നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിലൂടെയാണ് വൈരമുത്തുവിന്റെ പ്രതികരണം.
എന്റെ ഒരുപാട് വരികൾ തമിഴ് സിനിമകളുടെ പേരുകളായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും എന്റെ അനുമതി വാങ്ങുകയോ മര്യാദയുടെ ഒരു വാക്കോ ഉണ്ടായിട്ടില്ല. എന്നാൽ തന്റേത് കോപ്പി റൈറ്റ് പ്രശ്‌നമല്ലെന്നും തമിഴ് സിനിമാ ലോകത്തെ മര്യാദകേട് ചൂണ്ടിക്കാണിക്കുക മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊന്മാലൈ പൊഴുത്, ഇളയനിലാ, ഊരൈ തെരിഞ്ജിക്കിട്ടേൻ, പൂവേ പൂച്ചൂട വാ, മൗനരാഗം, കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങിയ സിനിമാ പേരുകൾ തന്റെ വരികളിൽ നിന്നും കടം എടുത്തവയായി അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തുന്നത്.
എന്നാൽ 2013 ൽ പുറത്തിറങ്ങിയ ‘പൊൻമാലൈ പൊഴുത്’ എന്ന സിനിമയുടെ പേരിടുന്നതിന് മുമ്പായി വൈരമുത്തുവിന്റെ അനുമതി വാങ്ങിയിരുന്നുവെന്നാണ് ആദവ് കണ്ണദാസൻ പറയുന്നത്. അന്ന് കവിയരസ് കണ്ണദാസന്റെ കൊച്ചുമകന്റെ സിനിമയുടെ പേരായി തന്റെ വരികൾ ഉപയോഗിക്കുന്നതിൽ അഭിമാനമുണ്ടെന്ന് വൈരമുത്തു പറഞ്ഞതും ആദവ് ചൂണ്ടിക്കാണിക്കുന്നു.