ആ അഭ്യൂഹങ്ങളും ആക്രമണങ്ങളും എന്റെ കണ്ണ് തുറപ്പിച്ചു – അഞ്ചു വർഷത്തെ പിണക്കം മറന്ന് ഉണ്ണി മുകുന്ദൻ

ആ അഭ്യൂഹങ്ങളും ആക്രമണങ്ങളും എന്റെ കണ്ണ് തുറപ്പിച്ചു – അഞ്ചു വർഷത്തെ പിണക്കം മറന്ന് ഉണ്ണി മുകുന്ദൻ

മേജർ രവിയും ഉണ്ണി മുകുന്ദനും തമ്മിലുള്ള പിണക്കവും പ്രശ്നവും സിനിമ രംഗത്ത് പരസ്യമായ കാര്യമാണ്.
എന്നാൽ മേജർ രവിയുടെ അറുപതാം പിറന്നാൾ ദിനത്തിൽ ശ്രദ്ധ കേന്ദ്രമായത് ഉണ്ണി മുകുന്ദനാണ്. അഞ്ചു വർഷത്തെ പിണക്കം മറന്നു ഉണ്ണി മുകുന്ദൻ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

മേജര്‍ രവിയും ഉണ്ണിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ജോഷി സംവിധാനം ചെയ്ത സലാം കശ്മീര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ണിയും മേജര്‍ രവിയും തമ്മില്‍ വഴക്ക് കൂടിയെന്നാണ് അന്ന് പുറത്തുവന്ന വാര്‍ത്തകള്‍.

ഉണ്ണി മുകുന്ദന്‍ സിനിമയുടെ ചിത്രീകരണം കാണാന്‍ എത്തിയതായിരുന്നു. ജോഷിയുടെ സഹായിയായ മേജര്‍ രവി സെറ്റിലെത്തിയിരുന്നു. അവസാനഘട്ട ചിത്രീകരണം നടക്കുന്ന അമ്പലമേടില്‍ വച്ച് മേജര്‍ രവി ഉണ്ണി മുകുന്ദനുമായി തര്‍ക്കത്തിലായെന്ന വാര്‍ത്തകളാണ് അന്ന് പ്രചരിച്ചത്. സംഭവത്തെക്കുറിച്ച് ഇരുവരും പരസ്യ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.എന്നാൽ തർക്കത്തിനിടയിൽ മേജർ രവിയെ ഉണ്ണി മുകുന്ദൻ മുഖത്തിടിച്ച് ആക്രമിച്ചെന്നും വാർത്തകളുണ്ടായിരുന്നു.

മേജര്‍ രവിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് വിശദീകരിച്ച് ഉണ്ണി മുകുന്ദന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ കുറിപ്പെഴുതിയിരിക്കുന്നത്.

ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്;

ജീവിതം നമുക്ക് പലപ്പോഴും അവിചാരിതമായ നിമിഷങ്ങളാണ് തരുന്നത്. മേജര്‍ രവിയുടെ 60ാം പിറന്നാളിന് അദ്ദേഹത്തിനൊപ്പം നിന്നത് എന്നെ സംബന്ധിച്ചേടത്തോളം വളരെ വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു. ആ ക്ഷണം എനിക്ക് ഒരിക്കലും നിരസിക്കാനാവാത്തതായിരുന്നു. ഇത് ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുള്ള കാര്യമായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ചേടത്തോളം ഒരു വലിയ പാഠമായിരുന്നു. ഞങ്ങള്‍ രണ്ടുപേരും മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നവരാണ്. സഹപ്രവര്‍ത്തകരോട് കരുണയുള്ളവരാണ്. ഞങ്ങള്‍ ലക്ഷ്യബോധത്തോട് കൂടി മുന്നേറുന്നവരാണ്.

ഇന്ന് ഈ സമാന ചിന്താഗതി ഞങ്ങളുടെ ഭൂതകാലത്തെ എല്ലാ അഭ്യൂഹങ്ങളെയും മുറിവുകളെയും ഇല്ലാതാക്കിയിരിക്കുകയാണ്. ഞങ്ങളുടെ ബന്ധം കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടന്നപ്പോള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ട് ഒരുപാട് അഭ്യൂഹങ്ങളും ആക്രമണങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ടായി. ഇത് എന്റെ കണ്ണു തുറപ്പിക്കുകയായിരുന്നു.

ജീവിതയാത്രയില്‍ എന്തൊക്കെയാണ് പ്രധാനപ്പെട്ടത്, എന്തൊക്കെയാണ് അപ്രധാനം എന്നതൊക്കെ തിരിച്ചറിയാനും ഈ സംഭവം വഴിയൊരുക്കി. ഈ ഇരുണ്ട നിമിഷങ്ങള്‍ക്കപ്പുറത്ത് കാര്യങ്ങളെ തെളിച്ചത്തോടെ കാണാനും സ്വയം ഉറപ്പുവരുത്താനും ഇത്തരം നിമിഷങ്ങള്‍ സാഹയകരമാവും.

ഈ കാലത്തത്രയും ഞങ്ങള്‍ക്കൊപ്പം നില്‍ക്കുകയും തുണയാവുകയും ചെയ്തവര്‍ നിരവധിയുണ്ട്. ഈ ദിവസം സഫലമാക്കുകയും ഊര്‍ജം പകരുകയും ചെയ്ത ബാദുക്കയെപ്പോലുള്ളവരെ ഞാന്‍ സ്നേഹത്തോടെ ഓര്‍ക്കുകയാണ്. എനിക്ക് അങ്ങേയറ്റം കടപ്പാടുണ്ട്.

പക്വത എന്നാല്‍ മനസ്സിലുള്ള കാര്യങ്ങള്‍ മാന്യമായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവാണ്. ഇതുപോലുള്ള അവസ്ഥകളില്‍ നിന്ന് നമ്മള്‍ എങ്ങനെ വളരുന്നുവെന്നാണ് ആ പക്വതയുടെ അളവ്. ഉപായങ്ങള്‍ പറയാതെ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാക്കുമ്പോഴാണ് നമ്മള്‍ പക്വത കൈവരിക്കുന്നത്. പ്രിയപ്പെട്ട മേജര്‍ നിങ്ങള്‍ക്ക് ഞാന്‍ ആയുരാരോഗ്യ സൗഖ്യവും സന്തോഷവും സമാധാനവും സ്നേഹവും നേരുന്നു. ഭാവിയിലും ഒന്നിച്ചുളള യാത്ര അര്‍ഥവത്താവട്ടെ.

Unni mukundans facebook post about major ravi

Sruthi S :