സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചെന്ന പരാതിയിൽ നടന്മാർക്കെതിരെ കേസെടുത്ത വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
കഴിഞ്ഞ ദിവസമാണ് സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, എസ്. പി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ നടിയുടെ പരാതിയില്‍ കേസെടുത്തത്. എസ്.ഐ.ടിയുടെ നിര്‍ദേശം പ്രകാരം ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തത്.
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
കേസ് നിലവിൽ തൃക്കാക്കര പൊലീസിന് കൈമാറി. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് വിവരം. ഏറ്റവും പ്രിയപ്പെട്ട താരങ്ങൾക്കെതിരെ ഇത്തരമൊരു വാർത്ത വന്നപ്പോൾ ഉപ്പും മുളകും, മറിമായം, ചക്കപ്പഴം തുടങ്ങിയ സിറ്റ്കോമുകളുടെ ആരാധകർക്കും അതൊരു വലിയ ഞെട്ടലായിരുന്നു.
ശ്രീകുമാറും ബിജു സോപാനവും പ്രവർത്തിച്ച് തുടങ്ങിയിട്ട് ഏറെ നാളുകളായി. ആദ്യമായാണ് ഇത്തരമൊരു കേസും വിവാദവും ഇരുവരുടെയും പേരിൽ വരുന്നത്. കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത് വാർത്തയായി എങ്കിലും എസ്.പി ശ്രീകുമാറോ ബിജു സോപാനമോ പ്രതികരിച്ചിട്ടില്ല.
ഇപ്പോൾ ഇരുവരും ഉപ്പും മുളകുമെന്ന സിറ്റ്കോമിന്റെ മൂന്നാം സീസണിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ഉപ്പും മുളകും പരമ്പരയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഗൗരി ഉണ്ണിമായ. നടന്മാർക്കെതിരെ പരാതി നൽകിയ നടി ആരെന്ന ചോദ്യമായിരുന്നു സോഷ്യല്‍ മീഡിയയില്‍.
ഈയ്യടുത്ത് ഉപ്പും മുളകും പരമ്പരയുടെ ഭാഗമായ നടി ഗൗരിയാണ് പരാതി നല്‍കിയതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഗൗരിയെ കുറച്ച് നാളുകളായി പരമ്പരയില്‍ കാണാതിരുന്നതും സോഷ്യല്‍ മീഡിയയ്ക്ക് കഥ മെനയാന്‍ എളുപ്പമായി. ഇതോടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഗൗരിയുടെ പ്രതികരണം. അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നും താന്‍ അല്ല ആ നടിയെന്നുമാണ് ഗൗരി പറയുന്നത്. ‘എല്ലാ വ്യുവേഴ്‌സിനോടും, ദയവായി അനാവശ്യ വിവാദം ഒഴിവാക്കൂ. ഇനി ഇതിന്റെ താഴെ കമന്റ് ഇട്ട് വേറെ ഒരു പ്രശ്‌നം സൃഷ്ടിക്കരുത് എന്ന് കൂടി അഭ്യര്‍ത്ഥിക്കുന്നു.’ എന്നു പറഞ്ഞാണ് ഗൗരി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
”ഇന്നലെ മുതല്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് എനിക്ക് പലയിടത്തു നിന്നും കോളുകളും, എനിക്കെതിരെ വെറുപ്പ് പ്രചരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എനിക്ക് ഇതുമായൊന്നും യാതൊരു ബന്ധവുമില്ല. പലരും എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് എപ്പിസോഡുകളില്‍ കാണാത്തത് എന്ന്. ഞാന്‍ ഷിംല വരെ ട്രിപ്പ് പോയതായിരുന്നു. 20 ന് തിരികെ എത്തിയതേയുള്ളൂ. പിന്നാലെ റീ ജോയിന്‍ ചെയ്യുകയും ചെയ്തു. 24 വരെയുള്ള എപ്പിഡോസുകളുടെ ഭാഗവുമാണ്. അതിനാലാണ് എന്നെ കാണാതിരുന്നത്. ഇനി ടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകളില്‍ ഞാന്‍ ഉറപ്പായും ഉണ്ടാകും.” ഗൗരി പറയുന്നു. വാര്‍ത്തയില്‍ പറയുന്ന നടി ഞാനല്ല. അനാവശ്യമായ വിവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഗൗരി പറയുന്നു. ദയവ് ചെയ്ത് അനാവശ്യമായി ഒരാളെ ആവശ്യമില്ലാതെ, കാരണം പോലും അറിയാതെ, പ്രശ്‌നങ്ങളിലേക്ക് പിടിച്ച് വരിച്ച് ഇടരുത്. ഞാനല്ല ഈ പറഞ്ഞ നടി എന്ന് മാത്രമായി എനിക്ക് വ്യക്തമായി പറയാന്‍ ഉള്ളൂവെന്നും താരം പറയുന്നുണ്ട്. തന്നെക്കുറിച്ച് തെറ്റായ പ്രചരണം നടത്തിയാള്‍ക്കെതിരേയും ഗൗരി പ്രതികരിക്കുന്നുണ്ട്. വീഡിയോയുടേയും കമന്റുകളുടേയും സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ഗൗരിയുടെ പ്രതികരണം.
”ഈ ചേട്ടന്‍ ഉള്‍പ്പടെയുള്ള എല്ലാവരോടുമായി പറയുകയാണ്, സത്യം അറിയാതെ, ആരൊക്കെയാണ് പിന്നിലുള്ളതെന്ന് അറിയാതെ അനാവശ്യ വിവാദങ്ങള്‍ പ്രചരിപ്പിക്കരുത്. പുതുതായി വന്നതുകൊണ്ട് ചെയ്യണം എന്നില്ല കെട്ടോ.” എന്നാണ് ഗൗരി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. അതേസമയം നിരവധി പേരാണ് ഗൗരിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ‘ഒരുപാട് സങ്കടം തോന്നി സത്യം എന്താണെന്ന് പോലും അറിയാതെ ചുമ്മാ കുറ്റപ്പെടുത്തുന്നത് കണ്ടപ്പോ, കുറെ ആളുകള്‍ സത്യാവസ്ഥ എന്തെന്നു പോലും അറിയാതെ ചേച്ചിയുടെ പേര് എടുത്തിട്ടു കുറെ ഓണ്‍ലൈന്‍ മീഡിയ അവരുടെ റീച്ച കിട്ടാന്‍ വേണ്ടി, കാര്യം അറിയാതെ ചെയ്യാന്‍ കുറ്റപ്പെടുത്തിയ ആള്‍ക്കാര്‍ ഇപ്പോള്‍ എവിടെപ്പോയി? ഈ ന്യൂസ് വന്ന സമയം മുതല്‍ ചേച്ചിക്കും അത്രയ്ക്കും മോശമായാണ് ചില ആള്‍ക്കാര്‍ കമന്റ് ഇട്ടത് സത്യാവസ്ഥ എന്തെന്ന് പോലും അറിയാതെ, ഓണ്‍ലൈന്‍ മീഡിയ ആണ് ഇത് ഇങ്ങിനെ വളച്ച് ഓടിച്ചത്. ഗൗരി നമ്മുടെ മുത്ത് അല്ലേ നീ ആയിരികില്ല എന്ന് തന്നെ അറിയുന്നവര്‍ക്ക് മനസ്സിലാവൂന്നതെ ഉള്ളൂ’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.