലീം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാലുപതിറ്റാണ്ട് ശബ്ദിച്ച ആളാണ് താനെന്നും എന്നാല്‍ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താനും മതവിദ്വേഷം പടര്‍ത്താനുമുള്ള ശ്രമം നടക്കുന്നുവെന്നും പി.സി ജോര്‍ജ് തന്റെ ഖേദപ്രകടനത്തില്‍ പറയുന്നു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ നിന്ന് ബഹിഷ്‌കരിക്കാന്‍ പള്ളികളില്‍ പ്രസംഗിച്ചത് തന്നെ വേദനിപ്പിച്ചുവെന്നും പി.സി ജോര്‍ജ് പറയുന്നു.

ഫോണില്‍ വിളിച്ചയാള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയുണ്ടായി. അതില്‍ വന്നിട്ടുള്ള സംഭാഷണങ്ങള്‍ ഇസ്ലാം സമൂഹത്തിലെ വലിയ ജനവിഭാഗത്തിനുണ്ടാക്കിയ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പിസി ജോര്‍ജ് പറയുന്നു.
ഈരാറ്റുപേട്ടക്കാര്‍ക്കെതിരെ വര്‍ഗീയവാദവും തീവ്രവാദവും ആരോപിക്കുന്ന പ്രസ്തുത ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ല എന്നതായിരുന്നു പി.സി ജോര്‍ജ് നിലപാടെടുത്തിരുന്നത്.
ആസിഫ് അലിയുടെ ഫെയ്സ്ബുക്ക് പേജിൽ പി.സി.ജോർജിനെതിരെ പ്രതിഷേധമുണ്ടെങ്കിലും പരിപാടി തീരുമാനിച്ച പോലെ നടക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

Noora T Noora T :