ഉച്ചസമയത്തെ പുറം ജോലിക്ക് കുവൈറ്റ് സിറ്റിയിൽ മൂന്നുമാസത്തേക്ക് വിലക്ക്…

ഉച്ചസമയത്തെ പുറം ജോലിക്ക് കുവൈറ്റ്‌സിറ്റിയില്‍ മൂന്നുമാസത്തേക്ക് വിലക്ക് വരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് ഉച്ചസമയത്ത് ജോലിക്ക് വിലക്കേര്‍പ്പെടുത്തുക. രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏര്‍പ്പെടുത്തുന്നത്.

രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ സൂര്യാതപം ഏല്‍ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല. ഏഴു വര്‍ഷം മുമ്പുവരെ വിലക്ക് ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് നാലു വരെയായിരുന്നു.
ചൂട് കൂടിവന്നതിനാല്‍ പിന്നീട് സമയം നേരത്തേയാക്കുകയായിരുന്നു. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കര്‍ശനമായി നിരീക്ഷിക്കുമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മാന്‍പവര്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അതേസമയം ഉച്ചവിശ്രമത്തിനായി നല്‍കുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിന് മുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനു ശേഷമോ ആവശ്യമെങ്കില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ടാകും.
നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ ആദ്യം നോട്ടീസ് നല്‍കും. പിന്നീടും ഇത് ആവര്‍ത്തിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 ദീനാര്‍ എന്ന കണക്കില്‍ പിഴയും സ്ഥാപനങ്ങള്‍ക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ നടപടികളുണ്ടാവും.

ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങള്‍ പരിശോധന തുടങ്ങും. നിയമലംഘനം കണ്ടെത്താന്‍ നിരീക്ഷകര്‍ക്ക് സ്മാര്‍ട്ട് മെഷീന്‍ ലഭ്യമാക്കും.

afternoon working ban kuwaitcity

Sruthi S :