ബ്ലെസ്സിയുടെ പ്രണയത്തിൽ മമ്മൂട്ടി അഭിനയിക്കാതിരുന്നതിനു പിന്നിൽ !

മോഹൻലാൽ,ബോളിവുഡ്‌ നടൻ അനുപം ഖേർ, ജയപ്രദ ഈ മൂന്ന്‌ അഭിനയ പ്രതിഭകളുടെ സംഗമമായിരുന്നു ബ്ളെസിയുടെ പ്രണയം. മൂവർക്കും ഒപ്പം വർക്ക്‌ ചെയ്യാൻ കഴിഞ്ഞതാണ്‌ തന്റെ സംവിധാന ജീവിതത്തിലെ ഏറ്റവും നല്ല അനുഭവ മുഹൂർത്തമെന്ന്‌ ബ്ളെസി പറയുന്നു. അതേസമയം മോഹൻലാലിനെ കണ്ട്‌ എഴുതിയ പ്രോജക്ടായിരുന്നില്ല ചിത്രത്തിന്റേത്‌ എന്നും ബ്ളെസി പറഞ്ഞു. “സിനിമയിലെ പ്രധാന കഥാപാത്രം അച്യുതമേനോനാണ്‌. രണ്ടാം സ്ഥാനമേ മാത്യൂസിനുള്ളൂ. മമ്മൂക്കയ്ക്ക്‌ വേണ്ടിയായിരുന്നു അച്യുതമേനോനെ പ്രധാന കഥാപാത്രമാക്കി ഞാൻ കഥയെഴുതിത്തുടങ്ങിയത്‌. എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ ഞങ്ങൾ പരസ്പരം ആലോചിച്ച്‌ ആ പ്രോജക്ട്‌ തന്നെ ഉപേക്ഷിക്കുകയായിരുന്നു. മമ്മൂക്കയെ പോലെ ചിരപരിചിതനായ ഒരാളുടെ യൗവനകാലം ആര്‌ അവതരിപ്പിക്കും എന്നതിനെ ചൊല്ലിയായിരുന്നു ആശയക്കുഴപ്പങ്ങൾ. ആ കാസ്റ്റിങ്ങിൽ വീഴ്ച്ച വന്നാൽ സിനിമയെ അത്‌ കാര്യമായി ബാധിച്ചേക്കാം. ആ സാഹചര്യത്തിൽ ആ പ്രോജക്ട്‌ ഒഴിവാക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ.”

“ആയിടയ്ക്ക്‌ തീർത്തും സ്വകാര്യമായ ആവശ്യത്തിനു വേണ്ടി ഞാൻ ദുബായിലെത്തി. ആ സമയത്ത്‌ കാസനോവയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ ലാലേട്ടനും അവിടെയുണ്ട്‌. ഒന്നു പോയി അദ്ദേഹത്തെ കണ്ടു വരാം എന്നു കരുതി. അവിടെ ചെന്നപ്പോൾ പുതിയ പ്രോജക്ടുകളെക്കുറിച്ചൊക്കെ അദ്ദേഹം ചോദിച്ചു. കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട പ്രോജക്ടിനെക്കുറിച്ചും ഞാൻ പറഞ്ഞു. അത്‌ മുഴുവനും കേട്ട്‌ കഴിഞ്ഞപ്പോൾ ലാലേട്ടന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. “മാത്യൂസിനെ ഞാൻ ചെയ്തോട്ടേ”.

“അതുവരെ ആ കഥയിൽ എവിടെയും ലാലേട്ടൻ ഉണ്ടായിരുന്നില്ല. പിന്നെ എന്റെ ചിന്തകളിൽ മാത്യൂസിന്റെ വളർച്ചയ്ക്ക്‌ വേഗമുണ്ടായി. അതോടെ തിരക്കഥയെഴുതി പൂർത്തിയാക്കാനുണ്ടായിരുന്ന അനിശ്ചിതത്വങ്ങളെല്ലാം മാറിക്കിട്ടി. ശരീരം കൊണ്ടായിരുന്നില്ല പ്രണയത്തിൽ അദ്ദേഹം അഭിനയിച്ചത്‌. മുഖം കൊണ്ടായിരുന്നു. മുഖം കൊണ്ട്‌ അഭിനയിക്കാം എന്ന്‌ അദ്ദേഹം കാട്ടി തന്ന ചിത്രം കൂടിയാണ്‌ പ്രണയം.

വളരെ ആകസ്മികമായി സംഭവിച്ച മറ്റൊന്നുകൂടിയുണ്ട്‌. എന്റെ മൂന്നു ചിത്രങ്ങളിൽ ലാലേട്ടൻ അഭിനയിച്ചിട്ടുണ്ട്‌. ഈ ചിത്രങ്ങളിലെല്ലാം അദ്ദേഹം പാടിയിട്ടുമുണ്ട്‌. പ്രണയത്തിലെ Iam your man…തന്മാത്രയിലെ ഇതളൂർന്ന് വീണ പനിനീർ ദളങ്ങൾ…ഭ്രമരത്തിലെ അണ്ണാറക്കണ്ണാ വാ… ഈ പാട്ടുകളൊക്കെയും ലാലേട്ടന്റെ ശബ്ദത്തിൽ അല്ലാതെ നമ്മൾ കേൾക്കാൻ ആഗ്രഹിക്കാത്ത വിധം ഇഴുകിച്ചേർന്നിരിക്കുന്നു.

ഞങ്ങൾ എപ്പോൾ കണ്ടാലും പങ്കുവയ്ക്കുന്ന ഒരു വലിയ സ്വപ്നമുണ്ട്. എന്നെങ്കിലും ഒരിക്കൽ ഞങ്ങൾ മാത്രമായിരുന്നു ഈ മൂന്നു സിനിമകളും കാണണം. പക്ഷേ ഇന്നേവരെ അതിന്‌ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. എന്നെങ്കിലും അത് നടക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌.

മോഹന്‍ലാലിന്റെ മുന്നൂറാം ചിത്രമെന്ന പ്രത്യേകതയും ഫ്രാഗ്രന്റ് നേച്ചറിന്റെ ബാനറില്‍ സജീവ് പി.കെ.യും ആനി സജീവും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ഈ ഓണച്ചിത്രത്തിനുണ്ട്. ‘പ്രണയ’ത്തിന്റെ പരസ്യങ്ങളില്‍ കാണുന്നൊരു വരിയുണ്ട്, ‘Life is more beautiful than a dream’; അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു അനുഭവമായി പകര്‍ന്നു നല്‍കുവാന്‍ ചിത്രത്തിലൂടെ സംവിധായകനും അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും കഴിഞ്ഞു എന്നയിടത്താണ്‌ ചിത്രം വിജയിക്കുന്നത്. കടലിന്റെ ഇരമ്പലും മഴയുടെ സീല്‍ക്കാരവും പശ്ചാത്തലമായി പ്രണയം ചിത്രമാകെ നിറയുമ്പോള്‍, മനസുനിറഞ്ഞല്ലാതെ കാണികളാരും തിയേറ്റര്‍ വിടുമെന്നും കരുതുന്നില്ല.

ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ആരുമുണ്ടാവില്ല, ഇനി അഥവാ അങ്ങിനെയാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കു കൂടി പ്രണയം എന്തെന്ന് അനുഭവവേദ്യമാകുവാന്‍ തക്കവണ്ണമാണ്‌ ബ്ലെസി ഈ ചിത്രത്തിന്റെ തിരനാടകം തയ്യാറാക്കിയിരിക്കുന്നത്. നിശബ്ദതകള്‍ക്കു കൂടി ഇടം നല്‍കി, മിതത്വം പാലിക്കുന്ന സംഭാഷണങ്ങളും ‘പ്രണയ’ത്തിന്റെ മാറ്റു കൂട്ടുന്നു. പ്രണയം എന്നത് മിക്കവാറും എല്ലാ ചിത്രങ്ങളിലും ഒരു പ്രധാന വിഷയമാണെങ്കിലും, വാര്‍ദ്ധക്യത്തിലും ഉള്ളില്‍ അവശേഷിക്കുന്ന പ്രണയവും പ്രണയനഷ്ടവുമൊന്നും ഏറെ ചിത്രങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. അത്തരമൊരു പ്രമേയം ഒട്ടും മുഷിപ്പിക്കാതെ അവതരിപ്പിക്കുവാനും, ഏതാനും ചില ആശയങ്ങള്‍ മുന്നോട്ടു വെയ്‍ക്കുവാനും ബ്ലെസിക്ക് ഈ സിനിമയിലൂടെ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകന്‍ അറിയേണ്ടതിലപ്പുറം, കഥാപാത്രങ്ങളുടെ ജീവചരിത്രം മുഴുവന്‍ വള്ളിപുള്ളി വിടാതെ പറഞ്ഞു കേള്‍പ്പിക്കുവാന്‍ തുനിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്‌. എന്നാല്‍ ആ വിട്ടു കളയലുകള്‍ ഒരു കഥാപാത്രത്തെയോ അല്ലെങ്കിലൊരു കഥാസന്ദര്‍ഭത്തെയോ അപൂര്‍ണമായി അവശേഷിപ്പിക്കുന്നുമില്ല.

why mammootty rejected pranayam movie ?

Sruthi S :