ഷാപ്പിൽ നിന്നും വലിച്ചിറക്കി മോഹൻലാൽ അടിക്കുന്നത് കണ്ട് ‘അമ്മ കരഞ്ഞു ; വീട്ടിലേക്ക് ഭീഷണി കത്തുകളും ; വിന്ദുജ മനസ് തുറക്കുന്നു

ചില സിനിമകള്‍ അങ്ങനെയാണ് ഓരോ തവണ കാണുമ്പോഴും ആദ്യ കണ്ട പുതുമയും അനുഭവവും വീണ്ടും തരുന്നവ. ടികെ രാജീവ് കുമാര്‍-മോഹന്‍ലാല്‍ ചിത്രം പവിത്രവും ഇതില്‍പ്പെട്ടതാണ്. മലയാളികളുടെ മനസ്സില്‍ എന്നും ഇടം നേടിയ ചിത്രം 25 വര്‍ഷം പിന്നിടുകയാണ്.


മോഹന്‍ലാല്‍, തിലകന്‍, ശ്രീവിദ്യ, ശോഭന, വിന്ദുജ മേനോന്‍ തുടങ്ങിയവരുടെ മാസ്മരിക പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് പവിത്രം. വിന്ദുജ മേനോന്റെ ആദ്യ ചിത്രം കൂടിയാണ് പവിത്രം.

ആദ്യമായി സിനിമാ സെറ്റിലെത്തിയ തന്നെ എല്ലാവരും ഒരു കുഞ്ഞനിയത്തിയെപ്പോലെയാണ് കൊണ്ടുനടന്നതെന്ന് വിന്ദുജ മേനോന്‍ അനുസ്മരിച്ചു. പുതുമുഖമായതുകൊണ്ട് സ്ഥിരം ഇര ഞാനായിരുന്നു. ഓരോന്ന് പറഞ്ഞ് കളിയാക്കും. ഓരോ ഷോട്ട് കഴിയുമ്പോഴും സംവിധായകന്‍ രാജീവേട്ടന്റെ മുഖത്തേക്ക് നോക്കും അദ്ദേഹം ഓകെ പറഞ്ഞാലേ സമാധാനമാകൂ.

സിനിമയില്‍ ചേട്ടച്ഛനെന്നാണ് മോഹന്‍ലാലിനെ താന്‍ വിളിക്കുന്നത്. സിനിമ കഴിഞ്ഞിട്ടും ഞാന്‍ അദ്ദേഹത്തെ ചേട്ടച്ഛന്‍ എന്നു തന്നെയാണ് വിളിക്കുന്നത്. സിനിമയില്‍ എന്നെ ഷാപ്പില്‍ നിന്നും വലിച്ചിറക്കി ഇഷ്ടംപോലെ തല്ലുന്ന രംഗമുണ്ട്. അത് ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചത്. എന്നെ നിലത്തിട്ടൊക്കെ തല്ലുന്നുണ്ട് ആ രംഗത്തില്‍. അടിയുടെ പാട് കവിളില്‍ വരാനായി അദ്ദേഹം തന്നെ കൈയില്‍ ചായം തേച്ച് കവിളത്ത് പതിപ്പിച്ചു. കട്ട് പറഞ്ഞശേഷം നോക്കുമ്പോള്‍ എന്റെ അമ്മ ക്യാമറയുടെ പുറകില്‍ നിന്ന് ഭയങ്കര കരച്ചില്‍. മുഖത്തെ പാടും കൂടി കണ്ടതോടെ അമ്മ കരച്ചില്‍ നിര്‍ത്താതെയായി. ഇതുകണ്ട് ഞാന്‍ മോളെ തൊട്ടിട്ട് കൂടിയില്ല എന്ന് മോഹന്‍ലാല്‍ അമ്മയോട് പറഞ്ഞു.

അതുപോലെ തന്നെയുള്ള ഒരു രംഗമാണ് ഞാന്‍ ചേട്ടച്ഛനോട് ദേഷ്യം പിടിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം കുറേക്കാലം ആളുകള്‍ മോഹന്‍ലാലിനോട് നിങ്ങള്‍ ചൂടായില്ലേ എന്നൊക്കെ ചോദിച്ച്, ചീത്ത വിളിച്ചുകൊണ്ട് കത്തെഴുതുമായിരുന്നു. ഇതിനെക്കുറിച്ച് രാജീവേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് അത്ര നന്നായിട്ട് ആ കഥാപാത്രം അവതരിപ്പിച്ചതുകൊണ്ടാണ് ജനങ്ങള്‍ പ്രതികരിക്കുന്നതെന്ന്. എത്ര കണ്ടാലും മടുക്കാത്ത ചിത്രമാണ് പവിത്രം. എന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായ ഓര്‍മകള്‍ സമ്മാനിച്ച ഒന്നുകൂടിയാണിതെന്നും വിന്ദുജ മേനോന്‍ പറഞ്ഞു.

vindhuja about pavithram movie

Sruthi S :