ഇന്ത്യയിലെ ഫിലിം മേക്കേഴ്സിന് റഷ്യയിൽ അവസരങ്ങൾ തുറന്നുകൊടുക്കാൻ തയ്യാർ; ബോളിവുഡിനെ പ്രശംസിച്ച് പുടിൻ

ബോളിവുഡ് സിനിമകളെ പ്രശംസിച്ച് റഷ്യൻ പ്രസിഡൻ്റ് ആയ വ്ളാഡിമിർ പുടിൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ബോളിവുഡിനെ കുറിച്ച് വാചാലനായത്.

റഷ്യയിൽ മറ്റേത് ബ്രിക്സ് രാജ്യങ്ങളിലെയും വിദേശ സിനിമകളെകാൾ ഇന്ത്യൻ സിനിമയ്ക്ക് കൂടുതൽ പ്രചാരമുണ്ടെന്നും ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യയിലെ ഇന്ത്യൻ വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും പുടിൻ പറഞ്ഞു.

റഷ്യയിൽ ബോളിവുഡ് സിനിമകൾ സംപ്രേഷണം ചെയ്യാൻ വേണ്ടി പ്രത്യേകം ടിവി ചാനലുകളുണ്ട്. അവയിൽ 24 മണിക്കൂറും ബോളിവുഡ് സിനിമകൾ മാത്രമാണ് സംപ്രേഷണം ചെയ്യുന്നത്. സിനിമാ നിർമ്മാണവും ഫിലിം ഇൻഡസ്‌ട്രിയും സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണ്.

ഇന്ത്യ തങ്ങളുടെ വിപണിയെ സംരക്ഷിക്കാൻ ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഫിലിം മേക്കേഴ്സിന് റഷ്യയിൽ അവസരങ്ങൾ തുറന്നുകൊടുക്കാൻ തയ്യാറാണ്.

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി റഷ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യങ്ങൾ ചർച്ചചെയ്യുമെന്നും പുടിൻ പറഞ്ഞു.

അതേസമയം, ഒക്ടോബർ 22-23 തീയതികളിൽ റഷ്യയിലെ കാസനിൽ വെച്ചാണ് നടക്കുന്ന 16 മത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

ഈ വർഷം നടന്ന മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഇന്ത്യയുൾപ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളിലെ സിനിമകൾ പ്രദർശിപ്പിച്ചിരുന്നു.

Vijayasree Vijayasree :