അണപ്പല്ല് എടുത്താല്‍ മരണം സംഭവിക്കും, സിനിമയിലെ ആ രണ്ട് മരണങ്ങള്‍ വിശ്വാസം ബലപ്പെടുത്തി!; തന്റെ അന്ധവിശ്വാസത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഊര്‍മിള ഉണ്ണി

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ഊര്‍മ്മിള ഉണ്ണി. ഇതിനോടകം തന്നെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ സഹനടിയായും അമ്മനടിയായും ഒക്കെ താരം വേഷമിട്ടു കഴിഞ്ഞു. എംടി ഹരിഹരന്‍ ടീമിന്റെ സര്‍ഗം എന്നചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. സര്‍ഗം ചിത്രം കണ്ടവരാരും ഊര്‍മ്മിള ഉണ്ണിയെ മറക്കാന്‍ ഇടയില്ല. മനോജ് കെ ജയന്‍ അവതരിപ്പിച്ച കോലോത്തെ തമ്പരാട്ടിയായി മികച്ച പ്രകടനമാണ് ഊര്‍മ്മിള ഉണ്ണി സര്‍ഗത്തില്‍ കാഴ്ച വെച്ചത്.

പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലര്‍ത്തി കൊണ്ടു തന്നെയായിരുന്നു ഊര്‍മ്മിള ഉണ്ണിയുടെ പ്രകടനം. തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഊര്‍മ്മിള ഉണ്ണി അവതരിപ്പിച്ചു.സഹനടിയായും അമ്മ നടിയായും ഒക്കെ തിളങ്ങുന്ന താരം ഇപ്പോഴും അഭിനയനൃത്ത ലോകത്ത് സജീവമാണ്. സോഷ്യല്‍ മീഡിയയിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഊര്‍മ്മിള പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ വിശ്വാസങ്ങളെ കുറിച്ച് ഊര്‍മിള ഉണ്ണി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. നമുക്ക് ഒരുപാട് വിശ്വാസങ്ങളുണ്ട്. അത് അതിര് കടക്കുമ്പോള്‍ അന്ധവിശ്വാസങ്ങള്‍ എന്നും പറയാം. പക്ഷെ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും ആണ് ഒരാളെ വിശ്വാസിയും അന്ധവിശ്വാസിയും നിരീശ്വരവാദിയും ഒക്കെയാക്കുന്നത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള ഒരു അന്ധവിശ്വാസത്തെ കുറിച്ചാണ് നടി ഊര്‍മിള ഉണ്ണി സംസാരിക്കുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. അഭിനയമാണോ ഡാന്‍സ് ആണോ ഇഷ്ടം എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഊര്‍മിള. രണ്ടുമല്ല, എഴുത്താണ് എനിക്ക് ഇഷ്ടം. എഴുതുന്നത് അനുഭവങ്ങളില്‍ നിന്നാണ്. അങ്ങനെ ഒരു അനുഭവം പറയാമോ എന്നായി പിന്നീട് പാര്‍വ്വതിയുടെ ചോദ്യം. അപ്പോഴാണ് തന്റെ അന്ധവിശ്വാസത്തെ കുറിച്ച് ഊര്‍മിള പറഞ്ഞത്.

എന്റെ ചെറുപ്പത്തില്‍ എപ്പോഴോ ചേച്ചിയാണ് എന്നോട് പറഞ്ഞത് നമ്മളുടെ വായില്‍ നിന്നും പല്ല് ഏതെങ്കിലും സാഹചര്യത്തില്‍ പോകുകയോ എടുക്കുകയോ ചെയ്യേണ്ടി വന്നാല്‍, പ്രത്യേകിച്ചു അണപ്പല്ല് നല്ലതോ ചീത്തയോ ആയ കാര്യം ജീവിതത്തില്‍ സംഭവിയ്ക്കും എന്ന്. അത് ചിലപ്പോള്‍ ചില നല്ല വാര്‍ത്തയായിരിയ്ക്കും. അല്ലെങ്കില്‍ മരണം പോലുള്ള വേദനയുള്ള വാര്‍ത്തയാവും.

ഉത്തര ഉണ്ണിയ്‌ക്കൊപ്പം ഇടവപ്പാതി എന്ന സിനിമയുടെ ഷൂട്ടിങിന് വേണ്ടി കൂടെ പോയതായിരുന്നു ഞാന്‍. ലെനിന്‍ സര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി നയന എന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പല്ലിന് ക്ലിപ്പ് ഇട്ടിരുന്നു അവള്‍. മോളെ ഈ ക്ലിപ്പ് എപ്പോഴാണ് ഇട്ടത്, എപ്പോള്‍ അഴിക്കാന്‍ പറ്റും എന്നൊക്കെ ചോദിച്ചപ്പോള്‍ കുട്ടി എന്നോട് അതേ കുറിച്ച് പറഞ്ഞു.

എന്താണ് ചേച്ചി അങ്ങിനെ ചോദിച്ചത് എന്ന് നയന എന്നോട് തിരക്കി. ഞാന്‍ എന്റെ വിശ്വാസത്തെ കുറിച്ച് നയനയോട് പറഞ്ഞു. ക്ലിപ്പ് ഇടാന്‍ വേണ്ടി പല്ല് എടുക്കുമല്ലോ. അങ്ങിനെ പല്ല് എടുക്കുകയോ മറ്റേതെങ്കിലും സാഹചര്യത്തില്‍ താനേ എടുത്ത് പോകുകയോ ചെയ്താല്‍ എന്തെങ്കിലും നല്ലതോ ചീത്തയോ ആയ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിയ്ക്കും. മോള്‍ക്ക് എന്തെങ്കിലും നല്ല വിശേഷം നടന്നാല്‍ എന്നെ വിളിച്ച് പറയണം എന്നും പറഞ്ഞു.

നാളുകള്‍ കഴിഞ്ഞു. എടവപ്പാതിയുടെ ഷൂട്ടിങ് കഴിഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. നയനയെയും ഞാന്‍ മറന്ന് തുടങ്ങി. കുറേ കാലം കഴിഞ്ഞപ്പോള്‍ എനിക്കൊകരു കോള്‍ വന്നു, ചേച്ചീ നയനയാണ് എന്ന് പറഞ്ഞുകൊണ്ട്. അന്ന് ചേച്ചിയെന്നോട് ഒരുകാര്യം പറഞ്ഞില്ലേ, പല്ല് എടുത്ത് കഴിഞ്ഞാല്‍ ജീവിതത്തില്‍ ഒരു വലിയ മാറ്റം സംഭവയിക്കും എന്ന്. അങ്ങിനെ ഒന്ന് ഉണ്ടായി. വര്‍ഷങ്ങളായി കാണാതെയായ സഹോദരനെ തിരിച്ചുകിട്ടി. വീട്ടില്‍ എല്ലാവര്‍ക്കും ഇപ്പോള്‍ ഒരു ആഘോഷമാണ് എന്ന് പറഞ്ഞു.

എനിക്ക് ആ വാര്‍ത്ത നല്ല സന്തോഷം തന്നു. എന്റെ വിശ്വാസം ശരിയാണ് എന്ന് നയന പറഞ്ഞല്ലോ എന്നോര്‍ത്തു. പക്ഷെ ആ സംഭവം കഴിഞ്ഞ് കുറച്ച് ദിവസം കഴയമ്പോഴേക്കും ലെനിന്‍ സര്‍ മരിച്ചു. അവിടെ നിന്ന് ഒരു മാസം കഴിഞ്ഞ് നയനയും മരണപ്പെട്ടു. അത് ആത്മഹത്യയാണോ സാധാരണ മരണമാണോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ആ മരണ വാര്‍ത്ത എനിക്ക് ഷോക്കിങ് ആയിരുന്നു.

അണപ്പല്ല് പോയത് കൊണ്ടാണ് ലെനിന്‍ സാറും ആ കുട്ടിയും മരിച്ചത് എന്നൊന്നും ഞാന്‍ പറയില്ല. പക്ഷെ അത് എന്റെ വിശ്വാസത്തെ ബലപ്പെടുത്തുകയായിരുന്നു. ശരിയല്ല എന്ന് അറിഞ്ഞാലും ഇത് പോലെ ചില വിശ്വാസങ്ങള്‍ നമ്മളുടെ മനസ്സില്‍ അങ്ങിനെ ഉറച്ച് പോകും. അതിനുള്ള കാരണങ്ങള്‍ നമ്മള്‍ തന്നെ കണ്ടെത്തും. അങ്ങനെ എന്റെ മനസ്സ് കണ്ടെത്തിയ കാരണം ആയിരിക്കാം നയനയുടെ മരണം.

Vijayasree Vijayasree :