വാണി ജയറാമിന്റെ പാട്ടിലൂടെ വന്ന രജനികാന്ത്; ആ ചിത്രം പങ്കുവച്ച് ആരാധകർ

പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക വാണി ജയറാം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മലയാളം, തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി ​അനശ്വര ​ഗാനങ്ങൾ വാണി ജയറാം സമ്മാനിച്ചു.

പണ്ട് സൂപ്പർസ്റ്റാറുകളുടെ സിനിമയിൽ പാടിയതിനെ പറ്റി വാണി ജയറാം പറഞ്ഞത് ഒത്തിരി താരങ്ങളുടെ ആദ്യ സിനിമയില്‍ പാടുകയും അവരൊക്കെ സൂപ്പര്‍താരങ്ങളായിട്ടും മാറിയിട്ടുണ്ട് എന്നാണ്. രജനികാന്തിന്റെ പടത്തില്‍ പാടിയിട്ട് എനിക്ക് ദേശീയ പുരസ്‌കാരം കിട്ടി. അദ്ദേഹത്തിന്റെ നൂറ് സിനിമകളോളം പാടി. ജൂഹി ചൗള, ഷബാന അസ്മി, ശ്രീദേവി, ജയ ബച്ചന്‍, പര്‍വീണ്‍ ബാബി, തുടങ്ങി നടിമാരുടെയൊക്കെ ആദ്യ സിനിമകളില്‍ ഞാന്‍ പാടിയിരുന്നു. അവരൊക്കെ സൂപ്പര്‍താരങ്ങളുമായി. എന്ന് കരുതി സിനിമാ താരങ്ങളെ പോലെ ഞാനൊരു സൂപ്പര്‍താരമൊന്നുമല്ലെന്നാണ് വാണി ജയറാം പറഞ്ഞത്

ഇപ്പോൾ രജനികാന്തിന്റെ ആരാധകർ ശിവാജി റാവ് ഗെയ്ക്വാദ് “അപൂർവ്വ രാഗങ്കൾ” എന്ന തമിഴ് സിനിമയിലൂടെ രജനികാന്ത് എന്ന പേരിൽ സിനിമയിലേക്ക് പരിചയപ്പെടുത്തപ്പെട്ടപ്പോൾ ഉള്ള ടൈറ്റിൽ കാർഡിന്റെ ചിത്രം പങ്കു വച്ചിരിക്കുകയാണ്. “രജനികാന്ത്” എന്ന പേര് ആദ്യമായി സ്ക്രീനിൽ തെളിഞ്ഞ ആ നിമിഷം ഒരു മനോഹരമായ ഗാനാലാപന രംഗം കൂടിയായിരുന്നു. ആ പാട്ട് പാടിയ ഗായിക അതിൻ്റെ ആലാപനത്തിന് ആ വർഷത്തെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടുകയും ചെയ്തു. “ഏഴ് സ്വരങ്കളുക്കുൾ എത്തനൈ പാടൽ” എന്ന ആ പാട്ട് പാടിയത് വാണി ജയറാം ആയിരുന്നു.

ചെന്നെെയിലെ വസതിയിൽ മരിച്ച നിലയിൽ വാണിയെ കണ്ടെത്തുകയായിരുന്നു. രാവിലെ 11 മണിക്ക് വീട്ടു ജോലിക്കാരി എത്തിയിട്ടും വാതിൽ‌ തുറക്കാഞ്ഞതോടെയാണ് പൊലീസ് വരുന്നത്. വീഴ്ചയിൽ പറ്റിയ പരിക്കാണ്​ ​ഗായികയുടെ മരണ കാരണമെന്നാണ് വിവരം. ചെന്നൈ ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. നുങ്കംപാക്കത്തെ വസതിയിൽ ഭൗതികശരീരം എത്തിച്ചപ്പോൾ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.

Rekha Krishnan :