ഒന്‍പതു ദിവസത്തെ തിരച്ചിലിനൊടുവില്‍ സംവിധായകന്റെ മൃതദേഹം കണ്ടെത്തി!

ഹിമാചല്‍പ്രദേശിലെ സത്‌ലജ് നദിയിലേയ്ക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ തമിഴ് സംവിധായകന്‍ വെട്രി ദുരൈസാമിയുടെ (45) മൃതദേഹം കണ്ടെത്തി. ഒന്‍പതു ദിവസത്തെ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച നദിയില്‍ നിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. ചെന്നൈ മുന്‍ മേയര്‍ സൈദൈ ദുരൈസാമിയുടെ മകനാണ് ഇദ്ദേഹം.

ഈ മാസം നാലിനാണ് വെട്രി ദുരൈസാമി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കഷാംഗ് തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കവെ കാര്‍ സത്‌ലജ് നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ െ്രെഡവറും മരിച്ചിരുന്നു. ഒപ്പമുണ്ടായ സുഹൃത്ത് തിരുപ്പൂര്‍ സ്വദേശി ഗോപിനാഥിനെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയായാല്‍ കുടുംബത്തിന് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.

സിനിമ സംവിധായകനായ വെട്രി ഒരു ഷൂട്ടിങ് സംഘത്തിനൊപ്പമാണ് ഹിമാചലില്‍ എത്തിയത്.

കഴിഞ്ഞ ഒരാഴ്ചയായി ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ദുരന്തനിവാരണ സേനയും ഉള്‍പ്പെടെയുള്ള സംഘം തിരച്ചില്‍ നടത്തിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്താനായത്. 2021ല്‍ വെട്രി സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘എന്‍ട്രാവത് ഒരു നാള്‍’ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Vijayasree Vijayasree :