മർദിച്ചുവെന്ന മുൻ മാനേജരുടെ പരാതി; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി കോടതി, പിന്നാലെ വാർത്ത സമ്മേളനം വിളിച്ച് നടൻ

കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തതിന് ഉണ്ണി മുകുന്ദൻ മർദ്ദിച്ചു എന്നാണ് വിപിന്റെ പരാതി. മാർക്കോയ്ക്ക് ശേഷം മികച്ച അവസരം ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ആണെന്നതടക്കമുളള കാര്യങ്ങളും ഉണ്ണിക്കെതിരെ ഇയാൾ വെളിപ്പെടുത്തിയിരുന്നു.

പിന്നാലെ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. എന്നാൽ വിപിൻ കുമാർ പറയുന്നതുപോലൊന്നും സംഭവിച്ചിട്ടില്ലെന്നും തന്നെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടി ചമച്ച കഥയാണെന്നും വിപിന് പിന്നിൽ ചില ആളുകൾ ഉണ്ടെന്നതടക്കമുളള വെളിപ്പെടുത്തലുകളാണ് ഉണ്ണി മുകുന്ദൻ നടത്തിയിരുന്നത്. മാത്രമല്ല സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഡിജിപിക്കും എഡിജിപിക്കും നടൻ പരാതി നൽകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തിൽ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയിരിക്കുകയാണ്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്.ഐ.ആറിൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇതോടെയാണ് എറണാകുളം അഡീ. സെഷൻസ് കോടതി ഹർജി തീർപ്പാക്കിയത്. പിന്നാലെ ഉണ്ണി മുകുന്ദൻ ഇന്ന് വാർത്ത സമ്മേളനവും വിളിച്ചിട്ടുണ്ട്.

നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. മാർക്കോയ്ക്ക് ശേഷം ഹിറ്റ് സിനിമ ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ഉണ്ണി മുകുന്ദനുണ്ടെന്നാണ് വിപിൻ കുമാർ പറയുന്നുണ്ട്. കൂടാതെ നടി നിഖില വിമലുമായി ഉണ്ണി മുകുന്ദനുള്ള പ്രശ്നവും പരാതിയിൽ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.

‘കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണി മുകുന്ദന്റെ പ്രൊഫഷണൽ മാനേജരായി ജോലി ചെയ്ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടെയും സിനിമാ പ്രൊമോഷൻ പ്രവർത്തനങ്ങളും ചെയ്ത് വരികയാണ്. ഉണ്ണി മുകുന്ദന്റെ കൂടെ പ്രവർത്തിച്ച കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപ്പിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച പലർക്കും മുൻകാലങ്ങളിൽ ഇതേ അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് പുറത്ത് പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായിരുന്ന ചിത്രമാണ് മാർക്കോ. എന്നാൽ അതിന് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്ന് മുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്.

ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അസ്വാരസത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന നിലയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നെയും ബാധിച്ചിട്ടുണ്ട്,’ വിപിൻ കുമാറിന്റെ പരാതിയിൽ പറയുന്നതിങ്ങനെ. നിഖില വിമൽ ആണ് ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ണി മുകുന്ദന്റെ നായികയായെത്തിയത്.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 21 നാണ് റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന് നിഖില വിമലുമായി പ്രശ്നമുണ്ടെന്ന വെളിപ്പെടുത്തൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സിനിമാ രംഗത്ത് ഒരു താരത്തോട് ഉണ്ണി മുകുന്ദന് ശത്രുതയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

Vijayasree Vijayasree :