25 കൊല്ലമായി സിനിമയിൽ വന്നിട്ട് , ഇന്ന് വരെ ഒരു സ്ത്രീയോടും അപമര്യാദയായി പെരുമാറിയിട്ടില്ല – വിനായകൻ

വിനായകൻ യുവതിയോട് ഫോൺ വഴി അശ്ളീല സംഭാഷണം നടത്തിയെന്ന വാർത്തയാണ് ഇപ്പോൾ മലയാള സിനിമ ലോകത്ത് സജീവ ചർച്ചകൾക്ക് ഇടയൊരുക്കിയിരിക്കുന്നത്. പരാതിയിൽ ജാമ്യം ലഭിച്ച വിനായകൻ നടന്നതെന്തെന്നു വ്യക്തമാക്കുകയാണ്.

‘എന്റടുത്ത് വരുന്ന എല്ലാവരോടും ഞാന്‍ മൂന്നുവട്ടം മര്യാദക്ക് സംസാരിക്കും. തുടര്‍ച്ചയായി പ്രകോപനം ഉണ്ടായാല്‍ മാത്രമെ ഞാന്‍ പ്രതികരിക്കൂ. എന്നെ വിളിച്ചത് ഒരു ആണാണ്. പരിപാടിയ്ക്ക് ക്ഷണിക്കാനാണ് വിളിച്ചത്. പരിപാടിക്ക് വരാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അത് അവനോട് എന്തെങ്കിലും പ്രശ്‌നമുള്ളതുകൊണ്ട് പറഞ്ഞതല്ല.

‘ മൂന്ന് കാര്യങ്ങള്‍ക്ക് നിന്ന കൊടുക്കില്ലെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചതാണ്. എന്നെ വച്ച്‌ ഡോക്യുമെന്ററി ചെയ്യുന്നതും മാധ്യമങ്ങള്‍ക്ക് കാശുണ്ടാക്കാനുള്ള പരിപാടികള്‍ക്കും, പിന്നെ ഇത്തരം ആക്റ്റിവിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടികള്‍ക്ക് മുഖമായി നിന്ന് കൊടുക്കില്ല എന്നതും. മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞു. ആ പരിപാടിയ്ക്ക് വരുക എന്നത് എന്റെ ബാധ്യതയാണെന്ന മട്ടില്‍ അവന്‍ എന്നോട് സംസാരിച്ചു. നിങ്ങളോട് ഒരാള്‍ വിളിച്ചിട്ട് ഇങ്ങനെ സംസാരിച്ചാല്‍ അവിടെ അലമ്ബുണ്ടാവില്ലേ? ആദ്യം മര്യാദവിട്ട് സംസാരിച്ചത് അയാളാണെന്ന വിനായകന്‍ പറഞ്ഞു.

പിന്നീട് ആരോപണമുന്നയിച്ച സ്ത്രീ വിളിച്ചു. അവരെ എനിക്കറിയില്ല. പരിപാടിക്ക് ക്ഷണിക്കാനല്ല, ഞാനും നേരത്ത വിളിച്ചയാളും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാനാണ് അവര്‍ വിളിച്ചത്. ബാക്കി ഞാന്‍ പറയുന്നില്ല. കേസ് നടക്കുകയല്ലേ, നടക്കട്ടെ. കുറ്റം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഞാന്‍ മുന്‍കൂര്‍ ജാമ്യം എടുത്തിട്ടില്ല. ഒരു വക്കീലിനെപ്പോലും കണ്ടിട്ടില്ല.

ഞാന്‍ 25 കൊല്ലമായി സിനിമയില്‍ വന്നിട്ട്. ഇതുവരെ സെറ്റില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും വിനായകന്‍ പറഞ്ഞു.

അതേസമയം യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ വയനാട് കല്‍പറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്ന് രാവിലെ അഭിഭാഷകനോടൊപ്പം വിനായകന്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ആരെയും അറിയിക്കാതെയായിരുന്നു നീക്കം.

സ്‌റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരുന്നത്. യുവതിയും ഇന്ന് സ്‌റ്റേഷനിലെത്തി ഫോണ്‍ ഹാജരാക്കി. ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിക്കും. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ അപമാനിക്കുന്ന ഭാഷയില്‍ വിനായകന്‍ സംസാരിച്ചു എന്നായിരുന്നു പരാതി. സംഭാഷണം നടക്കുമ്ബോള്‍ യുവതി കല്‍പറ്റ സ്‌റ്റേഷന്‍ പരിധിയിലായിരുന്നു.

vinayakan about controversies

Sruthi S :