പാര്‍ട്ടി രൂപീകരിച്ച ശേഷമുളള ആദ്യ രാഷ്ട്രീയ പ്രതികരണം; പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് വിജയ്

പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്നതെന്ന് വിജയ് പ്രതികരിച്ചു. തമിഴ്‌നാട്ടില്‍ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കണമെന്നും വിജയ് ആവശ്യപ്പെട്ടു. പാര്‍ട്ടി രൂപീകരിച്ച ശേഷമുളള ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎ വിഷയത്തില്‍ വിജയ് നടത്തുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. രണ്ടായിരത്തി പത്തൊമ്പതില്‍ പ്രതിഷേധങ്ങള്‍ക്കു ശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്.

ഭരണഘടന നിര്‍മ്മാതാക്കള്‍ അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാക്ക് നരേന്ദ്ര മോദി പാലിച്ചിരിക്കുന്നു എന്ന് അമിത് ഷാ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കാവും പൗരത്വം നല്കുന്നത്.

2014 ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം കിട്ടും. ജില്ലാ ഉന്നതാധികാരസമിതികളാണ് അപേക്ഷ പരിഗണിച്ച് പൗരത്വം നല്‍കേണ്ടത്. ജില്ലാ സമിതിയിലെ അംഗങ്ങളെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. പൗരത്വ സര്‍ട്ടിഫിക്കറ്റ് ഡിജിറ്റലായും ആവശ്യപ്പെടുന്നവര്‍ക്ക് നേരിട്ടും നല്കും. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ്.

Vijayasree Vijayasree :