ടെസ്റ്റ് നടത്തി ‘ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി’ നടത്തി, യൂട്യൂബര്‍ ഇര്‍ഫാനെതിരെ ആരോഗ്യവകുപ്പിന്റെ നോട്ടീസ്

നിരവധി ഫോളോവേഴ്‌സുള്ള യൂട്യൂബറാണ് ഇര്‍ഫാന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ പരിശോധന നടത്തി അത് പരസ്യമായി വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഇര്‍ഫാനെതിരെ തമിഴ്‌നാട് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചിരിക്കുകയാണ്.

1994ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണ്ണയിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ഇത്തരത്തില്‍ ലിംഗ നിര്‍ണ്ണയം നിയമപരമായി അനുവദനീയമായ ദുബായിലാണ് ഇര്‍ഫാന്‍ കുട്ടിയുടെ ലിംഗനിര്‍ണയം നടത്തിയത്.

തന്റെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയത്തിന്റെ നടപടികള്‍ വിവരിച്ച് ഇര്‍ഫാന്‍ യൂട്യൂബ് ചാനലില്‍ രണ്ട് വീഡിയോകള്‍ ചെയ്തിരുന്നു. ഭാര്യ ആലിയ ഇതിനായി എടുത്ത ടെസ്റ്റ് വിവരിക്കുകയും ‘ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി’ എന്ന പേരില്‍ വീഡിയോ ഇടുകയും ചെയ്തു ഇര്‍ഫാന്‍. ഇത് വളരെ വൈറലായിരുന്നു.

ആദ്യ വീഡിയോയില്‍ ഇര്‍ഫാനും ഭാര്യയും ആശുപത്രി സന്ദര്‍ശിക്കുന്നതും മെഡിക്കല്‍ പ്രൊഫഷണലുകളുമായി സംസാരിക്കുകയും. ഇര്‍ഫാന്റെ ഭാര്യ ആലിയ നടപടിക്രമങ്ങള്‍ക്ക് വിധേയമാകുന്നതും കാണിച്ചിരുന്നു. ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാലാണ് ദുബായില്‍ ഇത് നടത്തുന്നത് എന്ന് ഇര്‍ഫാന്‍ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്.

രണ്ടാമത്തെ വീഡിയോയില്‍ നടിയും ‘ബിഗ് ബോസ് തമിഴ് 7’ താരവുമായ മായ എസ് കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഇര്‍ഫാനും ഭാര്യയും കുട്ടിയുടെ ജെന്‍ഡര്‍ വെളിപ്പെടുത്തുന്ന പാര്‍ട്ടി നടത്തുന്നതായി കാണിക്കുന്നു. രണ്ട് വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരുന്നു. പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ നടപടി.

Vijayasree Vijayasree :